Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 6:20 AM GMT Updated On
date_range 6 Sep 2018 6:20 AM GMTസർക്കാർ സാംസ്കാരിക നയം തയാറാക്കുന്നു
text_fieldsbookmark_border
തൃശൂർ: സംസ്ഥാന സർക്കാർ സാംസ്കാരിക നയം രൂപവത്കരിക്കുന്നു. മൂന്നുമാസത്തിനകം ഇതിെൻറ കരട് തയാറാവും. ബുധനാഴ്ച നടന്ന സാംസ്കാരിക ഉന്നത സമിതിയുടെ പ്രഥമ യോഗം ഇതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്, അശോകൻ ചരുവിൽ, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. േമാഹനൻ, ഉന്നത സമിതി മെംബർ സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി എന്നിവർ അംഗങ്ങളാണ്. ഉന്നത സമിതിയിൽ ഉടൻ ഉൾപ്പെടുത്തുന്ന രണ്ട് അനൗദ്യോഗിക അംഗങ്ങളിൽ ഒരാളാവും അഞ്ചാമൻ. അക്കാദമികളുടെയും മറ്റു സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കൂടിയാണ് ഉന്നത സമിതി. ഇതിെൻറ ഭാഗമായി മൂന്നുമാസം കൂടുേമ്പാൾ ഇവയുടെ സെക്രട്ടറിമാരുടെയും ഉന്നത സമിതിയുടെയും സംയുക്ത യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി പദ്ധതി വിഹിതം കൈപ്പറ്റുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഇങ്ങനെ വിലയിരുത്തും. ഇനിമുതൽ ഇവയുടെ പ്രവർത്തന റിപ്പോർട്ട് ഉന്നത സമിതിക്ക് നൽകണം. സർക്കാർ പണം െചലവഴിച്ചുള്ള ആഘോഷങ്ങൾ ഒരു കൊല്ലത്തേക്ക് റദ്ദാക്കിയ പൊതുഭരണ വകുപ്പിെൻറ ഉത്തരവ് പ്രകാരം സാംസ്കാരിക വകുപ്പ് നടത്താനിരുന്ന കലോത്സവം വേണ്ടെന്നുവെച്ചു. എന്നാൽ, രാജ്യാന്തര നാടകോത്സവം (ഇറ്റ്ഫോക്) ലളിതമായി നടത്തും. ഗാന്ധിജിയുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് പയ്യന്നൂർ, തിരുവനന്തപുരം വെങ്ങാനൂർ, പാലക്കാട് ശബരി ആശ്രമം, വൈക്കം, തവനൂർ എന്നിവിടങ്ങളിൽ വിപുല പരിപാടികൾ സംഘടിപ്പിക്കും. ഒരുവർഷം നീളുന്ന മറ്റു പരിപാടികൾ വെട്ടിച്ചുരുക്കി. പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സാന്ത്വനമേകാൻ വിവിധ സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സാംസ്കാരിക പരിപാടികൾ നടത്തും. അക്കാദമികളുടെ ഫെല്ലോഷിപ്പും മറ്റും ലഭിച്ചവരുടെ പരിപാടികളും നടത്തും. ഇത് പരമാവധി സൗജന്യമായാവും സംഘടിപ്പിക്കുക. ഉന്നതസമിതി ചെയർമാൻ കൂടിയായ മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ കൂടിയായ സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ സദാശിവൻ നായർ, മെംബർ സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി, വിവിധ അക്കാദമി സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Next Story