Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:35 AM GMT Updated On
date_range 22 Aug 2018 5:35 AM GMTഉരുളൊലിച്ച ഉൗരു തേടി....
text_fieldsbookmark_border
തൃശൂർ: മലക്കപ്പാറക്കും ഷോളയാറിനും ഇടയിൽ ഉരുൾപൊട്ടി കാണാതായ ആദിവാസികളെക്കുറിച്ചറിഞ്ഞതിന് പിന്നാലെയാണ് ഷോളയാർ വൈദ്യുതി നിലയത്തിലും ഷോളയാർ-അമ്പലപ്പാറ ഡാമിലും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നുവെന്ന വിവരം അറിഞ്ഞത്. ആ വാർത്ത ശേഖരിക്കാൻ അവിടേക്ക് പുറപ്പെട്ട ഞങ്ങൾക്ക് വഴികാട്ടാൻ ഷോളയാർ കാടർ കോളനിയിലെ രാജേന്ദ്രൻ എന്ന ആദിവാസി വാഹനത്തിൽ കയറി. ആഗസ്റ്റ് 13ന് മലക്കപ്പാറക്കും ഷോളയാറിനുമിടയിൽ ഉണ്ടായ ഉരുൾപൊട്ടലിെൻറ ആധിയിലായിരുന്നു രാജേന്ദ്രൻ. ഉൗരിലെ 18 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ആർക്കും പുറത്തിറങ്ങാനായില്ല. കാട്ടുകിഴങ്ങ് പുഴുങ്ങിത്തിന്ന് വിശപ്പടക്കി. 18നാണ് അധികൃതർക്ക് ഭക്ഷണമെത്തിക്കാനായത്. മെഡിക്കൽ സംഘവുമെത്തി. ഷോളയാറിനും മലക്കപ്പാറക്കുമിടയിൽ ആറിടത്താണ് ഉരുൾപൊട്ടിയത്. മുെമ്പാരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. ഷോളയാറിനും തോട്ടുപ്പുരക്കുമിടയിൽ 12 കിലോമീറ്റർ റോഡ് പൂർണമായി ഒലിച്ചുപോയി. ''ഞങ്ങൾ പേടിച്ചുപോയി സാർ''ആ ദിവസങ്ങൾ മുന്നിൽക്കണ്ടപോലെ പേടിയോടെ രാജേന്ദ്രൻ പറഞ്ഞു. വഴിനീളെ വൈദ്യുതി കാലുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും റോഡരികിലെ സുരക്ഷവേലികൾ തകർന്നും കിടക്കുന്നു. പലയിടത്തും മല വാ പിളർന്നപോലെ മണ്ണിടിച്ചിലിെൻറയും ഉരുൾപൊട്ടലിെൻറയും ഭയാനക കാഴ്ചകൾ. ഷോളയാർ എത്തുന്നതിന് രണ്ടര കിലോമീറ്റർ മുമ്പ് വൻ കിടങ്ങിലേക്ക് റോഡ് ഭാഗികമായി ഇടിഞ്ഞു. മലയോട് ചേർന്ന് ഒതുക്കിയെടുക്കവെ വാഹനത്തിെൻറ ചക്രം ചളിയിൽ താഴ്ന്നു. പരമാവധി ശ്രമിച്ചിട്ടും വാഹനം എടുക്കാനായില്ല. അധികം താമസിയാതെ 15 ആദിവാസികളും പെരിങ്ങൽകുത്ത് ഡാം ഒാപറേറ്റർമാരും സ്ഥലത്തെത്തി. ഇവരുടെ സഹായത്താൽ വാഹനം ചളിയിൽനിന്ന് കയറ്റി. ഇനി അധികം മുന്നോട്ട് പോകേണ്ടെന്ന അവരുടെ അഭിപ്രായം കണക്കിലെടുത്ത് ഞങ്ങൾ തിരിച്ചു. അതിനിടെ മലമുതുവാൻ േഗാത്രത്തിൽപെട്ട ലക്ഷ്മി ഉരുൾപൊട്ടലിെൻറ കൂടുതൽ ഭീകരത വിവരിച്ചു. ആദിവാസി കുടികൾ പലതും പൂർണമായും ചിലത് ഭാഗികമായും ഒലിച്ചുപോയെന്ന് ലക്ഷ്മി പറഞ്ഞു. പെരുമ്പാറയിൽ 59ഉം ആനക്കയത്ത് 19ഉം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത് -ലക്ഷ്മി പറഞ്ഞു. ഇതിനിടെ ചാലക്കുടിയിലെ ഹോസ്റ്റലിൽ കുടുങ്ങിയ എട്ട് വയസ്സുകാരി മകളെ കൂട്ടിക്കൊണ്ടുവരാൻ നടന്നുപോകുന്ന ആദിവാസി തങ്കച്ചനെയും ഭാര്യ പവിഴത്തെയും മാതാപിതാക്കളെയും കണ്ടു. ഷോളയാറിനു മുകളിൽ റോഡിൽ നിന്ന് മൂന്നര കിലോമീറ്റർ ഉള്ളിൽ കാടർ കോളനിയിലെ അംഗങ്ങളായിരുന്നു അവർ. ഉരുൾപൊട്ടലിൽ മരങ്ങൾ വീണ് ഉൗരിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് തങ്കച്ചൻ പറഞ്ഞു. ഉരുൾപൊട്ടലിൽ വനപാത ഒറ്റയടിപാതയായി. മരങ്ങൾക്കടിയിലൂടെ നൂഴ്ന്ന് കടന്നാണ് പുറത്തെത്തിയത്. 80 കുടുംബങ്ങൾ ഒറ്റപ്പെട്ട തങ്ങളുടെ ഉൗരിൽ ഇതുവരെ ഉദ്യോഗസ്ഥർ എത്തിയില്ല- തങ്കച്ചൻ പറഞ്ഞു. ഇതിനിടെ, ഇനിയും ഉരുൾപൊട്ടുമോ എന്ന ഭയത്താൽ ആദിവാസികൾ ഉൗരുവിട്ട് പലായനം ചെയ്യുന്നതും കണ്ടു.
Next Story