Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 10:49 AM IST Updated On
date_range 5 Oct 2017 10:49 AM ISTക്വാറി ഉൽപന്നങ്ങൾക്ക് തീവില: പൊതുമരാമത്ത് പണികൾ വൈകുന്നു
text_fieldsbookmark_border
കൊല്ലം: ക്വാറി ഉൽപന്നങ്ങളുെട ക്ഷാമവും അമിതവിലയും കാരണം പൊതുമരാമത്ത് പണികൾ വൈകുന്നതായി ആക്ഷേപം. ജില്ലയിലെ ഭൂരിഭാഗം കരാറുകാരും പണി നിർത്തിവെച്ചിരിക്കുകയാണ്. പലയിടത്തും റോഡുകളും പാലങ്ങളും പകുതി പൂർത്തിയായശേഷം നിർത്തിയിട്ടിരിക്കുകയാണ്. അഞ്ഞൂറോളം ക്വാറികൾ പ്രവർത്തിച്ചിരുന്ന ജില്ലയിലിപ്പോൾ രണ്ടോ മൂന്നോ ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 95 ശതമാനവും പൂട്ടിയതോടെ ക്രഷർ ഉടമകൾ ഉൽപന്നങ്ങളുടെ വില കുത്തനെ വർധിപ്പിക്കുകയായിരുന്നു. നിലവിലെ വിലയ്ക്ക് ക്വാറി ഉൽപന്നങ്ങൾ വാങ്ങിയാൽ കടംകയറി മുടിയുമെന്നാണ് ജില്ലയിലെ പൊതുമരാമത്ത് കരാറുകാർ പറയുന്നത്. ജി.എസ്.ടിയുടെ അമിതഭാരം കരാറുകാരുടെ മേൽ അടിച്ചേൽപിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ജൂലൈ 15 മുതൽ പൊതുമരാമത്ത് കരാറുകാർ ടെൻഡർ ബഹിഷ്കരണ സമരത്തിലാണ്. സമരം ഒത്തുതീർപ്പിലാക്കിയില്ലെങ്കിൽ ശബരിമല സീസണിലെ മരാമത്തുപണികൾ സമയത്ത് ചെയ്തുതീർക്കാനാവാത്ത സ്ഥിതിയാകും. ക്വാറി ഉൽപന്നങ്ങളുടെ അമിതവില കാരണം നിലവിലുള്ള പണികൾ ചെയ്യാനാവുന്നില്ലെന്നും ബില്ലുകൾ മാറാനാകുന്നില്ലെന്നും കരാറുകാർ പറയുന്നു. ക്വാറികൾ പൂട്ടുന്നതിന് മുമ്പ് ഒരു ക്യുബിക് അടി പാറക്ക് 15 മുതൽ 20 രൂപയായിരുന്ന സ്ഥാനത്തിന്ന് 50 രൂപയാണ്. മെറ്റൽ 25ൽനിന്ന് 45ലേക്കുയർന്നു. എം സാൻറിന് 35 ആയിരുന്നിടത്ത് 60 മുതൽ 65 വരെയാണ് വിലയുയർന്നത്. പാറപ്പൊടിക്ക് ക്യുബിക് അടിക്ക് 30 രൂപയിൽനിന്ന് 60 രൂപയായുർന്നു. ക്വാറികൾ പൂട്ടിയതോടെ പാറ കിട്ടാനില്ലെന്നും മറ്റ് ജില്ലകളിൽ നിന്നാണ് പാറ കൊണ്ടുവരുന്നതെന്നുമൊക്കെ പറഞ്ഞാണ് ക്രഷർ ഉടമകൾ വില വർധിപ്പിച്ചത്. സ്വന്തമായി ക്വാറി ഉള്ള ക്രഷർ ഉടമകൾ കാലങ്ങളോളം ഉപയോഗിക്കാനുള്ള പാറ നേരത്തെതന്നെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ചില ക്വാറി ഉടമകൾ രാത്രികാലങ്ങളിൽ അനധികൃതമായി പാറ പൊട്ടിക്കുന്നുമുണ്ട്. ഇത്തരം ക്വാറി ഉടമകളും മറ്റുള്ളവരോടൊപ്പം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട്. അമിതവില കാരണം പണി നടത്താനാകുന്നില്ലെന്ന് കാണിച്ച് ഒാൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കലക്ടർക്കും മന്ത്രിക്കും പരാതിസമർപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ സാധനങ്ങളുടെ വില ഇരുകൂട്ടർക്കും നഷ്ടമില്ലാത്തവിധം പുനഃക്രമീകരിച്ച് കലക്ടറുടെ ഉത്തരവിറങ്ങിയിരുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും ഡെപ്യൂട്ടി കലക്ടറുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാന പ്രകാരമായിരുന്നു ഉത്തരവ്. കലക്ടറുടെ ഇത്തരവ് പ്രകാരം പാറ ക്യുബിക് അടിക്ക് -15, മെറ്റൽ -30, എം സാൻറ് -50, പാറപ്പൊടി -35, ജി.എസ്.ബി -20, പി സാൻറ് -60 എന്നിങ്ങനെയാണ് വിലനിശ്ചയിച്ചത്. എന്നാൽ ഉത്തരവ് വന്നതിനുശേഷം ക്വാറിയിൽ സാധനങ്ങളെടുക്കാൻ വാഹനവുമായി ചെന്നവരോട് ഇൗ വിലയ്ക്ക് കലക്ടറേറ്റിൽ ചെന്ന് എടുത്താൽ മതിയെന്നായിരുന്നു ക്രഷർ ഉടമകൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story