Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:56 AM IST Updated On
date_range 20 Aug 2018 10:56 AM ISTഎറണാകുളം-ഷൊർണൂർ ട്രെയിൻ ഗതാഗതം ഇന്ന് പുനരാരംഭിച്ചേക്കും
text_fieldsbookmark_border
തൃശൂർ-ഗുരുവായൂര്‍: ചാലക്കുടി റെയിൽവേ മേൽപാലവും നെല്ലായിയിൽ റെയിൽപാളവും അപകടാവസ്ഥയിലാവുകയും വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിൽ പാളത്തിൽ മണ്ണിടിയുകയും ചെയ്തതതോടെ നിർത്തിയ ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിച്ചേക്കും. ഗതാഗതം സാധാരണനിലയിലാവാൻ നാല് ദിവസമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. നെല്ലായിയിൽ സ്ലീപ്പറുകൾക്കടിയിൽ നിന്ന് മെറ്റലും മണ്ണും ഒലിച്ചു പോവുകയും സ്ലീപ്പറുകൾ ഇളകുകയും ചെയ്തിട്ടുണ്ട്. ഇരു അറ്റത്തു നിന്നും മണ്ണ് ഒലിച്ചുപോയതിനെ തുടർന്നാണ് ചാലക്കുടി പാലം ദുർബലമായത്. ചാലക്കുടിയിൽ വൈദ്യുതി കാലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. കുത്തൊഴുക്കിൽ പാലത്തിെൻറ നാല് അറ്റത്തുനിന്നും ഏതാണ്ട് രണ്ട് മീറ്റർ നീളത്തിൽ നല്ല ആഴത്തിൽ മണ്ണും മെറ്റലും ഒലിച്ചു പോയി. ഇരു ഭാഗത്തും പാലം തുടങ്ങുന്നിടത്തുനിന്നാണ് ഇങ്ങനെ സംഭവിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന അറ്റക്കുറ്റ പണിയെ തുടർന്ന് എറണാകുളത്തേക്കുള്ള ഭാഗം ബലപ്പെടുത്തി. തൃശൂരിലേക്കുള്ള ഭാഗത്തെ ജോലികൾ തിങ്കളാഴ്ചയോടെ പൂർത്തിയാവും. നെല്ലായി റെയിൽവേ സ്റ്റേഷന് സമീപമുള്ള തോട് കരകവിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 100 മീറ്റർ ഭാഗത്തെ മെറ്റലും മണ്ണുമാണ് ഒലിച്ചു പോയത്. ചാലക്കുടയിലും നെല്ലായിയിലും സുരക്ഷ പരിശോധനയും തുടർന്നുള്ള പരീക്ഷണ ഒാടിക്കലും തിങ്കളാഴ്ച നടക്കും. വൈദ്യുതി കാലുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ഇൗ ജോലി പൂർത്തിയാവാൻ നാല് മണിക്കൂർ വേണം. ഗതാഗതം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നത് ഇതുകൊണ്ടാണ്. കുറാഞ്ചേരിയിൽ പാളത്തിൽ നിന്ന് മണ്ണ് ഏതാണ്ട് പൂർണമായി നീക്കി. സുരക്ഷ പരിശോധനക്കുശേഷം തിങ്കളാഴ്ച രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗതം പുനഃസ്ഥാപിച്ചാലും കുറച്ചു ദിവസം വേഗത കുറച്ചേ ഇൗ ഭാഗങ്ങളിൽ ഒാടിക്കാനാവൂ. ട്രെയിനുകൾ വൈകാൻ ഇത് ഇടയാക്കും. ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചു വിടുകയാണിപ്പോൾ. നെല്ലായി, ചാലക്കുടി ജോലികൾ പൂർത്തിയായ ശേഷമേ ഗുരുവായൂരിലെ ജോലികൾ തുടങ്ങൂ. ഇത് ഗുരുവായൂര്‍ -തൃശൂര്‍ പാതയില്‍ സര്‍വിസ് പുനരാരംഭിക്കൽ വൈകും. വാക ഭാഗത്ത് മണ്ണും മെറ്റലും ഒഴുകി പോയതിനാല്‍ പാളം അപകടാവസ്ഥയിലാണ്. വെള്ളത്തിെൻറ ഒഴുക്ക് നില്‍ക്കാതെ പാളം ഉറപ്പിക്കാനാവില്ലെന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. ഇപ്പോഴത്തെ നിലക്ക് 10 ദിവസത്തിന് ശേഷമേ പണികള്‍ നടത്താനാവൂ. ഗുരുവായൂര്‍: ഗുരുവായൂര്‍ -തൃശൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാന്‍ വൈകും. വാക ഭാഗത്ത് കിലോമീറ്ററിലധികം പാതയുടെ അടിയിലെ മണ്ണ് ഒഴുകി പോയതിനാല്‍ പാളം അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് സ്ലീപ്പറുകളില്‍ ഘടിപ്പിച്ച പാളത്തിെൻറ അടിഭാഗത്തെ മണ്ണും കരിങ്കല്‍ ചീളുകളുമെല്ലാം ഒഴുകിപ്പോയി. വെള്ളത്തിെൻറ ഒഴുക്ക് നില്‍ക്കാതെ പാളം ഉറപ്പിക്കാനാവില്ലെന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. ഇപ്പോഴത്തെ നിലക്ക് 10 ദിവസത്തിന് ശേഷം മാത്രമേ പണികള്‍ നടത്താനാവൂ. പ്രധാനപാതയിലെ തകരാറുകള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിന് ശേഷം മാത്രമേ പൂങ്കുന്നത്തു നിന്നും ആരംഭിക്കുന്ന ഗുരുവായൂര്‍ പാതയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കൂവെന്നും എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story