Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 5:44 AM GMT Updated On
date_range 19 Jun 2018 5:44 AM GMTപുലി ഭീതിയിൽ മലയോരം
text_fieldsbookmark_border
തൃശൂർ: മരവിച്ച മനസ്സുമായാണ് ജില്ലയുടെ മലയോര മേഖല ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇത്രയുംകാലം പുലി ഭീതിയിലായിരുന്നു നാട് എങ്കിൽ ഇപ്പോൾ ആ ഭീതി സത്യമായിരിക്കുകയാണ്. പതുങ്ങിയിരുന്ന് തോട്ടംതൊഴിലാളികളേയും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച പുലി ഇപ്പോൾ നാട്ടുകാരുടെ ജീവനെടുക്കാൻ തുടങ്ങിയിരിക്കുന്നു. ആറ് മാസത്തിനിടെ നാല് തവണയാണ് നാട്ടുകാർക്കുനേരെ പുലിയുടെ ആക്രമണമുണ്ടായത്. അതിൽ ഒരു കുഞ്ഞുൾപ്പെടെ രണ്ടു പേരെ പുലി ഭക്ഷണമാക്കി. കഴിഞ്ഞ ദിവസം വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ കടിച്ചുകൊന്ന കൈലാസവതിയാണ് അവസാനത്തെ ഇര. തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടെ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഫെബ്രുവരിയിലാണ് വാൽപ്പാറക്ക് സമീപം നടുമല എസ്റ്റേറ്റ് പരിസരത്ത് പുലിയാക്രമണത്തിൽ നാല് വയസ്സുകാരൻ മരിച്ചത്. കൂടാതെ നിരവധി വളർത്തുമൃഗങ്ങളും പുലിക്ക് തീറ്റയായി. ജില്ല അതിര്‍ത്തിയായ മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്ക് ഏറെ ദൂരമുണ്ട്. വിനോദസഞ്ചാര മേഖലകൂടിയായ മലക്കപ്പാറയും വാൽപ്പാറയും സഞ്ചാരികളില്‍ ഭീതിയുണര്‍ത്തുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 13കാരന് ഗുരുതര പരിക്കേറ്റിരുന്നു. മൂന്ന് ദിവസം മുമ്പാണ് മണ്ണുത്തി പട്ടിക്കാടിന് സമീപം പൂവ്വഞ്ചിറയിൽ ബൈക്കിൽ പോവുന്നവരുടെ മുന്നിലൂടെ പുലി റോഡ് മുറിച്ചു കടന്നത്. വാൽപ്പാറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശത്തുനിന്നും ഒരു പുലി കെണിയിലായെങ്കിലും ഇനിയുമുണ്ടെന്നാണ് വനംവകുപ്പ് വൃത്തങ്ങളും നാട്ടുകാരും പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് പാലപ്പിള്ളി കാരിക്കുളത്തും തിരുവില്വാമല എരവത്തൊടി പാലക്കാപ്പറമ്പ് മേഖലകളിലും ആളുകള്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പാലപ്പിള്ളി തോട്ടം മേഖലയിലെ കാരികുളം ഒന്നാംകാട് ഭാഗത്ത് രണ്ട് പുലികളെയാണ് കണ്ടത്. പുഴക്കക്കരെയായിരുന്നു പുലികള്‍. വരള്‍ച്ചയും ചൂടും കൂടിയ സാഹചര്യത്തിലായിരുന്നു ഇവ കാടിറങ്ങിയതെന്നായിരുന്നു അന്ന് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. കാരിക്കുളത്ത് പത്തുമുറി റബര്‍ എസ്റ്റേറ്റിൽ രണ്ടാഴ്ച മുമ്പാണ് പുലി പശുവിനെ കൊന്നത്. കാരിക്കുളം പത്തുമുറി റബര്‍ എസ്റ്റേറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ടാപ്പിങ്ങിനായി ഇറങ്ങിയ തൊഴിലാളികളാണ് അന്ന് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവിടെ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടത്രെ. കാരികുളം ഒന്നാംകാട് ഭാഗത്ത് രണ്ട് പുലികളെയാണ് ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാര്‍ കണ്ടത്. ഒരു മാസത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാല് പശുക്കളെയും മാനുകളെയും പുലി പിടിച്ചു. തിരുവില്വാമല എരവത്തൊടിയില്‍ കണ്ടത് പുലിയെയാണോ എന്ന കാര്യത്തില്‍ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാട്ടുകാർ ഭീതിയിൽതന്നെ. പൂവൻചിറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയപാതയിൽനിന്നും മൂന്ന് കിലോമീറ്റർ വടക്ക് മാറി പൂവൻചിറയിൽ കഴിഞ്ഞദിവസമാണ് ബൈക്കുയാത്രികർ പുലിയെ കണ്ടത്. റോഡ് േക്രാസ് ചെയ്തു പുലി ഓടിപോകുന്നതാണ് കണ്ടത്. തുടർന്നായിരുന്നു പുലിയെ തേടിയുള്ള അന്വേഷണം. വനപാലകരും പൊലീസും നാട്ടുകാരും രാത്രി മുഴുവൻ പ്രദേശത്ത് തമ്പടിച്ച് അന്വേഷണത്തിലായിരുന്നു. മഴമൂലം പുലിയുടെ കാലടയാളങ്ങൾ മണ്ണിൽ ലഭ്യമായില്ലെങ്കിലും പുലിയെ കണ്ടഭാഗത്തെ ഒരു കശുമാവിൽ കയറിയ പുലിയുടെ കാൽപാടുകൾ ദൃശ്യമായിരുന്നതിൽ പ്രദേശത്ത് പുലി എത്തിയെന്ന് തന്നെയാണ് വനം വകുപ്പിെൻറ വിലയിരുത്തൽ. മലക്കപ്പാറ, വാൽപ്പാറ, അതിരപ്പിള്ളി, ചാലക്കുടി, മണ്ണുത്തി മേഖലകളിലെ താമസക്കാർ മാത്രമല്ല ചേലക്കര, പഴയന്നൂർ, തിരുവില്വാമല പ്രദേശങ്ങളിലുള്ളവരും പുലികളുടെ കാടിറക്കത്തിൽ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story