Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:16 AM GMT Updated On
date_range 16 Oct 2017 5:16 AM GMTജീവിതവഴിയിൽ കാലിടറി വീണ സഹപാഠിക്ക് കൈത്താങ്ങായി സുഹൃത്തുക്കൾ
text_fieldsbookmark_border
*അപകടത്തിൽ അരക്കുതാഴെ തളർന്ന പ്രമോദിന് സുഹൃത്തുക്കളുടെ വാട്സ്ആപ് കൂട്ടായ്മ സഹായവുമായി എത്തി ബാലരാമപുരം: പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ അരക്കുതാഴെ തളർന്ന് കഴിയുന്ന പ്രമോദിന് സഹപാഠികളുടെ സമാനതകളില്ലാത്ത സഹായമെത്തി. വിദേശത്തെ ജോലിക്കിടെ നാലാം നിലയിൽനിന്ന് കാൽ വഴുതിവീണ് അരക്കുതാഴെ തളർന്ന ബാലരാമപുരം പരുത്തിച്ചക്കോണം ചാനൽക്കര കടയറ പുത്തൻവീട്ടിൽ സാബു എന്ന പ്രമോദിനാണ് (33) തന്നോടൊപ്പം 10ാം ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവർ സഹായഹസ്തവുമായെത്തിയത്. സഹപാഠികളിൽനിന്ന് സ്വരൂപിച്ച 175,000 രൂപ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വികാരനിർഭരമായ പൂർവ വിദ്യാർഥി സംഗമത്തിൽ പ്രമോദിെൻറ മാതാവ് സരോജിനിക്ക് കൈമാറി. 22ാം വയസ്സിലാണ് പ്രമോദ് ജോലി തേടി റിയാദിലെത്തുന്നത്. 11 വർഷം മുമ്പ് അവിടെ വെച്ചാണ് ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ദുരന്തത്തിൽപെട്ടത്. കെട്ടിടം പണിക്കിടെ നാലാം നിലയിൽനിന്ന് പടികളിറങ്ങവേ കാൽ വഴുതി ലിഫ്റ്റിനു വേണ്ടി തയാറാക്കിയ വിടവിലൂടെ താഴേക്ക് പതിച്ചു. ബോധം വീണപ്പോൾ റിയാദിലെ ആശുപത്രിയിലായിരുന്നു. 18 ദിവസം അവിടെ കഴിച്ചുകൂട്ടി. മലയാളികളായ സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തുടർന്നു. തീപ്പെട്ടിക്കമ്പനിയിൽ തുച്ഛവേതനത്തിൽ ജോലി ചെയ്യുന്ന അമ്മക്കും അനിയനും പ്രമോദിെൻറ ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അരക്ക്താെഴ തളർന്ന പ്രമോദിന് കോട്ടയത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വാക്കറിൽ പിടിച്ച് നിൽക്കാമെന്നായി. വിവരമറിഞ്ഞ പ്രമോദിനൊപ്പം പഠിച്ച 1996--97 ബാച്ചിലെ സഹപാഠികൾ ചേർന്ന് സഹായിക്കാൻ വാട്ട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചു. രണ്ടു മാസം കൊണ്ട് 1,75,000 രൂപ സമാഹരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ പ്രിൻസിപ്പൽ കുസുമ കുമാരിയമ്മ ധനസഹായം കൈമാറി. പൂർവ അധ്യാപകരായ വിജയധരൻ, കൃഷ്ണകുമാർ, ഉഷാകുമാരി, വേലപ്പനാശാരി, ഫാദർ ഷീൻ പാലക്കുഴി, ഡോ.എം. എ. സിദ്ദീഖ്, മാധ്യമ പ്രവർത്തകൻ ഗിരീഷ് പുത്തിമഠം, സുമേഷ്, രജനീഷ്, മുനീർ എന്നിവർ പങ്കെടുത്തു. കാപ്ഷൻ പ്രമോദിന് സുഹൃത്തുക്കൾ ശേഖരിച്ച സഹായധനം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story