Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:54 PM IST Updated On
date_range 30 Aug 2017 1:54 PM ISTഒാർമകളിൽ പുന്നെല്ലിൻ സുഗന്ധം; നെല്ലുകുത്ത് ഒാർമകളിൽ മണിലാൽ
text_fieldsbookmark_border
ഒാർമകളിൽ പുന്നെല്ലിൻ സുഗന്ധം; നെല്ലുകുത്ത് ഒാർമകളിൽ മണിലാൽ കല്ലമ്പലം: ഓരോ ഓണം കഴിയുന്തോറും നെല്ലുകുത്താൻ വരുന്നവരുടെ എണ്ണം കുറയുന്നതിൽ നെല്ലുകുത്തുകാരൻ മണിലാലിന് തെല്ലൊന്നുമല്ല സങ്കടം. പുലർച്ചെ മില്ല് തുറക്കാനെത്തുമ്പോൾ തന്നെ പുഴുങ്ങിയതും പച്ചയുമായ നെല്ലുകെട്ടിയ ചാക്കുകൾ മുമ്പേ വന്നവർ ഊഴമനുസരിച്ച് വരിവരിയായി വെച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏതാനും വർഷം മുമ്പുവരെ നൂറുപറ നെല്ലുവരെ ദിനംപ്രതി കുത്തിയിരുന്ന സ്ഥാനത്ത് ഇന്ന് ശരാശരി പത്തുപറ തന്നെ ഉണ്ടാവാറില്ല. കരവാരം, നാവായിക്കുളം പഞ്ചായത്തുകളെ വേർതിരിക്കുന്ന കല്ലമ്പലം- നഗരൂർ റോഡിെൻറ ഓരത്ത് പുല്ലൂർ മുക്കിന് സമീപമാണ് മണിലാലിെൻറ മില്ല്. ഈ മേഖലയിൽ നഷ്ടം സഹിച്ചും നെൽകൃഷി ചെയ്യുന്ന ഏതാനും കൃഷിക്കാരുണ്ട്. അതുകൊണ്ടാണ് തെൻറ മില്ലിൽ ചെറിയതോതിലെങ്കിലും നെല്ല് വരുന്നതെത്ര. കല്ലമ്പലം മേഖലയിൽ എഴുപതോളം റൈസ് മില്ലുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് നാലിൽ ഒന്നുപോലുമില്ല. അവയിൽ തന്നെ നെല്ലുകുത്തു യന്ത്രങ്ങൾ ഇളക്കിമാറ്റിക്കഴിഞ്ഞു. തവിട്, ഉമി, അരി എന്നിവ വെവ്വേറെ ലഭിക്കുന്ന സജ്ജീകരണമുള്ള യന്ത്രമായതോടെ അടുക്കളയിൽനിന്ന് മുറവും ഇല്ലാതായി. പച്ച നെല്ലുകുത്തി അരിയാക്കി കുതിർത്ത് പൊടിച്ച് മാവാക്കി വറുത്തുകൊടുക്കുന്ന സംവിധാനംവരെ വന്നു കഴിഞ്ഞു. നെല്ല് പാറ്റലും കൊഴിക്കലും ഒക്കെ സ്ത്രീകൾ മറന്നതോടെ കുത്തരിയും അതുകൊണ്ടുള്ള വിവിധ പലഹാരങ്ങളും തവിടപ്പവും ഒക്കെ പഴയ തലമുറയുടെ ഗൃഹാതുര ഓർമകളാവുമ്പോൾ മലയാളിക്ക് നഷ്ടമാകുന്നത് മണ്ണിെൻറ മണവും നന്മയുമാണ്. നെല്ലുകുത്തും കുത്തരിയും അപൂർവ കാഴ്ചയായി മാറാതിരിക്കണമെങ്കിൽ കാർഷിക മേഖലയിലെ അരക്ഷിതാവസ്ഥ മാറ്റണമെന്നാണ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയും ചെമ്മരുതി പഞ്ചായത്തിലെ ഞെക്കാട് വാർഡിനെ മൂന്നരവർഷം പ്രതിനിധീകരിക്കുകയും ചെയ്ത മണിലാലിെൻറ അഭിപ്രായം. ചിത്രം നെല്ലുകുത്ത് ജോലിയിൽ ഏർപ്പെട്ട മണിലാൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story