Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTകെട്ടിടം തകർന്നും ചോർന്നൊലിച്ചും അസൗകര്യങ്ങളിൽ വീർപ്പുമുട്ടി അംഗൻവാടികൾ
text_fieldsbookmark_border
ബാലരാമപുരം: ഗ്രാമപഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിലെ അംഗൻവാടികളുടെ പ്രവർത്തനം ഏറെ പരിതാപകരമായി. അംഗൻവാടികൾ പ്രവർത്തിക്കുന്ന പല കെട്ടിടങ്ങൾക്കും വേണ്ടത്ര സുരക്ഷയില്ല. വാടകക്കെട്ടിടത്തിലും സ്വന്തം കെട്ടിടത്തിലും പ്രവർത്തിക്കുന്ന അംഗൻവാടികളുടെ സ്ഥിതി ഇതുതന്നെയാണ്. പഞ്ചായത്ത് പ്രദേശത്തെ 39 അംഗൻവാടികളിൽ 13 എണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 26 എണ്ണം വാടകക്കെട്ടിടത്തിലും. തുച്ഛമായ വാടക നൽകി പ്രവർത്തിക്കുന്ന പല അംഗൻവാടികളും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. സാധാരണക്കാരുടെ വീടുകളിൽനിന്നെത്തുന്ന നൂറുകണക്കിന് കുരുന്നുകളാണ് ഇവയെ ആശ്രയിക്കുന്നത്. സ്ഥലം നൽകിയാൽ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന് അധികൃതർ ഉറപ്പുനൽകുമെങ്കിലും ഇത് വെറും വാക്കാവുകയാണ്. പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിൽ ധാരാളം പുറമ്പോക്ക് ഭൂമികളുണ്ടെങ്കിലും ഇവ അംഗൻവാടികൾക്ക് നൽകുന്നതിൽ അധികൃതർ വിമുഖത കാണിക്കുന്നതായും ആക്ഷേപമുണ്ട്. നിർധനരായ കുട്ടികളാണ് ഇത്തരം അംഗൻവാടികളിൽ വരുന്നവരിൽ ഏറെയും. മോശം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ അംഗൻവാടികളിൽ കുട്ടികളെ അയക്കുവാൻ രക്ഷാകർത്താക്കൾക്ക് താൽപര്യം കുറഞ്ഞതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറയുന്ന സാഹചര്യമാണുള്ളത്. നിരവധി പദ്ധതികൾക്ക് ലക്ഷങ്ങളുടെ ഫണ്ടുകൾ വിനിയോഗിക്കുമ്പോഴും അംഗൻവാടികളുടെ പ്രവർത്തനം അധികൃതർ അവഗണിക്കുകയാണ്. കുട്ടികൾക്കുള്ള പോഷകാഹാരവിതരണം വരെ പല അംഗൻവാടികളിലും ശരിയായവിധത്തിൽ നടക്കുന്നില്ല. പ്രദേശത്ത് വാക്സിൻ നൽകുന്നതിന് മാത്രമാണ് ഈ അംഗൻവാടികൾ ഉപയോഗിച്ചുവരുന്നത്. ബാലരാമപുരം പഞ്ചായത്ത് ഓഫിസിനോട് ചേർന്ന കാർഷെഡിന് സമീപത്തെ ഒറ്റമുറിയിലാണ് ഒരു അംഗൻവാടി പ്രവർത്തിക്കുന്നത്. മഴയിൽ ചോർന്നൊലിക്കുന്ന അംഗൻവാടിയിൽ കുട്ടികൾ പലപ്പോഴും നനഞ്ഞിരുന്നാണ് പഠിക്കുന്നത്. ബാലരാമപുരം തെക്കേകുളത്തെ അംഗൻവാടിയുടെ അവസ്ഥയും വളരെ ശോചനീയമാണ്. കാടും പടർപ്പും കയറിയ അംഗൻവാടി കെട്ടിടത്തിെൻറ മേൽക്കൂരയുടെ ഓട് പല ഭാഗത്തും തകർന്നനിലയിലാണ്. വേണ്ടത്ര സുരക്ഷയില്ലാത്ത ഈ കെട്ടിടത്തിൽ മഴക്കാലത്ത് കുട്ടികൾ ഏറെ ബുദ്ധിമുട്ടിയാണ് പഠിക്കുന്നത്. ഗ്രാമസഭയിൽ അംഗൻവാടിയുടെ വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് പലതവണ വാഗ്ദാനം ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല. അംഗൻവാടിക്കുള്ള ആനുകൂല്യങ്ങളും തങ്ങളുടെ ജോലിയും നഷ്ടപ്പെടുമെന്ന ഭയത്താൽ ശോച്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാൻ അധ്യാപകരും ആയമാരും തയാറാകാറില്ല. ചിത്രം ഓടുകൾ ഇളകിയ ബാലരാമപുരം തെക്കേകുളത്തെ അംഗൻവാടി കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story