Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 5:23 AM GMT Updated On
date_range 3 Aug 2018 5:23 AM GMTഅച്ചന്‍കോവില്‍ പൊലീസ് സ്‌റ്റേഷൻ അതിര്‍ത്തി നിര്‍ണയിച്ചതില്‍ അപാകതയെന്ന്
text_fieldsbookmark_border
പുനലൂര്‍ : പുതുതായി അനുവദിച്ച അച്ചന്‍കോവില്‍ പൊലീസ് സ്റ്റേഷെൻറ അതിര്‍ത്തി നിര്‍ണയിച്ചതില്‍ അപാകത ഉന്നയിച്ച് ജനപ്രതിനിധികള്‍ രംഗത്ത്. സ്റ്റേഷെൻറ ഉദ്ഘാടനചടങ്ങ് സംബന്ധിച്ച് ആലോചിക്കാന്‍ മന്ത്രി കെ. രാജുവിെൻറ നേതൃത്വത്തില്‍ വ്യാഴാഴ്ച പുനലൂരില്‍ കൂടിയ യോഗത്തില്‍ ജനപ്രതിനിധികള്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു. നിലവില്‍ ആര്യങ്കാവ്, പിറവന്തൂര്‍ വില്ലേജുകളിലെ 11 പ്രദേശങ്ങള്‍ ഉൾപ്പെടുത്തിയാണ് അച്ചന്‍കോവില്‍ സ്‌റ്റേഷന് അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത്. ഇതില്‍ ആര്യങ്കാവ് പഞ്ചായത്തിലെ ഈസ്റ്റ്, ക്ഷേത്രം വാര്‍ഡുകളും പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി, ചെരുപ്പിട്ടകാവ്, മുള്ളുമല, സഹ്യസീമ, കോട്ടക്കയം, കടമ്പുപാറ, കൂട്ടുമുക്ക് പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്. നേരത്തേ തെന്മല, പത്തനാപുരം പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലങ്ങളാണിത്. എന്നാല്‍, പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ കോട്ടക്കയം വരെയുള്ള പ്രദേശങ്ങള്‍ പത്തനാപുരം സ്റ്റേഷന്‍ പരിധിയില്‍ നിലനിര്‍ത്തണമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. നല്ലൊരു റോഡോ സ്ഥിരമായി വൈദ്യുതിയോ ഇല്ലാത്ത സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ അച്ചന്‍കോവിലില്‍നിന്ന് പൊലീസിന് സ്ഥലത്തെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് പരാതിയുമായി പോകുന്നതിനും ഏറെ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് എം.എല്‍.എ കത്ത് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു. ചെമ്പനരുവി പ്രദേശത്തുള്ളവര്‍ക്ക് തകര്‍ന്ന റോഡിലൂടെ അച്ചന്‍കോവില്‍ പൊലീസ് സ്‌റ്റേഷനിലെത്തണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ആയിരം രൂപ ചെലവ് വരുമെന്ന് പത്തനാപുരം ബ്ലോക്ക് പ്രസിഡൻറ് എസ്. സജീഷ് പറഞ്ഞു. ഭൂപ്രകൃതി പരിഗണിച്ച് ചെമ്പനരുവിയില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്ന് പിറവന്തൂര്‍ പഞ്ചായത്തിലെ മുന്‍ അംഗം സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. താന്‍ പ്രതിനിധീകരിക്കുന്ന അമ്പനാട് ഈസ്റ്റ് വാര്‍ഡ് തെന്മല സ്റ്റേഷന്‍ പരിധിയില്‍നിന്ന് മാറ്റി അച്ചന്‍കോവില്‍ സ്‌റ്റേഷനോട് ചേര്‍ക്കണമെന്ന് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. പ്രദീപ് അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഉയര്‍ന്ന നിർദേശങ്ങള്‍ ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പൊലീസ് മേധാവികളെ ഇക്കാര്യം അറിയിക്കാന്‍ റൂറല്‍ ജില്ല മേധാവി ബി. അശോകനെ ചുമതലപ്പെടുത്തി. തയ്യൽ പരിശീലനം കുളത്തൂപ്പുഴ: സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷെൻറ സഹകരണത്തോടെ ഗ്രീൻ ഫൗണ്ടേഷെൻറ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ പ്രവർത്തിച്ചുവരുന്ന സൗജന്യ തയ്യൽപരിശീലന കേന്ദ്രത്തിെൻറ ഇരുപതാമത് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 9446852060, 9495522762. വെളിനല്ലൂരിൽ രണ്ടാംഘട്ട ഭവനനിർമാണ പദ്ധതി തുടങ്ങി (പടം) ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഭവന നിർമാണപദ്ധതിയുടെ (ലൈഫ്) രണ്ടാംഘട്ടം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ടം വീടുകൾ പൂർത്തീകരിക്കാത്തത് ഈ മാസം തന്നെ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത ഒരു ലക്ഷത്തി അറുപതിനായിരം പേർ കേരളത്തിലുണ്ടെന്നും അടുത്തവർഷം പതിനായിരം വീട് പൂർത്തീകരിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവി, ജില്ല പഞ്ചായത്ത് അംഗം ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാം കെ.ഡാനിയേൽ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ്, ബ്ലോക്ക് മെംബർ എസ്.എസ്. ശരത്, വെളിനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. സനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. നൗഷാദ്, വാർഡ് അംഗം ബി. രേഖ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story