Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:50 AM IST Updated On
date_range 20 Aug 2018 10:50 AM ISTഇവിടെയുണ്ട് കണ്ണീര്‍ക്കടല്‍ താണ്ടിയവർ
text_fieldsbookmark_border
ഗുരുവായൂര്‍: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് പല ദേശങ്ങളില്‍ നിന്ന് കണ്ണീര്‍ക്കടല്‍ താണ്ടിയെത്തിയവര്‍ക്ക് അഭയസ്ഥാനമായി ക്ഷേത്രനഗരി. നഗരസഭ പ്രത്യേക ദുരിതാശ്വാസ കേന്ദ്രം തുറന്നു. നഗരമധ്യത്തിലുള്ള ജി.യു.പി സ്‌കൂളിലെ ക്യാമ്പിലുള്ള നാൽപതോളം പേര്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയവരാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഗുരുവായൂരിലും പരിസര പ്രദേശത്തും എത്തിയവരും പ്രളയ ജലത്തിലൂടെ നീന്തിയും വാഹനങ്ങളില്‍ കയറി എത്തിയവരുമുണ്ട് ഇവരിൽ. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ കൂടുതല്‍ പേരും. നാല് മാസവും ആറ് മാസവുമൊക്കെ പ്രായമുള്ളവര്‍ മുതല്‍ 60 പിന്നിട്ടവര്‍ വരെ ഇവിടെയുണ്ട്. എറണാകുളം ജില്ലയിലെ ഗോതുരുത്തില്‍ നിന്ന് മാത്രം പതിനഞ്ചോളം പേര്‍ ക്യാമ്പിലുണ്ട്. ഗോതുരുത്ത് സ്വദേശി ലീലാമ്മയും അവരുടെ നാല് പെണ്‍മക്കളും ഭര്‍ത്താക്കന്മാരും മക്കളുമെല്ലാമടങ്ങുന്ന കുടുംബം ആഗസ്റ്റ് 15ന് രാത്രി കുഞ്ഞുമക്കളുമായി മാല്യങ്കര മുതല്‍ മൂത്തകുന്നം വരെ നീന്തിയാണ് ഗുരുവായൂരിലേക്കുള്ള ബസില്‍ കയറി വന്നതെന്ന് പറഞ്ഞു. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ചെട്ടിക്കാടുള്ള ബന്ധുവീട്ടിലേക്ക് പോയെങ്കിലും അവിടെയും വെള്ളമെത്തി. ഇതോടെ പാലായനം ചെയ്തു. ഗുരുവായൂരിലെത്തിയാല്‍ ഏതെങ്കിലും ലോഡ്ജില്‍ തങ്ങാമെന്നായിരുന്നു ഉദ്ദേശം. എന്നാല്‍ ലോഡ്ജില്‍ ഒരു ദിവസം താമസിച്ചതോടെ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമായി. ഇതിനിടെയാണ് ലോഡ്ജുകളില്‍ തങ്ങുന്നവര്‍ക്ക് സഹായഹസ്തവുമായി നഗരസഭ അധികൃതരെത്തിയത്. അങ്ങനെയാണ് ഇവര്‍ ജി.യു.പി സ്‌കൂളിലെ ക്യാമ്പിലെത്തിയത്. നാല് മാസം പ്രായമായ ക്രിസ്റ്റീന്‍, ആറ് മാസം പ്രായമുള്ള കാതറിന്‍, അഫ്രീന എന്നിവര്‍ സംഘത്തിലുണ്ട്. കുട്ടികളെയും എടുത്ത് പ്രളയ ജലം നീന്തിക്കടന്ന രാത്രി മറക്കാനാവില്ലെന്ന് ലീലാമ്മ പറഞ്ഞു. ക്യാമ്പിലെ സൗകര്യങ്ങളില്‍ അവര്‍ തൃപ്തരാണ്. മൂത്തകുന്നത്തു നിന്നു തന്നെ ചക്കനാക്കില്‍ സിബി ദാസിെൻറ കുടുംബവും ക്യാമ്പിലുണ്ട്. നാല് മാസം പ്രായമുള്ള പേരക്കുട്ടി ധ്രുപത് ഒപ്പമുണ്ട്. കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്ത് അംഗം എം. ഷൗബാനത്തും ഈ ക്യാമ്പിലുണ്ട്. നാട്ടിക പ്രദേശത്ത് എത്തിയ അവര്‍ തിരിച്ചു മടങ്ങാനാവാതെ വന്നപ്പോള്‍ ഗുരുവായൂരിലെ ക്യാമ്പിലെത്തുകയായിരുന്നു. ക്യാമ്പില്‍ മികച്ച സൗകര്യങ്ങള്‍ നഗരസഭ നല്‍ക്കുന്നുമുണ്ട്. നഗരസഭയില്‍ മറ്റ് 11 സ്ഥലങ്ങളില്‍ ക്യാമ്പുകളുണ്ടെങ്കിലും ജി.യു.പി സ്‌കൂളിലെ ക്യാമ്പ് വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. വിവിധ്, ടി.എസ്. ഷെനില്‍, എം. രതി എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നഗരസഭ ഓഫിസില്‍ സഹായ സംവിധാനമുണ്ട്. കെ.കെ. കിഷോര്‍കുമാറാണ് ജി.യു.പി സ്‌കൂളിലെ ക്യാമ്പിെൻറ കോഓഡിനേറ്റര്‍ ടി.ജി. രഹന, എം. മുഹാസ് എന്നിവരും സഹായത്തിനുണ്ട്. സി.എന്‍. ജയദേവന്‍ എം.പി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ ജി.യു.പി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story