Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:46 AM IST Updated On
date_range 22 Oct 2017 10:46 AM ISTഎയർപോർട്ട് തിന്നുന്ന വള്ളക്കടവ് വികസനത്തിെൻറ പേരിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; പിറന്ന മണ്ണില്‍ അന്തിയുറങ്ങാനുള്ള പോരാട്ടത്തിൽ വള്ളക്കടവുകാർ
text_fieldsbookmark_border
*മുമ്പ് ഏറ്റെടുത്ത സ്ഥലം തന്നെ വെറുതെകിടക്കുമ്പോഴാണ് എയർപോർട്ട് അതോറിറ്റി വീണ്ടും സ്ഥലമേറ്റെടുക്കാനിറങ്ങിയത് വള്ളക്കടവ്: രാജഭരണകാലത്തെ ചുങ്കം പിരിവിനെതിരെ സമരം ചെയ്ത പ്രൗഢചരിത്രമുള്ള കല്‍പ്പാലക്കടവുകാരുടെ പിന്‍തലമുറ പിറന്ന മണ്ണില്‍ അന്തിയുറങ്ങാനുള്ള പോരാട്ടത്തിൽ. വര്‍ഷങ്ങളായി നടക്കുന്ന വികസനങ്ങളുടെ പേരില്‍ കിടപ്പാടംവരെ വിട്ടുനല്‍കി നിരവധിപേര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങള്‍പോലും കിട്ടാതെ വാടകവീടുകളിലും തെരുവുകളിലും അലയുമ്പോള്‍ വീണ്ടും വികസനത്തിെൻറ പേരിൽ ഘട്ടംഘട്ടമായി വള്ളക്കടവിനെ കുടിയൊഴിപ്പിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രണ്ടാംഘട്ട വികസനം, പാർവതി പുത്തനാറില്‍ ജലപാത, പാലം വികസനം എന്ന പേരിലൊക്കെ വീണ്ടും നിരവധി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാറും അതോറിറ്റിയും. ഇതിനെ ചെറുത്തുതോല്‍പിക്കാനുള്ള പോരാട്ടത്തിലാണ് വള്ളക്കടവ്, വയ്യാമൂലക്കാര്‍. 76ലും 83ലും 94ലുമായി എയര്‍പോര്‍ട്ട് വികസനത്തിെൻറ പേരില്‍ വള്ളക്കടവില്‍നിന്ന് 100 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതേതുടർന്ന് ശിഥിലമായ വള്ളക്കടവുകാര്‍ പിന്നീട് നീണ്ട വര്‍ഷങ്ങളുടെ ശ്രമങ്ങൾക്കുശേഷമാണ് സ്വന്തമായി കിടപ്പാടമുണ്ടാക്കി സ്വൈരമായി അന്തിയുറങ്ങാന്‍ തുടങ്ങിയത്. ഇതിനിടെയാണ് വിമാനത്താവളത്തിെൻറ രണ്ടാംഘട്ട വികസനത്തിനായി വീണ്ടും സ്ഥലമേെറ്റടുപ്പുമായി എയര്‍പോര്‍ട്ട് അതോറിറ്റി രംഗത്തിറങ്ങിയിരിക്കുന്നത്. അന്ന് ഏറ്റെടുത്ത സ്ഥലം വെറുതെ കിടക്കുമ്പോഴാണ് വീണ്ടും സ്ഥലമേെറ്റടുക്കാനുള്ള ശ്രമം. 99ല്‍ വിമാനത്താവളം രണ്ടാംഘട്ട വികസനത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി സര്‍ക്കാറിനോട് 151 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വേണ്ട സ്ഥലം 82 ഏക്കറായി കുറച്ചു. പിന്നീട് അത് 35 ഏക്കര്‍ മാത്രമാക്കി. ഇപ്പോള്‍ ഇത് 18.5 എത്തിനില്‍ക്കുന്നു. ആദ്യം തന്ത്രപരമായി ഇൗ സ്ഥലം ഏറ്റെടുത്തശേഷം ക്രമേണ ബാക്കി സ്ഥലങ്ങള്‍കൂടി ഏറ്റെടുക്കാനുള്ള രഹസ്യ അജണ്ടയാണ് എയര്‍പോര്‍ട്ട് അതോറിറ്റി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ 18.5 ഏക്കറിൽതന്നെ നൂറിലധികം കുടുംബങ്ങൾ കഴിയുന്നുണ്ട്. അപകടത്തിലായ വള്ളക്കടവ് പാലം നിർമിക്കാൻ രംഗത്തെത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വള്ളക്കടവിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് പകരം സംവിധാനങ്ങള്‍ ഒരുക്കാതെ പാലത്തില്‍ ഗതഗതനിയന്ത്രണം നടപ്പാക്കാൻ എത്തിയത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ബദല്‍ സംവിധാനം ഏർപ്പെടുത്താതെ പാലം പൊളിച്ചാല്‍ പിന്നീട് പാലം നിർമിക്കുമോ എന്ന ഭീതിയുമുണ്ട് നാട്ടുകാര്‍ക്ക്. പാലം വികസനത്തിെൻറ മറവില്‍ വള്ളക്കടവില്‍നിന്ന് സ്ഥലമേെറ്റടുക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. ഇതിനുപുറമെ പാർവതി പുത്തനാറില്‍ ജലപാതയൊരുക്കുന്നതിെൻറ ഭാഗമായി നടന്ന സര്‍വേയില്‍ വള്ളക്കടവ് ഭാഗത്ത് ആറിെൻറ കരകളില്‍ താമസിക്കുന്ന കുടുംബങ്ങളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന നിർദേശമുണ്ട്. ഇതോടെ ഇവിടെ മാത്രം നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും. ഒരുകാലത്ത് തിരുവിതാംകൂറിെൻറ വ്യാപാരവഴിയായിരുന്നു പാർവതി പുത്തനാർ. കല്ലുകൊണ്ട് മാത്രം നിർമിച്ച കടവിനെ കല്‍പ്പാലക്കടവ് എന്നാണ് വിളിച്ചിരുന്നത്. പിന്നീടാണ് ഇത് വള്ളക്കടവായി മാറിയത്. പഴയകാലത്ത് രാജകീയപ്രൗഢിയുടെ പ്രതീകമായിരുന്ന ബോട്ട്പുര ജൈവവൈവിധ്യ മ്യൂസിയമാക്കാനുള്ള തയാറെടുപ്പുകള്‍ സര്‍ക്കാര്‍ തുടങ്ങിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതോടെ വികസന പ്രഖ്യാപനങ്ങള്‍ പലതും സ്ഥലമേറ്റെടുത്ത് കൈക്കലാക്കാനുള്ള മാറിമാറി വരുന്ന സര്‍ക്കാറുകളുടെ അജണ്ടയാക്കാന്‍ തുടങ്ങിയതോടെയാണ് ജനം സംയുക്ത ആക്ഷൻ കൗണ്‍സില്‍ രൂപവത്കരിച്ച് രംഗത്തിറങ്ങിയത്. വിമാനത്താവളം ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നതരത്തില്‍ ഉയര്‍ന്നതിന് പിന്നില്‍ വള്ളക്കടവുകാരുടെ സഹന, സഹകരണത്തിെൻറ കഥകളുണ്ട്. എന്നാല്‍, ഭാവിയില്‍ വള്ളക്കടവ് പൂർണമായും തിരുവനന്തപുരം വിമാനത്താവളത്തിെൻറ ഭാഗമായി മാറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഇതിനെതിരായ സമരപോരാട്ടത്തിലാണ് പഴയ കല്പ്പാലക്കടവിെൻറ പിന്‍തലമുറക്കാര്‍. എം. റഫീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story