Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:27 AM GMT Updated On
date_range 19 April 2018 5:27 AM GMTരാജേഷ് വധം: അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ
text_fieldsbookmark_border
കിളിമാനൂർ: മടവൂർ സ്വദേശി റേഡിയോ ജോക്കി രാജേഷ് ഭവനിൽ രാജേഷിനെ കൊന്ന കേസിൽ മുഖ്യസൂത്രധാരനും മൂന്നാംപ്രതിയുമായ അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവിൽ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ആദ്യമായാണ് സ്ത്രീകൾ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എറണാകുളം വെണ്ണല അംബേദ്കർ റോഡിൽ വട്ടച്ചാനൽ ഹൗസിൽ സെബല്ല ബോണി (38), അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിെൻറ ഭാര്യയുമായ ചെന്നിത്തല മതിച്ചുവട് വീട്ടിൽ നിന്നും ചെന്നൈ മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ-18ൽ താമസിക്കുന്ന ഭാഗ്യശ്രീ (29) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നത്. പൊലീസിെൻറ നീക്കങ്ങൾ യഥാസമയം അപ്പുണ്ണിക്ക് നൽകിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാൻ ബംഗളൂരുവിൽനിന്ന് കഴിഞ്ഞ മാർച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരിൽ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയിൽ സെബല്ലയെ ലാൻഡ്ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു. അപ്പുണ്ണിയെ സഹായിക്കാനായി ഭർത്താവിനെ ചുമതലപ്പെടുത്തുകയും അത് മറച്ചുെവക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതിൽനിന്നും ഇരുവർക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടർന്ന് ബുധനാഴ്ച ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ ഒാഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story