Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓണം വാരാഘോഷ സമാപനം...

ഓണം വാരാഘോഷ സമാപനം നാളെ: അനന്തപുരി വര്‍ണക്കാഴ്ചയില്‍ നിറയും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍െറ സമാപനം കുറിച്ചുള്ള സാംസ്കാരികഘോഷയാത്ര തിങ്കളാഴ്ച. വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്നാരംഭിക്കുന്ന ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും. തൃശൂര്‍ പൂരം, ഉത്രാളിപൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട് തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവ- സാംസ്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. മൂവായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും. ജൈവപച്ചക്കറികൃഷിയും അവയവദാനവുമുള്‍പ്പെടെ ആനുകാലികവിഷയങ്ങളും ഘോഷയാത്രയുടെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഘോഷയാത്ര പ്രമാണിച്ച് 31ന് ഉച്ചക്കുശേഷം മൂന്നുമണി മുതല്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ ജങ്ഷനില്‍ മാനവീയം റോഡിന് സമീപം പ്രത്യേകം തയാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി. സദാശിവം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ സന്നിഹിതരായിരിക്കും. 101 പേരുടെ ചെണ്ടമേളവും ആലവട്ടവും വെണ്‍ചാമരവുമാണ് സാംസ്കാരിക ഘോഷയാത്രയെ ആനയിക്കുക. കേരളീയവേഷമണിഞ്ഞ സ്ത്രീകളും മുത്തുക്കുടയും ഓലക്കുടയുമേന്തിയ പുരുഷന്മാരും അനുഗമിക്കും. കൊമ്പും തായമ്പകയുമായി നാല്‍പതില്‍പരം കലാകാരന്മാരും ആചാരയുദ്ധം പയറ്റി അമ്പതോളം വേലകളിക്കാരും അകമ്പടി സേവിക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫ്ളോട്ടുകള്‍ കൂടുതലുണ്ടാകും. കാവടികളും താളമേളങ്ങളും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളതും കേരളത്തിന്‍െറ തനതുമായ 150ല്‍പരം കലാരൂപങ്ങളും 100ല്‍ പരം ഫ്ളോട്ടുകളും ഉണ്ടാകുമെന്ന് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ അറിയിച്ചു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനം തിരിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ടൂറിസം വകുപ്പ് പ്രത്യേക പാരിതോഷികങ്ങള്‍ സമ്മാനിക്കും. മികച്ചതിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെുന്നവര്‍ക്ക് യഥാക്രമം അരലക്ഷം രൂപയും മുപ്പതിനായിരം രൂപയുമാണ് സമ്മാനം. സമാപന സമ്മേളനം രാത്രി എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ഓണംഘോഷയാത്രയുടെ സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവിലിയന് മുന്നിലും പബ്ളിക് ലൈബ്രറിയുടെ മുന്‍വശത്തെ വി.ഐ.പി പവിലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും അവതരിപ്പിക്കും. മന്ത്രി അനില്‍കുമാറിനും വര്‍ക്കല കഹാര്‍ എം.എല്‍.എക്കും പുറമെ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story