Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 11:08 AM IST Updated On
date_range 8 May 2018 11:08 AM ISTകാർഷിക സർവകലാശാലയിൽ സി.പി.എം സംഘടന റിലേ സമരം തുടങ്ങി
text_fieldsbookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാല ഭരണത്തിലെ സി.പി.എം-സി.പി.െഎ ശീതസമരത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് സി.പി.എമ്മിെൻറ അനധ്യാപക സംഘടനയായ കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ സർവകലാശാല ആസ്ഥാനത്ത് റിലേ സത്യഗ്രഹം തുടങ്ങി. സർവകലാശാല രജിസ്ട്രാർ അടക്കമുള്ള ഭരണ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധമാണ് സമരത്തിെൻറ പിറകിൽ. ഭരണസമിതി യോഗ തീരുമാനങ്ങൾ ഉടൻ നടപ്പാക്കുക, ആഭ്യന്തര നിയമനങ്ങൾ ഉടൻ നടത്തുക, എല്ലാ വിഭാഗം ജീവനക്കാരുടെയും നിയമനം പി.എസ്.സി മുഖേനയാക്കാൻ സർക്കാർ തലത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിക്കുന്നത്. സി.പി.െഎ അനുഭാവിയായ ഡോ. എസ്. ലീനാകുമാരിയാണ് രജിസ്ട്രാർ. മുമ്പും രജിസ്ട്രാറുടെ നടപടിക്കെതിരെ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. സി.െഎ.ടി.യു ദേശീയ കൗൺസിൽ അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ ഭരണസമിതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഉദ്യോഗസ്ഥർ ജനാധിപത്യ വിരുദ്ധരാണെന്ന് ഷാജൻ പറഞ്ഞു. കേരളത്തിലും കാർഷിക സർവകലാശാലയിലും ജീവനക്കാർക്ക് അനുകൂലമായ അന്തരീക്ഷം നിലനിൽക്കുേമ്പാൾ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഇറങ്ങുന്നത് ആരായാലും അവർ പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് എതിരാണ്. നടപ്പാക്കാൻ ഒരു പ്രയാസവുമില്ലാത്ത കാര്യങ്ങളിൽ ഉത്തരവിറക്കാൻ മടിക്കുന്നത് രജിസ്ട്രാർ ഏതെങ്കിലും സമ്മർദം നേരിടുന്നതുകൊണ്ടാണോ എന്ന് വ്യക്തമാക്കണം. ആഭ്യന്തര നിയമനത്തിൽ സർവകലാശാലയുടെ നിസ്സംഗത അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ ഒഴിവിലും നിയമനം നടത്താൻ നടപടിയെടുത്ത സർക്കാറുള്ളപ്പോൾ ഇത്തരം നിസംഗത വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഷാജൻ പറഞ്ഞു. കെ.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.വി. ഡെന്നി വിഷയം അവതരിപ്പിച്ചു. ജനറൽ കൗൺസിൽ അംഗം പി.കെ. ശ്രീകുമാർ സംസാരിച്ചു. ആദ്യ ദിവസം സത്യഗ്രഹത്തിൽ ബി. ഷിറാസ്, പി.കെ. ശ്രീകുമാർ, കെ.ആർ. പ്രദീഷ്, പി. വാസുദേവൻ, എം.എസ്. നിഷ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story