Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 5:08 AM GMT Updated On
date_range 9 Sep 2018 5:08 AM GMTകെ.എസ്.ആര്‍.ടി.സി: എല്ലാ ഓര്‍ഡിനറി ഷെഡ്യൂളുകളും ഇന്നുമുതൽ സിംഗിള്‍ ഡ്യൂട്ടിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ഷെഡ്യൂളുകളെല്ലാം ഞായറാഴ്ച മുതൽ സിംഗിൾ ഡ്യൂട്ടിയിലേക്ക്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം മാനേജ്മെൻറ് ഉത്തരവിറക്കി. ജീവനക്കാര്‍ക്ക് ഇരട്ട ഡ്യൂട്ടി നല്‍കാന്‍വേണ്ടി തിരക്ക് കുറഞ്ഞ ഉച്ചസമയത്തും ബസുകള്‍ സർവിസ് നടത്തിയിരുന്നത് പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കും. രാവിലെ കയറുന്ന ജീവനക്കാർ തുടർച്ചായി എട്ടുമണിക്കൂർ ജോലിചെയ്ത് ഉച്ചക്ക് ഡ്യൂട്ടി അവസാനിപ്പിക്കുന്നതിന് പകരം യാത്രക്കാരില്ലാത്ത ഉച്ചനേരത്ത് ബസുകൾ നിർത്തിയിടും. ഇൗ സമയം ഡ്യൂട്ടിയായി പരിഗണിക്കില്ല. ഉച്ചക്കുശേഷം സർവിസ് പുനരാരംഭിക്കുകയും രാത്രിയോടെ അവസാനിക്കുകയും ചെയ്യും. ഫലത്തിൽ ജീവനക്കാർ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തേണ്ടിവരും. നിലവിൽ ഡബിൾ ഡ്യൂട്ടി ചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലിക്കെത്തുന്നത്. അതേസമയം വരുമാനം കൂടിയ ബസുകളില്‍ ഉച്ചക്ക് ജീവനക്കാര്‍ മാറുന്നവിധത്തില്‍ ഡ്യൂട്ടി ക്രമീകരിക്കും. രാവിലെ ഡ്യൂട്ടിക്ക് കയറുന്നവർ ഉച്ചക്ക് ഇറങ്ങും. ഉച്ചക്ക് കയറുന്നവര്‍ രാത്രി വൈകി ഇറങ്ങും. പുതിയ ക്രമീകരണത്തോടെ യാത്രക്കാരുടെ തിരക്ക് ഏറെയുള്ള രാവിലെയും വൈകീട്ടും കൂടുതല്‍ ബസുകള്‍ നിരത്തിലുണ്ടാകും. എട്ട് മണിക്കൂറിൽ ഏഴ് മണിക്കൂറാണ് ബസ് ഓടിക്കേണ്ട സമയം. അതില്‍ അരമണിക്കൂര്‍വീതം വിശ്രമത്തിനും ഡ്യൂട്ടി അനുബന്ധ ജോലികള്‍ക്കും കിട്ടും. കൂടാതെ യാത്രക്കാര്‍ കുറഞ്ഞ സമയത്തെ ട്രിപ്പുകള്‍ ഒഴിവാക്കിയാലും അതിന് പ്രതിഫലം നല്‍കേണ്ടിവരില്ല. രാത്രി വൈകിയുള്ള ട്രിപ്പുകള്‍ ഓടിക്കുന്നതിനുവേണ്ടി മുന്‍ സംവിധാനത്തില്‍ ഡബിള്‍ ഡ്യൂട്ടി നല്‍കേണ്ടിവന്നിരുന്നു. ഇത് ഭാരിച്ച നഷ്ടമാണ് ഉണ്ടാക്കിയത്. ചെയിന്‍ സര്‍വിസുകള്‍ രണ്ട് സിംഗിള്‍ ഡ്യൂട്ടികളാക്കണം. എല്ലാ ഡ്യൂട്ടികളും സിംഗിളാക്കണമെന്ന സര്‍ക്കാറിെൻറ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഓര്‍ഡിനറി ബസുകള്‍ 160 കിലോമീറ്ററും ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ 200 കിലോമീറ്ററും സര്‍വിസ് നടത്തിയെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.
Next Story