Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 11:15 AM IST Updated On
date_range 1 Aug 2018 11:15 AM ISTസൈബർ പൊലീസ് സ്റ്റേഷൻ അശ്ലീല ദൃശ്യപ്രചാരണം തടയാനുള്ള നോഡൽ സെൽ
text_fieldsbookmark_border
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോയുമടക്കമുള്ളവ ഇൻറർനെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്ന പരാതി കൈകാര്യം ചെയ്യാൻ നോഡൽ സൈബർ സെല്ലായി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനെ ഡി.ജി.പി ലോക്നാഥ് ബെഹ്റ നാമനിർദേശം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിനുള്ള പദ്ധതിപ്രകാരമാണ് www.cyberpolice.gov.in എന്ന കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പോർട്ടലിലേക്ക് കണക്ടിവിറ്റി നൽകി പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിലെ നടപടി രേഖപ്പെടുത്താനുള്ള സംവിധാനമാണ് വരുന്നത്. ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ നിർദേശപ്രകാരമാണ് നോഡൽ സെൽ നിലവിൽ വരുന്നത്. പോർട്ടൽ വഴി ലഭിക്കുന്ന, സംസ്ഥാനത്ത് കൈകാര്യം ചെയ്യേണ്ട പരാതി നോഡൽ സൈബർ സെല്ലിലേക്ക് സ്വമേധയാ കൈമാറും. സംസ്ഥാനം സെല്ലിെൻറ അധികാരപരിധിയിലായിരിക്കും. കണക്ടിവിറ്റി പൂർണമാകുന്നമുറക്ക് നോഡൽ സൈബർ സെൽ പരാതി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കൈമാറും. സ്റ്റേറ്റ് ൈക്രം റെക്കോഡ്സ് ബ്യൂറോ(എസ്.സി.ആർ.ബി) എ.ഡി.ജി.പിയായിരിക്കും നോഡൽ ഓഫിസർ. പൊലീസ് സ്റ്റേഷനുകളുമായുള്ള ഏകോപനത്തിലൂടെ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ പ്രവർത്തനസജ്ജമാക്കാനും എസ്.സി.ആർ.ബി എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. എസ്.സി.ആർ.ബി എസ്.പി (ഐ.സി.ടി), തിരുവനന്തപുരം സിറ്റി ഡി.സി.ആർ.ബി അസിസ്റ്റൻറ് കമീഷണർ എന്നിവർ നോഡൽ ഓഫിസറെ സഹായിക്കും. സൈബർഡോമിെൻറ സഹായവും ലഭ്യമാക്കും. പരാതി ഫോണിലൂടെ കൈമാറാൻ 155260 എന്ന ഹെൽപ് ലൈൻ നമ്പർ നിലവിൽ വരും. ഐ.ടി നിയമത്തിലെ സെക്ഷൻ 79 3(ബി) അനുസരിച്ച് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ, കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനോ നീക്കം ചെയ്യാനോ ഉള്ള നടപടികളും നോഡൽ സൈബർ സെൽ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story