Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 1:42 PM IST Updated On
date_range 11 July 2017 1:42 PM ISTമരംവീണ് വീട് തകർന്ന സംഭവം: അധികാരികൾ കണ്ണുതുറന്നില്ല, ഒടുവിൽ നാട്ടുകാർ രക്ഷകരായി
text_fieldsbookmark_border
കൊട്ടാരക്കര: അയൽവാസിയുടെ പുരയിടത്തിലെ മരംവീണ് വീട് തകർന്ന സംഭവത്തിൽ അധികാരികൾ ഇടപെടാത്തതിനെ തുടർന്ന് നാട്ടുകാർ രക്ഷക്കെത്തി. കഴിഞ്ഞമാസം 26-ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപം തച്ചർ വിളാകത്ത് വീട്ടിൽ രാധാകൃഷ്ണെൻറ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിലെ വൻ മരം കടപുഴകി വീണ് വീടിന് ഭാഗികമായി നാശനഷ്ടങ്ങൾ ഉണ്ടാവുകയും മുറ്റത്തെ കിണർ ഇടിഞ്ഞ് താഴുകയും ചെയ്തിരുന്നു. മരം വീട്ട് മുറ്റത്ത് വീണതോടെ രാധാകൃഷ്ണനും കുടുംബത്തിനും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. അപകടഭീഷണി ഉയർത്തി നിന്നിരുന്ന മരം മുറിച്ചുമാറ്റിത്തരണമെന്ന് രാധാകൃഷ്ണൻ നിരവധിതവണ വസ്തു ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉടമ മരം മുറിച്ച് മാറ്റാൻ തയാറായില്ല. ഇതിനിടെയാണ് മരം കടപുഴകി രാധാകൃഷ്ണെൻറ വീടിന് മുകളിലേക്ക് വീണത്. വീടിന് മുകളിൽ പതിച്ച മരം മുറിച്ച് മാറ്റിത്തരണമെന്നും തെൻറ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിച്ച് തരണമെന്നും ആവശ്യപ്പെട്ട് വീണ്ടും രാധാകൃഷ്ണൻ വസ്തു ഉടമയെ സമീപിച്ചെങ്കിലും അദ്ദേഹം പഴയ നിലപാടിലായിരുന്നു. രണ്ടാഴ്ചക്കാലമായി തുടരുന്ന രാധാകൃഷ്ണെൻറയും കുടുംബത്തിെൻറയും ദുരിതം മനസ്സിലാക്കിയ നാട്ടുകാർ വസ്തു ഉടമയെ സമീപിച്ചെങ്കിലും തൽസ്ഥിതിക്ക് മാറ്റമില്ലായിരുന്നു. തുടർന്ന് രാധാകൃഷ്‌ണൻ പൊലീസിൽ പരാതിനൽകുകയും തുടർന്ന് െപാലീസ് വസ്തു ഉടമയെ വിളിപ്പിച്ച് മരം മുറിച്ച് മാറ്റി കൊടുക്കാനും വീടിനും കിണറിനും സംഭവിച്ച തകരാറുകൾ നന്നാക്കികൊടുക്കാനും നിർദേശം നൽകി. പൊലീസിെൻറ മധ്യസ്ഥതയിൽ സമ്മതംമൂളിയ വസ്തു ഉടമ മരം മുറിച്ച് വിൽക്കുക മാത്രമാണ് ചെയ്തത്. വീടിനും കിണറിനും സംഭവിച്ച തകരാർ പരിഹരിക്കാൻ തയാറായില്ല. രാധാകൃഷ്ണൻ വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും പൊലീസിെൻറ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല. തുടർന്ന് നാട്ടുകാർ സംഘടിച്ച് വീടും കിണറും നന്നാക്കി നൽകുകയായിരുന്നു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സെൻറ വാർഡിൽ നിർധന കുടുംബത്തിന് സംഭവിച്ച ദുരിതത്തിൽ നഗരസഭ അധികൃതർ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന പരാതി ശക്തമായി ഉയർന്നിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story