Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണിമുടക്കിയ...

പണിമുടക്കിയ ഡോക്​ടർമാരുടെ ഏപ്രിലിലെ ശമ്പളം തടഞ്ഞു

text_fields
bookmark_border
തൃശൂർ: സർക്കാറിനെ വെല്ലുവിളിച്ച് പണിമുടക്ക് നടത്തിയ സർക്കാർ ഡോക്ടർമാർക്ക് സർക്കാറും 'പണി'കൊടുത്തു. ഏപ്രിലിലെ ശമ്പളം ഇതുവരെ അനുവദിച്ചില്ല. ഏപ്രിൽ മാസത്തിൽ ജോലി ചെയ്ത 26 ദിവസത്തെ ശമ്പളമാണ് തടഞ്ഞത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർക്ക് കൂടുതൽ സമയം ഡ്യൂട്ടി നിശ്ചയിച്ച് നൽകിയതി​െൻറ പ്രതിഷേധം പിന്നീട് പണിമുടക്കിലേക്ക് മാറുകയായിരുന്നു. 13 മുതൽ 16വരെ പണിമുടക്കിയ സർക്കാർ ഡോക്ടർമാരുടെ നടപടിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പൊതുസമൂഹത്തി​െൻറയാകെ എതിർപ്പുയർന്നതിനെ തുടർന്ന് മൂന്ന് ദിവസത്തെ പണിമുടക്കിൽ നിന്നും തിരക്കിട്ട് പിന്മാറി. സമരം അവസാനിപ്പിക്കാൻ മന്ത്രിയുമായി നടത്തിയ ഒത്തുതീർപ്പ് വ്യവസ്ഥയിൽ പ്രതികാര നടപടികളുണ്ടാവില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ശമ്പളം തടഞ്ഞത് പ്രതികാര നടപടിയെന്നാണ് കെ.ജി.എം.ഒ.എയുടെ ആരോപണം. ഈ സാഹചര്യത്തിൽ വീണ്ടും പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ. പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ 13ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്ക് പോകാനിരിക്കെ16ന് രാത്രിയിലാണ് കെ.ജി.എം.ഒ.എ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി സമരം അവസാനിപ്പിച്ചത്. ചർച്ചയിലുണ്ടാക്കിയ വ്യവസ്ഥകൾ സർക്കാർ ലംഘിച്ചുവെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു. ഡോക്ടര്‍മാര്‍ അവധി എടുക്കേണ്ടി വരുമ്പോള്‍ ബദല്‍ സംവിധാനം ഉണ്ടാക്കുമെന്നതിൽ ഉത്തരവ് ഇറക്കിയിട്ടില്ല. വിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ച് ചർച്ച നടത്തുമെന്നതും പാലിച്ചില്ല. ഇതിന് പുറമെയാണ് ശമ്പളം തടഞ്ഞുവെച്ചതടക്കമുള്ള പ്രതികാര നടപടികൾ. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാതെയുള്ള ഏത് പരിഷ്കാരവും നിലവില്‍ അമിത ഭാരം പേറുന്ന ഡോക്ടര്‍മാരുടെ നടുവൊടിക്കുമെന്നും സര്‍ക്കാര്‍ മാന്യമായി പെരുമാറുന്നതുവരെ ആര്‍ദ്രം അടക്കമുള്ള സര്‍ക്കാര്‍ പരിപാടികളുമായി സഹകരിക്കില്ലെന്നുമാണ് കെ.ജി.എം.ഒ.എ നിലപാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story