Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 1:58 PM IST Updated On
date_range 17 Jun 2017 1:58 PM ISTസഹോദരന്മാരെ സംരക്ഷിക്കാൻ നിവൃത്തിയില്ലാതെ വീട്ടമ്മ
text_fieldsbookmark_border
ഇരവിപുരം: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്മാരെ സംരക്ഷിക്കാനും ചികിത്സിക്കാനും പണം കണ്ടെത്താനാവാതെ നിർധനയായ വീട്ടമ്മ വലയുന്നു. നിർമാണം പൂർത്തിയാകാത്ത വീട് ജപ്തി ഭീഷണിയിലാണ്. വാളത്തുംഗൽ വയനക്കുളം മുഹിയുദ്ദീൻ തൈക്കാവിന് സമീപം ഹൈദരാലി നഗർ 16 സുമയ്യാ മൻസിലിൽ നദീറയാണ് വലയുന്നത്. സഹോദരന്മാരായ സലിം (50), അഷറഫ് (48) എന്നിവർ മാനസിക ബുദ്ധിമുട്ടുള്ളവരാണ്. സലിമിെൻറ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനെ തുടർന്നാണ് സലിമിനെ സംരക്ഷിക്കേണ്ട ചുമതല ഇവരുടെ മേലായത്. ഇളയ സഹോദരൻ അഷറഫ് ഗൾഫിലായിരുന്നു. കൈയിലുണ്ടായിരുന്ന സ്വർണവും പണവും മോഷണം പോയതോടെയാണ് ഇയാളുടെ മനോനില തെറ്റിയത്. അതോടെ അഷറഫിനെയും നോക്കേണ്ട ബാധ്യത ഇവർക്കായി. നദീറയുടെ ഭർത്താവ് ശൂരനാട് സ്വദേശി കബീറിനെ മാനസിക വിഷമത്തിന് ചികിത്സയിലിരിക്കെ കാണാതാവുകയായിരുന്നു. രണ്ട് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. കോർപറേഷെൻറ ധനസഹായം ഉപയോഗിച്ച് നിർമിച്ച വീടിെൻറ നിർമാണം പൂർത്തിയായിട്ടില്ല. മക്കളുടെ വിവാഹത്തിനും സഹോദരങ്ങളുടെ ചികിത്സക്കും സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തതിനാൽ കിടപ്പാടം ജപ്തി ചെയ്യാവുന്ന നിലയിലാണ്. നദീറയുടെ കണ്ണൊന്ന് തെറ്റിയാൽ സഹോദരന്മാർ പുറത്തു പോകുമെന്നതിനാൽ ഇവർക്ക് വീട്ടിൽനിന്ന് പുറത്തുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ചികിത്സക്ക് ദിവസവും നല്ലൊരു തുക വേണം. പലപ്പോഴും മരുന്നുകൾ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. നദീറയും രോഗബാധിതയാണ്. അഞ്ചുലക്ഷം രൂപയാണ് ബാങ്കിൽ അടയ്ക്കാനുള്ളത്. സഹോദരന്മാരുടെ ചികിൽസക്കും കിടപ്പാടം ജപ്തിയിൽനിന്ന് മോചിപ്പിക്കുന്നതിനുമായി സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ നദീറയുടെ പേരിൽ എസ്.ബി.ഐയുടെ ഇരവിപുരം ശാഖയിൽ 67378836924 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്. എസ്.ബി.ഐ.എൻ 0070494. ഫോൺ: 9961948938.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story