Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 11:05 AM IST Updated On
date_range 12 March 2018 11:05 AM ISTഗജകേസരി തിരുവമ്പാടി ശിവസുന്ദർ വിടവാങ്ങി
text_fieldsbookmark_border
തൃശൂര്‍: തൃശ്ശിവപേരൂരിെൻറ തിരുനടകളിൽ നിറഞ്ഞ് നിന്ന തലയെടുപ്പ് 15 വര്‍ഷം തിരുവമ്പാടിയുടെ തിടമ്പേറ്റിയ ഗജവീരൻ വിട പറഞ്ഞു; ഗജകേസരി തിരുവമ്പാടി ശിവസുന്ദര്‍ (46) െചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന ആ ഗജരാജചന്തം ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയാണ് െചരിഞ്ഞത്. തിരുവമ്പാടി ചന്ദ്രശേഖരെൻറ പിന്‍മുറക്കാരനായി 2003ല്‍ വ്യവസായി ടി.എ. സുന്ദര്‍മേനോന്‍ വാങ്ങി തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തി പൂക്കോട് ശിവൻ എന്ന ആനയാണ് തിരുവമ്പാടി ശിവസുന്ദറായത്. 2007 ഫെബ്രുവരി ആറിന് കോട്ടയത്ത് നടന്ന ഗജരാജ സംഗമത്തിലാണ് ശിവസുന്ദറിന് കളഭ കേസരിപ്പട്ടം കിട്ടിയത്. ഒരു വര്‍ഷം കഴിഞ്ഞ് മാതംഗകേസരി പട്ടം തുടങ്ങിയ ബഹുമതികളും ശിവസുന്ദറിനെ തേടിയെത്തി. വീണ്ടുമൊരു തൃശൂര്‍ പൂരം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് പൂരനഗരിയുടെ പ്രിയപ്പെട്ട കൊമ്പന്‍ വിടവാങ്ങുന്നത്. രണ്ട് മാസവും നിരവധി എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും പങ്കെടുക്കാനായിരുന്നില്ല. ശനിയാഴ്ച അസുഖം മൂർച്ഛിച്ച് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. വിയോഗ വാർത്ത അറിഞ്ഞതു മുതൽ ആരാധകരുടെ പ്രവാഹമായിരുന്നു. ഗജലക്ഷണങ്ങളിൽ പൂർണത തികഞ്ഞ അപൂർവം ആനകളിലെ ശ്രദ്ധേയനെന്ന സവിശേഷത മൂലം ആനപ്രേമികളുടെയും പൂരപ്രേമികളുടെയും പ്രിയങ്കരനായിരുന്നതിനാൽ യാത്രാമൊഴി നല്‍കാന്‍ ജനസാഗരമാണ് ഒഴുകി എത്തിയത്. ഉച്ചക്ക് ഒന്നു വരെ തിരുവമ്പാടി ദേവസ്വത്തിെൻറ കൗസ്തുഭം ഹാളിന് സമീപത്ത് പൊതുദർശനത്തിന് വെച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, അനിൽ അക്കര എം.എൽ.എ, തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ. പ്രതാപൻ, എ. നാഗേഷ്, പെരുവനം കുട്ടൻമാരാർ, അന്നമനട പരമേശ്വരമാരാർ, പെരുവനം സതീശൻമാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, വിവിധ ദേവസ്വം പ്രതിനിധികൾ, ആനയുടമകൾ തുടങ്ങി ജീവിതത്തിെൻറ നാനാതുറകളിൽ പെട്ടവർ ശിവസുന്ദറിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. തൃശൂര്‍ പൂരത്തിലെ കൂട്ടാനകളും ഗജരാജന് പ്രണാമം അര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ സംസ്കാരത്തിനായി കോടനാട് വനത്തിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story