ലോക്ഡൗൺ കാലത്ത് തെളിനീരൊരുക്കി ജുനൈദ്
text_fieldsചാവക്കാട്: ലോക്ഡൗൺ കാലത്ത് എന്തു ചെയ്തുവെന്ന് ജുനൈദിനോട് ചോദിച്ചാൽ വീടിനു പിറകിലെ പറമ്പിലേക്ക് വിരൽ ചൂണ്ടും ഈ കർഷകൻ. ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയിൽ വീടിനോട് ചേർന്ന കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാനാണ് കടപ്പുറം വട്ടേക്കാട് തെക്കയിൽ ജുനൈദ് (69) എന്ന ഈ മുൻ പ്രവാസി കുളം നിർമിച്ചത്. ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട് മണ്ണുമാന്തി യന്ത്രമുപയോഗിച്ചായിരുന്നു നിർമാണം.
അറബിക്കടലും ചേറ്റുവ പുഴയും കനോലി കനാലുമായി മൂന്നു ഭാഗവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട കടപ്പുറം പഞ്ചായത്തിൽ ഉപ്പുരസമില്ലാത്ത വെള്ളം വിരളമാണ്. പഞ്ചായത്തും സന്നദ്ധ സംഘടനകളും വെള്ളമെത്തിക്കാനായി ലക്ഷങ്ങളാണ് ഓരോ വർഷവും ചെലവിടുന്നത്. 15 സെൻറിൽ ഒരാൾ താഴ്ച്ചയിൽ നിർമിച്ച കുളത്തിൽ ഉപ്പുരസമേയില്ല. പണി പൂർത്തിയായ കുളത്തിന് ചുറ്റും ചെന്തെങ്ങിൻ തൈകൾ വെച്ച് മനോഹരമാക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
കൊടും വേനലിലെ ചൂടിനെ ചെറുത്ത് കൃഷിയിടത്തിൽ പച്ചപ്പ് നൽകാനാണ് കുളം നിർമിച്ചതെങ്കിലും അത്യാവശ്യ സമയങ്ങളിൽ വീട്ടാവശ്യത്തിനുള്ള ജലവും ഇവിടെനിന്ന് സംഭരിക്കാൻ കഴിയുമെന്ന് ജുനൈദ് പറയുന്നു. കുളത്തിനോട് ചേർന്ന വിശാലമായ പറമ്പിൽ വിവിധ തരം കൃഷികളും ജുനൈദ് പരിപാലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.