Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 8:48 AM GMT Updated On
date_range 29 Sep 2018 8:48 AM GMTമരുന്നു ഗുണനിലവാര പരിശോധനകേന്ദ്രം: ചോദിച്ചത് 80 തസ്തിക; കിട്ടിയത് 24
text_fieldsbookmark_border
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ മരുന്ന് ഗുണനിലവാര പരിശോധന കേന്ദ്രത്തിന് ആവശ്യം 80 തസ്തികകൾ. സർക്കാർ അനുവദിച്ചത് 24. ഒരു അനലിസ്റ്റ് ഗ്രേഡ്-1, മൂന്ന് അനലിസ്റ്റ് ഗ്രേഡ്-2, ഒമ്പത് അനലിസ്റ്റ് ഗ്രേഡ്-3, മൂന്ന് ടെക്‌നിക്കല്‍ അസിസ്റ്റൻറ്, മൂന്നു ലോവര്‍ ഡിവിഷന്‍ ടെക്‌നീഷ്യന്‍, മൂന്നു ലബോറട്ടറി അറ്റൻഡര്‍, രണ്ടു ക്ലര്‍ക്ക് എന്നിങ്ങനെയാണ് വ്യാഴാഴ്ച നടന്ന മന്ത്രിസഭ യോഗം അനുവദിച്ച തസ്തികകളുടെ എണ്ണം. അറ്റൻഡര്‍, വാച്ച്മാന്‍, സ്വീപ്പര്‍ എന്നിവരേയും നിയമിക്കും. വടക്കൻ ജില്ലകൾക്ക് ആശ്രയിക്കാവുന്ന മരുന്നുഗുണനിലവാര പരിശോധന കേന്ദ്രത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർണമായിട്ട് അരക്കൊല്ലമായി. ഒരു വർഷത്തിലേറെയായി തസ്തികക്കായി അധികൃതർ മുട്ടാത്ത വാതിലുകളില്ല. ആരോഗ്യമന്ത്രി വരുേമ്പാഴെല്ലാം ഇക്കാര്യത്തിൽ അന്വേഷണവും നടത്താറുണ്ട്. നാളിതുവരെ തുടർ നടപടികൾ ഉണ്ടായിരുന്നില്ല. തസ്തികകൾ അനുവദിച്ചുവെങ്കിലും ആവശ്യത്തിന് ഇല്ലാത്തതിനാൽ കാര്യങ്ങൾ കുഴയും. 4000 മരുന്നുകൾ പ്രതിവർഷം പരിശോധിക്കാൻ സൗകര്യമുള്ള കേന്ദ്രം തുറന്നുപ്രവർത്തിക്കാൻ 80പേരുടെ ആവശ്യമുണ്ട്. 2014 ജൂൺ 22ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് തറക്കല്ലിട്ടത്. 18മാസത്തിനകം പ്രവർത്തനസജ്ജമാക്കുമെന്ന് അറിയിച്ചുവെങ്കിലും കാലാവധി കഴിഞ്ഞ് 2015 ഡിസംബറോടെയാണ് നിർമാണപ്രവർത്തനം തന്നെ തുടങ്ങാനായത്. മെഡിക്കൽ കോളജ് അങ്കണത്തിൽ 16,300 ചതുരശ്രഅടിയിൽ കെട്ടിടം നിർമിച്ചത്. നേരത്തെ മിനിസ്റ്റീരിയൽ തലത്തിൽ രണ്ട് പേരുടെ നിയമനമാണ് ഉണ്ടായത്. മാത്രമല്ല പരിശോധന ഉപകരണങ്ങൾ വാങ്ങുന്നതിനും അത്യാധുനിക സംവിധാനത്തോടെ ലാബ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനും അഞ്ച് കോടി രൂപയും വേണം. എന്നാൽ മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. നിലവിൽ കാസർകോട് മുതൽ തൃശൂർ വരെയും എറണാകുളവും സമീപജില്ലകളും എറണാകുളത്തെ പരിശോധനകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഇംഗ്ലീഷ് മരുന്നുകൾ മാത്രമല്ല ആയുർവേദ, ഹോമിയോ മരുന്നുകൾ അടക്കം 10 മേഖലകളിലെ പ്രവർത്തനത്തിന് ഇവിടെ സൗകര്യമുണ്ട്.
Next Story