Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:54 AM IST Updated On
date_range 31 Oct 2017 10:54 AM ISTവള്ളംകളിയുടെ സ്വന്തം ടീച്ചർ
text_fieldsbookmark_border
*അമരക്കാരി, കമേൻററ്റർ, വഞ്ചിപ്പാട്ടുകാരി തുടങ്ങി വള്ളംകളിയിൽ ഗീത ടീച്ചർ ഒാൾറൗണ്ടറാണ് കൊല്ലം: കായംകുളം കണ്ടല്ലൂരിൽ ഗൗരീഷം വീട്ടിൽ ഗീത ടീച്ചറിന് വള്ളംകളിയെന്നാൽ കുട്ടിക്കാലം മുതലേ ജീവനാണ്. വളളംകളിയുടെ ലഹരി തലക്കുപിടിച്ചതുകൊണ്ടാണ് അച്ഛെൻറ തല്ല് വകവെക്കാതെ കുട്ടിക്കാലത്ത് അവർ പായിപ്പാട് ജലോത്സവം കാണാൻ പോയിരുന്നത്. പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ തെക്കനോടി വിഭാഗത്തിൽ മത്സരിക്കാനെത്തിയ കാട്ടിൽ തെക്കതിൽ വള്ളത്തിെൻറ അമരക്കാരിയാണ് ഗീത ടീച്ചർ. കുഞ്ഞുനാളിൽ പായിപ്പാട് ജലോത്സവം കാണാൻ വീടിനടുത്തെ ബന്ധുക്കളോടെപ്പം പോയിരുന്ന ഗീത ടീച്ചറിന് തിരികെ വരുേമ്പാൾ അച്ഛെൻറ ൈകയിൽനിന്ന് തല്ലിെൻറ പൊടിപൂരം ലഭിക്കുമായിരുന്നു. തല്ലു കൊണ്ടാലും കുഴപ്പമില്ല, വള്ളംകളി കണ്ടല്ലോ എന്ന് ആശ്വസിക്കുമായിരുന്നെന്ന് 52ാം വയസ്സിലും ചെറുപ്പത്തിെൻറ പ്രസരിപ്പോടെ ടീച്ചർ പറയുന്നു. അച്ഛെൻറ തല്ല് കിട്ടിയാലെന്താ, വള്ളംകളി പ്രേമം പിൽക്കാലത്ത് ടീച്ചറെ നല്ല ഉശിരൻ തുഴക്കാരിയാക്കി മാറ്റി. 2006ൽ വനിതകളുടെ തെക്കനോടിയിൽ ആലപ്പുഴ നെഹ്റു ട്രോഫിവള്ളംകളിയിലാണ് ടീച്ചർ അരങ്ങേറ്റം കുറിച്ചത്. 11തവണ നെഹ്റു ട്രോഫിയിൽ മത്സരിച്ചപ്പോൾ ഇവരുടെ ടീം എട്ടു തവണയും കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞ വർഷം ആദ്യമായി പ്രസിഡൻറ്സ് ട്രോഫിയിൽ മത്സരിക്കാനെത്തിയ ടീം കപ്പടിച്ച് കൈയടി നേടിയാണ് മടങ്ങിയത്. തിരുവോണ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽനിന്നുള്ള വള്ളങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൊഴുത് മാലയിട്ടു പോകുന്ന ആചാരമുണ്ട്. കുട്ടിക്കാലത്ത് ഇൗ വള്ളങ്ങൾ തിരിച്ചുവരുേമ്പാൾ ഗീത ടീച്ചറുടെ വീട്ടിൽ ഇവർക്കായി പ്രത്യേക സദ്യ ഒരുക്കിയിരുന്നു. ടീച്ചറുടെ അച്ഛൻ കൃഷ്ണൻ നായർ മരിക്കുന്നതുവരെ ഇൗ വള്ള സദ്യ തുടർന്നിരുന്നു. 1970 കളിൽ നെഹ്റു ട്രോഫിയുടെ റേഡിയോ കമൻററി കേൾക്കാൻ വീട്ടുമുറ്റത്ത് നിരവധി ആളുകൾ തടിച്ചുകൂടുകയും വാതുവെപ്പ് നടത്തുകയും ചെയ്തിരുന്നത് ടീച്ചർ ഇന്നും ഒാർക്കുന്നു. ചെറുപ്പത്തിൽ മിസ്റ്റർ ലൂക്ക്, നാഗവള്ളി ആർ.എസ്. കുറുപ്പ്, അലക്സ് വള്ളക്കാലിൽ എന്നിവരുടെ കമൻററി ടീച്ചറുടെ വള്ളംകളി പ്രേമം ഇരട്ടിയാക്കി. നല്ല തുഴച്ചിൽകാരി എന്നതിലപ്പുറം കേരളത്തിലെ പല വള്ളംകളികളിലും ചാനലുകൾക്കുവേണ്ടിയും വേദിയിലും കമേൻററ്ററായും ടീച്ചർ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, വളളംകളികളിൽ റഫറിയായും പ്രവർത്തിച്ചിട്ടുണ്ട്. നല്ലെരു വഞ്ചിപ്പാട്ടുകാരി കൂടിയാണ് ടീച്ചർ. നെഹ്റു ട്രോഫിയിൽ ഇത്തവണയും ഇവരുടെ ടീമിന് വഞ്ചിപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നു. അമ്പലപ്പുഴ വഞ്ചിപ്പാട്ട് സമിതി അംഗമാണ് ടീച്ചർ. മുൻ പാഠ പുസ്തക നിർമാണ കമ്മിറ്റി അംഗമായിരുന്ന ഗീത ടീച്ചർ നിലവിൽ സ്കൗട്ട് ആൻഡ് ഗൈഡ് മാവേലിക്കര ഡിസ്ട്രിക്ട് ഒാർഗനൈസിങ് കമീഷണർ, ഹൈസ്കൂൾ വിഭാഗം മലയാളം റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. 2004ൽ സംസ്ഥാന അധ്യാപക പ്രതിഭ അവാർഡും, 2014ൽ ഗുരു ശ്രേഷ്ഠ അവാർഡും നേടിയിട്ടുണ്ട്. കായംകുളം എൻ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യപികയായ ഗീത ടീച്ചർ നല്ലൊരു നീന്തൽകാരി കൂടിയാണ്. നാലു തരം നീന്തൽ അറിയാവുന്ന ടീച്ചറിന് എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കണമെന്നാണ് ആഗ്രഹം. ഇതിനായി ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ എല്ലാ സഹായവും ചെയ്യാൻ ടീച്ചർ തയാറാണ്. റിട്ട. ചെക്കിങ് ഇൻസ്പെക്ടർ സോമസുന്ദരം നായർ ആണ് ഭർത്താവ്. രണ്ടു മക്കളുണ്ട്. ആസിഫ് പണയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story