Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 10:47 AM IST Updated On
date_range 25 Aug 2018 10:47 AM ISTഊണും ഉറക്കവുമൊഴിച്ച് സന്നദ്ധരായി ഇവർ...
text_fieldsbookmark_border
തൃശൂർ: പ്രളയം തീർത്ത ദുരിതത്തിൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസവും സാന്ത്വനവും പകർന്ന് സദാ സേവന സന്നദ്ധരായി നിരവധിയാളുകളുണ്ട്. രാജ്യത്തെ പ്രമുഖ ആരോഗ്യ ഗവേഷകകേന്ദ്രത്തിലെ പ്രതിനിധികൾ മുതൽ വിദ്യാർഥികൾ വരെയുള്ളവർ ഈ നിരയിലുണ്ട്. പോണ്ടിച്ചേരിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെറിൽ) നിന്നുള്ള വിദഗ്ധ സംഘം വൈദ്യസഹായത്തിെനാപ്പം അരിയടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളുമായാണ് വ്യാഴാഴ്ച ജില്ലയിലെത്തിയത്. ജിപ്മെറിലെ ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.പ്രദീപ് എസ്. നായരുടെ മേൽനോട്ടത്തിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരും നഴ്സിങ് ഓഫിസർമാരും മറ്റു പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 35 അംഗങ്ങൾ ഉൾപ്പെടുന്ന സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സേവനവുമായുണ്ട്. കരുവന്നൂർ പുഴയുടെ കുത്തൊഴുക്ക് അണപൊട്ടി ആറാട്ടുപുഴ പടിഞ്ഞാറൻ മേഖലയെ മുക്കിയ വെള്ളക്കെട്ടിനെ ആലപ്പുഴ ശൈലിയിൽ തടയണ കെട്ടി വരുതിയിലാക്കാൻ സ്വന്തം കിടപ്പാടം വെള്ളത്തിലായിട്ടും എത്തിയ ആലപ്പുഴ കൈനകരിയിലെ 72കാരൻ മതിമോഹെൻറ നേതൃത്വത്തിലുള്ള 45 അംഗ സംഘം. സാങ്കേതിക വിദഗ്ധർ പോലും പരാജയപ്പെട്ട് പിൻമാറിയിടത്താണ് മതിമോഹെൻറ സംഘം ആറാട്ടുപുഴയിലും, കരുവന്നൂരിലെ ഇല്ലിക്കൽ ബണ്ടും നിർമിച്ചത്. വാടാനപ്പള്ളിയിലെ നടുവിൽക്കാര മിഡ്-ലാൻഡ് അസോസിയേഷൻ എന്ന കൂട്ടായ്മയുടെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. വെള്ളത്തിൽ മുങ്ങിയ വൃദ്ധരും കുട്ടികളുമടക്കം നൂറുകണക്കിന് പേരെയാണ് ഇവർ ഇതിനകം രക്ഷിച്ചത്. 15 നാണ് കനോലി പുഴ നിറഞ്ഞ് നടുവിൽക്കര ഗ്രാമത്തിലേക്ക് വെള്ളം ഒഴുകിയത്.വെള്ളത്തിെൻറ വരവ് വർധിച്ചതോടെ പന്തികേട് തോന്നിയ മിഡ് - ലാൻഡ് ക്ലബ് പ്രവർത്തകർ സംഘടിച്ചു. വഞ്ചികളിലും വാഹനങ്ങളിലുമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോൾ ക്യാമ്പുകളിൽ സഹായ പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ. പ്രളയത്തില്‍ മുങ്ങിയ നാടിന് അന്നം നല്‍കി ഗുരുവായൂരിലെ രാധയും ഗീതയും സേവനത്തിലെ വിലമതിക്കാനാവാത്ത പ്രവർത്തനത്തിലാണ്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെ 1500 ഓളം പേര്‍ക്കാണ് ഈ കൂട്ടുകാരികള്‍ ചേര്‍ന്ന് ഭക്ഷണം ഒരുക്കി നല്‍കിയത്. ഗുരുവായൂര്‍, ചാവക്കാട്, കൊരഞ്ഞിയൂര്‍, കുന്നംകുളം മേഖലയിലെ ക്യാമ്പുകളിലേക്ക് ഇവരുടെ വിഭവങ്ങളെത്തി. രാധയുടെ ദുബൈയിലുള്ള മകന്‍ അരുണാണ് നാട്ടിലെ പ്രളയക്കെടുതിയറിഞ്ഞ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അമ്മയോട് പറഞ്ഞത്. ആവശ്യമുള്ള പണം താന്‍ അയച്ചു തരാമെന്നും പറഞ്ഞു. സ്വന്തം വീടിന് ചുറ്റം വെള്ളം ഉയര്‍ന്ന അവസ്ഥയായിരുന്നെങ്കിലും രാധ മകെൻറ ആവശ്യം ഏറ്റെടുത്തു. മമ്മിയൂരില്‍ താമസിക്കുന്ന കൂട്ടുകാരി ഗീതയുടെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയത്. രാത്രി ഉറക്കമൊഴിച്ചിരുന്ന് പാചകം ചെയ്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഭക്ഷണപ്പൊതികള്‍ കൈമാറിയത്. പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ മലര്‍വാടി ക്ലബ് പ്രവര്‍ത്തകരും പൊതികള്‍ തയാറാക്കാനും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാനും സഹായിച്ചു. പ്രളയക്കെടുതി തൃശൂർ റെയിൽവേ സ്റ്റേഷന് മറക്കാത്ത രണ്ട് ഒാർമകളാണ് സമ്മാനിച്ചത്. സ്റ്റേഷെൻറ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി മൂന്ന് ദിവസം വണ്ടിയോടിയില്ലെന്ന് ന്യൂനഗുണ സ്മരണയാണ് ഒന്ന്. ഏതാണ്ട് അഞ്ച് കിലോമീറ്ററോളം തകർന്ന റെയിൽപാത 30 മണിക്കൂർ കൊണ്ട് പൂർണമായും ഗതാഗത യോഗ്യമാക്കിയെന്ന ചരിത്ര സംഭവവും. ഇതിലൊന്നും മലയാളികളുെട കാര്യമായ പങ്കാളിത്തം ഇല്ലെന്നും ഒാർക്കണം. തമിഴ്നാട്ടിൽ നിന്നെത്തിയ നൂറോളം ഖലാസികളായിരുന്നു പുനർനിർമാണത്തിന് മുഖ്യ പങ്കാളികളായത്. അവർക്കൊപ്പം തമിഴ്നാട്ടിൽ നിന്നെത്തിയ അമ്പതോളം എൻജിനീയറിങ്-ഇലക്ട്രിക് വിഭാഗം ജീവനക്കാരും. സൈന്യവും പൊലീസും മത്സ്യതൊഴിലാളികളും ഓൺലൈൻ, സമൂഹമാധ്യമകൂട്ടായ്മകളും തുടങ്ങി സേവനത്തിൽ കർമനിരതരായവരേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story