Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:35 AM GMT Updated On
date_range 20 Feb 2018 5:35 AM GMTഅധ്യക്ഷനെ െതരഞ്ഞെടുക്കുന്നതിച്ചൊല്ലി തർക്കം; പുറ്റിങ്ങൽ ക്ഷേത്ര പൊതുയോഗത്തിൽ ൈകയാങ്കളി
text_fieldsbookmark_border
*അടുത്ത പൊതുയോഗം പൊലീസ് സാന്നിധ്യത്തിൽ നടക്കും പരവൂർ: മീനഭരണി ഉത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി വിളിച്ചു ചേർത്ത പുറ്റിങ്ങൽക്ഷേത്ര പൊതുയോഗം അലസിപ്പിരിഞ്ഞു. യോഗാധ്യക്ഷനെ െതരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. രാവിലെ 10.30ന് ക്ഷേത്രവളപ്പിലെ വടക്കേ കമ്പപ്പുരയിലാണ് പൊതുയോഗം ആരംഭിച്ചത്. പതിവിൽക്കവിഞ്ഞ് ആളുകൾ യോഗത്തിനെത്തിയിരുന്നു. കൂനയിൽ, കുറുമണ്ടൽ, കോങ്ങാൽ, പൊഴിക്കര ചേരികളിലെ ക്ഷേത്രത്തിൽ വോട്ടവകാശമുള്ള ആളുകൾക്കാണ് പൊതുയോഗത്തിൽ പങ്കെടുക്കാൻ അവകാശമുള്ളത്. യോഗം ആരംഭിക്കുന്നതിനു മുമ്പുതന്നെ മിനിറ്റ്്സ് ഒപ്പിടുന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. മിനിറ്റ്സിൽ എല്ലാവരും ഒപ്പിട്ടതിനു ശേഷം യോഗം തുടങ്ങിയാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ അതിനു സമയമേറെയാകുമെന്ന് ചൂണ്ടിക്കാട്ടി ചിലർ എതിർത്തു. അങ്ങനെ മിനിറ്റ്സിൽ ഒപ്പിട്ട് പൂർത്തിയാകും മുമ്പുതന്നെ യോഗം ആരംഭിച്ചു. ആദ്യ അജണ്ടയായി അധ്യക്ഷനെ െതരഞ്ഞെടുക്കുന്ന കാര്യം താൽക്കാലിക അധ്യക്ഷൻ പറഞ്ഞപ്പോൾ നിലവിലെ ഭരണസമിതി പ്രസിഡൻറുതന്നെ അധ്യക്ഷനായിരുന്നാൽ മതിയെന്ന് ഒരാൾ നിർദേശം െവച്ചു. ഇതിനെത്തുടർന്ന് ഭരണസമിതി പ്രസിഡൻറ് പ്രസാദ് അധ്യക്ഷവേദിയിലേക്ക് വന്നു. ഇതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്. ക്ഷേത്ര ബൈലോ പ്രകാരം പൊതുയോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളിൽനിന്ന് യോഗാധ്യക്ഷനെ തെരഞ്ഞടുക്കണമെന്നുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയത്. ഭരണസമിതി പ്രസിഡൻറ് അധ്യക്ഷപദവിയിലിരിക്കാൻ പാടില്ലെന്ന് ഈ വിഭാഗക്കാർ വാദിച്ചു. ഇതിനെ മറ്റൊരു കൂട്ടർ ചോദ്യം ചെയ്തതോടെ ബഹളവും ൈകയാങ്കളിയുമായി. പരവൂർ സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പൊതുയോഗത്തിൽ പങ്കെടുക്കാൻ അർഹതയില്ലാത്തവർ കടന്നുകയറിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുള്ളതായി സി.ഐ ഷഫീഖ് അറിയിച്ചു. ക്രമസമാധാനപ്രശ്നമുണ്ടാകാനിടയുണ്ടെന്നുള്ളതിനാൽ യോഗനടപടികൾ നിർത്തിെവക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം പ്രസിഡൻറിന് കത്ത് നൽകി. ഇതിനെത്തുടർന്ന് പൊതുയോഗം നടത്തുന്നില്ലെന്ന് പ്രസിഡൻറ് അറിയിച്ചു. മറ്റൊരു കൂട്ടർ ബദൽ പൊതുയോഗം നടത്തുമെന്ന് പ്രഖ്യാപിച്ച് നടപടികളാരംഭിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതിനെത്തുടർന്ന് ഏറെ നേരം ഇക്കൂട്ടരും പൊലീസും തമ്മിൽ തർക്കം നിലനിന്നു. ഈ വർഷത്തെ ഉത്സവപരിപാടികൾ നേരത്തേ നിശ്ചയിച്ചിരുന്നു. നിർമാണത്തിലിരുന്ന സ്റ്റേജ് തകർന്നുവീണ സംഭവത്തെത്തുടർന്ന് പരിപാടികൾ ഉപേക്ഷിക്കാനും ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താനും ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരെ എതിർപ്പുകളുയർന്നതിനെത്തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ പൊതുയോഗം വിളിച്ചത്. ഒരാഴ്ചക്കുള്ളിൽ പൊലീസ് സാന്നിധ്യത്തിൽ വീണ്ടും പൊതുയോഗം വിളിച്ചുചേർക്കുമെന്ന് സി.ഐ ഉറപ്പു നൽകി. പങ്കെടുക്കുന്ന ആളുകളുടെ ഐഡൻറിറ്റി പരിശോധിച്ചുമാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story