Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:50 AM IST Updated On
date_range 8 Feb 2018 10:50 AM ISTകാമൻകുളങ്ങരയിലെ ആട്ടവിളക്കിന് മുന്നിൽ ശിവരാത്രി നാളിൽ ഹംസമാകാൻ മടവൂരാശാനില്ല
text_fieldsbookmark_border
*ഇക്കുറി ശിവരാത്രി നാളിൽ നളചരിതം ഒന്നാം ദിവസം ദൂതുമായി ദമയന്തിയുടെ മുന്നിലേക്ക് ഹംസമായി വരേണ്ടിയിരുന്നത് മടവൂരാശാനായിരുന്നു ചവറ: ശിവരാത്രി നാളിൽ ശങ്കരമംഗലം കാമൻകുളങ്ങര മഹാദേവക്ഷേത്രത്തിലെ ആട്ടവിളക്കിന് മുന്നിൽ വേഷപ്പകർച്ച കെട്ടി മനോധർമമനുസരിച്ച് ആടാൻ മടവൂരാശാൻ ഇല്ല. മൂന്ന് പതിറ്റാണ്ടോളം മുടങ്ങാതെ ശിവരാത്രി നാളിൽ മടവൂർ വാസുദേവൻനായർ കാമൻകുളങ്ങര ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയും ഭക്തജനങ്ങളും കാണിക്കയായി സമർപ്പിക്കുന്ന കഥകളിയിൽ പല വേഷങ്ങൾ കെട്ടിയാടാറുണ്ടായിരുന്നു. ചവറ പാറുക്കുട്ടിയും ക്ഷേത്രത്തിലെ ആട്ടവിളക്കിന് മുന്നിൽ സ്ഥിരം വേഷക്കാരിയായിരുന്നു. ഇവർ രണ്ടുപേരും ആട്ടവിളക്കിന് മുന്നിൽ അഭിനയ മികവിനായി മത്സരിച്ചിരുന്നു. ശിവരാത്രി നാളുകളിൽ മടവൂർ വാസുദേവൻനായർ കാമൻകുളങ്ങര ക്ഷേത്രത്തിലെത്തി വേഷപ്പകർച്ച നടത്തി നവരസങ്ങൾ മിന്നി തെളിയിക്കുന്നത് ക്ഷേത്രത്തിലെത്തുന്ന കഥകളി േപ്രമികളുടെ മനസ്സിൽ ഇടംനേടിയിരുന്നു. മടവൂരാശാെൻറയും ചവറ പാറുക്കുട്ടിയുടെയും നളനും ദമയന്തിയും കിരാതത്തിലെ കാട്ടാളൻ, കാട്ടാളത്തി തുടങ്ങി പലവിധ വേഷങ്ങൾ മൂന്ന് പതിറ്റാണ്ടായി ഇവിടെ കെട്ടിയാടാറുണ്ടായിരുന്നു. ഇനി ഈ ക്ഷേത്രത്തിലെ ആട്ട വിളക്കിന് മുന്നിൽ മടവൂർ ഇല്ല എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ സങ്കടത്തിലാണ് ക്ഷേത്ര ഭാരവാഹികൾ. ഇക്കുറി ശിവരാത്രി നാളിൽ നളചരിതം ഒന്നാം ദിവസത്തിൽ ദൂതുമായി ദമയന്തിയുടെ മുന്നിലേക്ക് ഹംസമായി വരേണ്ടിയിരുന്നത് മടവൂരാശാനായിരുന്നു. ദമയന്തിയായി ചവറ പാറുക്കുട്ടിയും. ശിവരാത്രി ദിവസം കഥ ആടിത്തീരുമ്പോൾ വരുന്ന ശിവരാത്രിനാളിലേക്ക് നേരത്തേ തന്നെ മടവൂരാശാനെ കഥകളിക്ക് ക്ഷണിക്കാറാണ് രീതി. ഇക്കുറി ഹംസമാണ് ആശാന് നൽകിയ വേഷം. ഹംസമായി പറന്നുവരാൻ ആശാൻ ഇനിയില്ലെന്നത് ഇവിടുത്തെ കഥകളി പ്രേമികളെയാകെ കണ്ണീരിലാഴ്ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story