Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTതുക 'ഹോൾഡ്' ചെയ്യുന്നത് ബാങ്കുകൾ പിന്തുടരുന്ന രീതി
text_fieldsbookmark_border
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കോട്ടക്കൽ ശാഖയിൽ ഏതാനും ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളും കോടികളും 'ഒഴുകിയെത്തി'യെന്ന പ്രചാരണം ബാങ്കിങ് രീതികളെക്കുറിച്ചുള്ള ധാരണപ്പിശക്. ഒരാളുടെ അക്കൗണ്ടിലേക്കും ഒരു രൂപ പോലും അധികം എത്തിയിട്ടില്ല. മാത്രമല്ല, കോട്ടക്കലിലെ സംഭവം ബാങ്കുകളിൽ ആദ്യത്തേതുമല്ല. കോട്ടക്കലിൽ കെ.വൈ.സിയുടെ (നോ യുവർ കസ്റ്റമർ -ഇടപാടുകാരനെ തിരിച്ചറിയുക) പേരിലാണ് ഇൗ 'വിവാദം' ഉണ്ടായതെങ്കിൽ ഇതേ കാര്യത്തിൽ സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, കെ.വൈ.സിക്കു പുറമെ മറ്റു പല കാര്യങ്ങൾക്കും ബാങ്കുകൾ പിന്തുടരുന്ന രീതിയുമാണിത്. ഇടപാടുകാരെൻറ അക്കൗണ്ടിലെ നിശ്ചിത തുക 'തടഞ്ഞു വെച്ചിരിക്കുന്നു' (പുട്ട് ഒാൺ ഹോൾഡ്) എന്ന സന്ദേശത്തിനൊപ്പം കൊടുത്ത തുകയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. അക്കൗണ്ടിൽ 10,000 രൂപയുള്ളയാളുടെ ഒരു ലക്ഷം രൂപ തടഞ്ഞുവെച്ചു എന്നാൽ 10,000 രൂപ കൂടാതെ അക്കൗണ്ടിലേക്ക് പിന്നീട് എത്തുന്ന തുകയിൽ 90,000 രൂപ കൂടി പിൻവലിക്കാൻ കഴിയില്ല എന്നർഥം. 1,000 രൂപ അക്കൗണ്ടിലുള്ളയാൾക്ക് ഒരു കോടി രൂപ തടഞ്ഞുവെച്ചതായി അറിയിപ്പ് നൽകാം. അക്കൗണ്ടിൽ പിന്നീട് ഒരുമിച്ചോ പല തവണയായോ എത്തുന്ന ഒരു കോടി രൂപ വരെ ഇടപാടുകാരന് തിരിച്ചെടുക്കാൻ കഴിയില്ല. ഇങ്ങനെ 'ഹോൾഡ്' ചെയ്യുന്ന തുക എത്രയായും ബാങ്കിന് കാണിക്കാം. വായ്പ തിരിച്ചടവ് തെറ്റിക്കൽ, കോടതി വിധി പ്രകാരം ഒരാളുടെ അക്കൗണ്ടിൽനിന്ന് നിശ്ചിത തുകയുടെ ഇടപാട് മരവിപ്പിക്കൽ എന്നീ കാര്യങ്ങൾക്ക് ബാങ്കുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശപ്രകാരം ഇങ്ങനെ 'ഹോൾഡ്' ചെയ്യാറുണ്ട്. പ്രതിമാസം 10,000 രൂപ വായ്പ തിരിച്ചടവിന് ചെക്ക് നൽകിയ ഒരാളുടെ അക്കൗണ്ടിൽ ഏതെങ്കിലും ഒരു മാസം 10,000ൽ താെഴയാണ് നീക്കിയിരിപ്പെങ്കിൽ കുറവു വരുന്ന അത്രയും തുക 'ഹോൾഡ്' ചെയ്തതായി അറിയിക്കും. അതായത്; അത്രയും തുക അക്കൗണ്ടിലേക്ക് വരുന്ന മുറക്ക് അത് തിരിച്ചെടുക്കാൻ കഴിയാത്ത വിധം വായ്പയിലേക്ക് മുതൽക്കൂട്ടും. ഹോൾഡ് ചെയ്ത അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തുന്നതിന് തടസ്സമില്ല. കോട്ടക്കലിൽ കെ.വൈ.സിയാണ് വില്ലനായത്. ഇതിനകം കെ.വൈ.സി രേഖകൾ സമർപ്പിച്ച പലരുടെയും അടിസ്ഥാന വിവരങ്ങളിൽ അന്തിമ പരിശോധനയിൽ മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇനീഷ്യൽ പേരിന് മുേമ്പാ ശേഷമോ ആകുന്നതുൾപ്പെടെ എല്ലാ വ്യത്യാസങ്ങളുടെ പേരിലും കെ.വൈ.സി നിരസിക്കപ്പെടുന്നുണ്ട്. കെ.വൈ.സി നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ റിസർവ് ബാങ്ക് അന്ത്യശാസനം നൽകിയതോടെ ബാങ്കുകൾ, പ്രത്യേകിച്ച് എസ്.ബി.െഎയിലെ ഉദ്യോഗസ്ഥർ കാണിക്കുന്ന ജാഗ്രതയുടെ ഭാഗമാണ് കോട്ടക്കൽ സംഭവം. കെ.വൈ.സി നടപടി ഇഴയുന്നതിെൻറ പേരിൽ മലപ്പുറം ജില്ലയിലെ ഒരു ചീഫ് മാനേജരെ എസ്.ബി.െഎ സ്ഥലം മാറ്റുക പോലും ഉണ്ടായേത്ര. പരിഭ്രമത്തിന് ഒട്ടും വകയില്ലാത്ത ഒരു കാര്യമാണ് കോട്ടക്കലിൽനിന്ന് പരിഭ്രാന്തി പരത്തുന്ന രീതിയിൽ വന്നതെന്ന് എസ്.ബി.െഎ മലപ്പുറം റീജനൽ മാനേജർ എസ്. പ്രകാശ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story