Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:45 AM IST Updated On
date_range 14 Sept 2017 10:45 AM ISTമൂന്നാർ: ഹരിത ട്രൈബ്യൂണലിൽ സർക്കാർ നിലപാട് തിരുത്തണമെന്ന ആവശ്യവുമായി സർവകക്ഷി സംഘം
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിൽ സർക്കാർ അഭിഭാഷകർ കൈക്കൊണ്ട നിലപാട് തിരുത്തണമെന്ന ആവശ്യവുമായി സർവകക്ഷി സംഘം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും കണ്ടു. സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ, കോൺഗ്രസ് നേതാവ് എ.കെ. മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിവേദനവും കൈമാറി. ഹരിത ട്രൈബ്യൂണൽ വിധികൾ വൻകിട കൈയേറ്റക്കാരെ ലക്ഷ്യമിട്ടാണെങ്കിലും അത് ചെറുകിടക്കാരെ ബാധിക്കുന്നുവെന്നും മൂന്നാറിലെ ടൂറിസം വികസനത്തിനുൾപ്പെടെ ഇത് തടസ്സമുണ്ടാക്കുന്നുവെന്നുമാണ് സംഘം ചൂണ്ടിക്കാട്ടിയത്. തദ്ദേശവാസികളുടെ തൊഴിലിനെ പോലും സാരമായി ബാധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ പരാതിപ്പെട്ടു. സർക്കാർ അഭിഭാഷകർ ഹരിത ൈട്രബ്യൂണൽ മുമ്പാകെ അവതരിപ്പിച്ച പല കാര്യങ്ങളും സർക്കാർ നയമല്ലെന്നും ട്രൈബ്യൂണൽ ഉത്തരവുകൾ ഇവിടത്തെ ടൂറിസം വികസനത്തിനും തദ്ദേശവാസികളുടെ ഉപജീവനം നടത്തുന്നതിനുപോലും തടസ്സം സൃഷ്ടിക്കുന്നതായും സംഘം പരാതിപ്പെട്ടു. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് ഹരിത ട്രൈബ്യൂണൽ സ്വമേധയ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച കേസിൽ പലപ്പോഴും സർക്കാർ അഭിഭാഷകർ കൈയേറ്റം സ്ഥിരീകരിക്കുന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇതുസംബന്ധിച്ച കേസ് ട്രൈബ്യൂണൽ ഇൗമാസം 22ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിക്കുന്നതിൽ കൂടുതൽ സാവകാശം തേടണമെന്ന ആവശ്യവുമായി സർവകക്ഷി സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ടത്. മുഖ്യമന്ത്രി ഇൗ വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയെന്ന് സംഘാംഗങ്ങൾ പറഞ്ഞു. എന്നാൽ, സർക്കാർ നയമാണ് അഭിഭാഷകർ കോടതിയിൽ പറയാറുള്ളതെന്നും അതിൽനിന്ന് വ്യത്യസ്തമായി ഇൗ വിഷയത്തിൽ വല്ലതുമുണ്ടോയെന്ന് പരിശോധിക്കാമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സാധാരണഗതിയിൽ സർക്കാർ നിലപാട് തന്നെയാണ് അഭിഭാഷകർ കോടതിയെ അറിയിക്കാറുള്ളതെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. സർവകക്ഷി സംഘം ഉന്നയിക്കുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. റവന്യൂ വകുപ്പിനെതിരായ നീക്കവും സമ്മർദ തന്ത്രമായുമാണ് സർവകക്ഷി സംഘത്തിെൻറ ഇൗ സന്ദർശനമെന്നും മൂന്നാറിലെ കൈയേറ്റങ്ങളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന ആരോപണവും ശക്തമാണ്. വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും വ്യാപാരികളുടെയും പ്രതിനിധികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story