Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 10:59 AM IST Updated On
date_range 19 April 2018 10:59 AM ISTചാലക്കുടി ടൗണ്‍ഹാള്‍ നിർമാണ അഴിമതി: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാർശ; സൗത്ത് ബസ് സ്റ്റാൻഡിലും മാര്‍ക്കറ്റിലും പുതിയ ഷോപ്പിങ് കോപ്ലക്‌സ് നിർമിക്കും
text_fieldsbookmark_border
ചാലക്കുടി: ടൗണ്‍ഹാള്‍ നിർമാണ അഴിമതി സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ശിപാര്‍ശ. ടൗണ്‍ഹാള്‍ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് വിവരാവകാശ പ്രവർത്തകൻ ബാബു ജോസഫ് പുത്തനങ്ങാടി വിജിലന്‍സിന് പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് മുൻ സെക്രട്ടറിമാർ, എൻജിനീയര്‍, ഓവര്‍സിയര്‍ എന്നിവർ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി വേണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാറിന് ശിപാര്‍ശ ചെയ്യാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ചര്‍ച്ച കൗണ്‍സില്‍ യോഗത്തില്‍ വന്‍ ഒച്ചപ്പാടിന് കാരണമായി. ഭരണപക്ഷ പാര്‍ട്ടി പാര്‍ലമെൻററി ലീഡര്‍ പി.എം. ശ്രീധരന്‍ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. സുമനസ്സുകളില്‍ നിന്നാണ് ടൗണ്‍ഹാള്‍ നിർമാണത്തിന് പണം സ്വരൂപിച്ചതെന്ന് പ്രതിപക്ഷ കക്ഷി നേതാവ് വി.ഒ. പൈലപ്പന്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, ഇതില്‍ കളങ്കിതരുടെ പണവും ഉണ്ടെന്ന് വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ പറഞ്ഞു. നിയമപരമായി കെട്ടിട പെര്‍മിറ്റ് ലഭിക്കേണ്ടവര്‍ക്ക് അനാവശ്യ കാലതാമസം വരുത്തി അവരില്‍നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തിയതായി ഭരണപക്ഷത്തെ വി.ജെ. ജോജി പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ച ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിലേക്ക് യോഗം ശിപാര്‍ശ ചെയ്തതായി ചെയര്‍പേഴ്‌സൻ ജയന്തി പ്രവീൺ കുമാർ അറിയിക്കുകയായിരുന്നു. വിജിലൻസ് കോടതിയിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യുന്നത് കോടതിയലക്ഷ്യമാവുമെന്ന് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. നഗരസഭ ശ്മശാനത്തിെൻറ ഒരു വര്‍ഷത്തെ അറ്റകുറ്റപ്പണിക്ക് കേരള സേഫ് ഇന്‍ഡസ്ട്രിയല്‍സ് എക്യുപ്മെൻറ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. കണ്ടിജൻറ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചു. ജനന--മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി നൽകാൻ നിശ്ചിത ഫീസ് ഈടാക്കി കുടുംബശ്രീയെ ഏൽപിക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന് വിധേയനായ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ.കെ. രവീന്ദ്രനെ താക്കീത് ചെയ്യണമെന്നും സർവിസ് ബുക്കിൽ രേഖപ്പെടുത്തണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികള്‍ക്കായി 28 ലക്ഷം രൂപയുടെ പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം നൽകി. സൗത്ത് ബസ് സ്റ്റാൻഡിലും മാര്‍ക്കറ്റിലും പുതിയ ഷോപ്പിങ് കോപ്ലക്‌സ് നിർമിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സിെൻറ പാർക്കിങ് ഏരിയയിലെ പുതിയ കെട്ടിട നിർമാണം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബിജി സദാനന്ദൻ, ആലീസ് ഷിബു, ഷിബു വാലപ്പന്‍, കെ.വി. പോള്‍, ബിജു ചിറയത്ത്, വി.സി. ഗണേശന്‍, ഉഷ പരമേശ്വരന്‍, ജിയോ കിഴക്കുംതല എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story