Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 2:32 PM IST Updated On
date_range 11 July 2018 2:32 PM ISTപദ്ധതി പ്രാവർത്തികമായില്ല; പണം ശമ്പളം കൊടുത്ത് തീർത്തു
text_fieldsbookmark_border
തൃശൂർ: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ തയാറാക്കിയ ലാംപ്സ് (ലാലൂർ മോഡൽ പ്രോജക്ട് ഫോർ സോളിഡ് വേസ്റ്റ് മാനേജ്മെൻറ്) പദ്ധതിക്ക് അനുവദിച്ച ഒരു കോടി ജീവനക്കാർക്ക് ശമ്പളം നൽകി അവസാനിപ്പിച്ചു. കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന ലാംപ്സ് പദ്ധതിയെ, യു.ഡി.എഫ് അവഗണിച്ചു. എന്നാൽ, പദ്ധതി അവസാനിപ്പിച്ചിരുന്നില്ല. പദ്ധതിക്ക് നിയോഗിച്ച നോഡൽ ഓഫിസറടക്കമുള്ള ജീവനക്കാരുടെ സേവനം തിരിച്ചെടുക്കാൻ സർക്കാറിനെ അറിയിച്ചിരുന്നുമില്ല. ലാംപ്സ് പദ്ധതി യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, ഇതിനായി അനുവദിച്ച തുക ഒരു പണിയുമെടുക്കാതെ നോഡൽ ഓഫിസർ അടക്കമുള്ളവർ ശമ്പള ഇനത്തിൽ കൈപ്പറ്റുകയായിരുന്നു. ലാംപ്സ് പദ്ധതി മാത്രമല്ല, മാലിന്യ പ്രശ്നത്തിന് മറ്റൊരു ബദൽ പദ്ധതിയും വർഷങ്ങൾക്കിപ്പുറവും വന്നില്ല. മാലിന്യ സംസ്കരണത്തിെൻറ പേരിൽ കോർപറേഷൻ ഇപ്പോഴും ലക്ഷങ്ങൾ െചലവിടുകയാണ്. നഗരത്തിലെ മാലിന്യ സംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി (ലാംപ്സ്) കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്ത്, ഇടതുമുന്നണി കോർപറേഷൻ ഭരിക്കുമ്പോഴാണ് തയാറാക്കിയത്. 2010ൽ ലാലൂരിലെ മാലിന്യപ്രശ്നത്തിൽ ഇടപെട്ട അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ നിർദേശപ്രകാരം കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പത്തിയൂർ ഗോപിനാഥ് ആയിരുന്നു കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് പകരം, വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി തയാറാക്കിയത്. 9.40 കോടിയുടേതായിരുന്നു പദ്ധതി. കോർപറേഷൻ സന്ദർശിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് പദ്ധതിക്ക് ആദ്യഘട്ടമായി ഒരു കോടി ഉടൻ നൽകുമെന്ന് അറിയിച്ചു. മന്ത്രിയുടെ സന്ദർശനത്തിന് ഒരാഴ്ച തികയും മുമ്പ് ഒരു കോടി അക്കൗണ്ടിൽ എത്തുകയും ചെയ്തു. ലാലൂര്‍ സമരസമിതി കൂടി അംഗീകരിച്ചതായിരുന്നു ലാംപ്സ് പദ്ധതി. നോഡൽ ഓഫിസറായി ഡോ. പത്തിയൂർ ഗോപിനാഥിനെ സർക്കാർ നിയോഗിക്കുകയും ചെയ്തു. സര്‍വകക്ഷിയോഗം പിന്തുണച്ച് ആദ്യഘട്ട തുകയും കൈമാറി. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി തുടങ്ങിയെങ്കിലും ശക്തൻ നഗറിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ വ്യാപാരികളിൽ നിന്നുയർന്ന എതിർപ്പ് തടസ്സമായി. സി.പി.എമ്മിൽ വിഭാഗീയത കൊടുമ്പിരി കൊണ്ടിരിക്കെ വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിൽ, വി.എസിെൻറ വിശ്വസ്തൻ കൂടിയായ പത്തിയൂർ ഗോപിനാഥ് കൊണ്ടുവന്ന പദ്ധതിയെ സി.പി.എമ്മിലെ വിരുദ്ധചേരി യു.ഡി.എഫിനൊപ്പം ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന ആക്ഷേപം ഇപ്പോഴും സജീവമാണ്. കോർപറേഷൻ ഭരണസമിതിയും സർക്കാറും മാറി. തുടർന്ന് വന്ന യു.ഡി.എഫ് ഭരണസമിതി ഡോ. പത്തിയൂരിനെ മാറ്റാൻ തീരുമാനിച്ചു. ഒരു കോടി നൽകിയതിൽ 20 ലക്ഷത്തോളം െചലവിട്ട് ബാക്കി തുക അക്കൗണ്ടിൽ ബാക്കിയാക്കിയായിരുന്നു പത്തിയൂർ സേവനം വിട്ടൊഴിഞ്ഞത്. വലിയ പ്രഖ്യാപനമായി ലാലൂരിലേക്കുള്ള മാലിന്യനീക്കം യു.ഡി.എഫ് ഭരണസമിതി നിർത്തിയെങ്കിലും നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ബദൽ മാർഗം ഒരുക്കിയില്ല. ഉറവിട മാലിന്യ സംസ്കരണ പദ്ധതി അവതരിപ്പിെച്ചങ്കിലും ഫലപ്രദമായില്ല. കരാറുകാരെ വെച്ച് തമിഴ്നാട്ടിലേക്കും മറ്റും കയറ്റിയയക്കുന്ന പരിപാടിയാണ് ഇപ്പോഴും തുടരുന്നത്. ലക്ഷങ്ങളാണ് ഇപ്പോഴും ഈ ഇനത്തിൽ കോർപറേഷൻ െചലവിടുന്നത്. മാലിന്യമാകട്ടെ നഗരം വിട്ടൊഴിയുന്നുമില്ല. ലാലൂരിലേക്ക് മാലിന്യം കൊണ്ടുവരുന്നത് നിർത്തിയെങ്കിലും ഇവിെട സ്ഥാപിച്ചിരുന്ന ഉപകരണങ്ങളോ, സ്ഥലമോ ഏതെങ്കിലും വിധത്തിൽ പ്രയോജനപ്പെടുത്തുന്നതിന് കോർപറേഷൻ പദ്ധതി ഒരുക്കിയിരുന്നില്ല. പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്ന് പ്ലാൻറിൽ സ്ഥാപിച്ച ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ച വകയിൽ 2.91 കോടി പാഴായതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ലാലൂരിൽ സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന് പദ്ധതി തയാറാക്കിയിരിക്കെ, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് ലാലൂരിനെ സർക്കാർ തിരഞ്ഞെടുത്തെന്ന പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story