Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM ISTകാലാവധി കഴിഞ്ഞ റബർ മരങ്ങൾ മുറിക്കാൻ അനുമതിയില്ല
text_fieldsbookmark_border
ആമ്പല്ലൂര്‍: -പാലപ്പിള്ളി മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ കാലാവധി പൂര്‍ത്തിയായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ അനുമതിയില്ല. നൂറുകണക്കിന് തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍. പാലപ്പിള്ളി ജ്യുങ്‌ടോളി കമ്പനിയുടെ 300 ഹെക്ടര്‍ തോട്ടത്തില്‍ ആവര്‍ത്തന കൃഷി ചെയ്യാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2012 മുതല്‍ തോട്ടങ്ങളില്‍ റീ പ്ലാൻറിങ് നടത്തിയിട്ടില്ല. ഉൽപാദനം കഴിഞ്ഞ 60,000 റബര്‍ മരങ്ങളാണ് നശിക്കുന്നത്. കൊച്ചിന്‍ മലബാര്‍ കമ്പനി മാതൃകമ്പനിയായ ജ്യുങ്‌ടോളിയിലേക്ക് ലയിച്ചതാണ് റീ പ്ലാൻറിങ്ങിന് തടസ്സം. കരാര്‍ കമ്പനി പേര് മാറ്റിയതിനാല്‍ മരം മുറിക്കാന്‍ അനുമതി നൽകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വര്‍ഷം തോറും ഉൽപാദനം കഴിഞ്ഞ മരങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. റീ പ്ലാൻറിങ്ങിന് അനുമതി ലഭിക്കാതായാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ പൂട്ടേണ്ട അവസ്ഥയാണെന്ന് കമ്പനി ജനറല്‍ മാനേജര്‍ പുഷ്‌കരാക്ഷന്‍ പറഞ്ഞു. പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ കഴിയാത്തത് തോട്ടങ്ങള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടിയാവുകയാണ്. 1008 ഹെക്ടര്‍ വിസ്തൃതിയിലുള്ള ജ്യുങ്‌ടോളി കമ്പനിയുടെ തോട്ടത്തിലെ മുന്നൂറ് ഹെക്ടര്‍ ഭാഗം അഞ്ച് വര്‍ഷമായി പ്ലാൻറിങ് നടത്താനാവാത്ത സ്ഥിതിയാണ്. ഈ നില തുടര്‍ന്നാല്‍ താമസിയാതെ വലിയ തൊഴില്‍നഷ്ടവും ദുരിതവുമാണ് തൊഴിലാളികളെ കാത്തിരിക്കുന്നത്. വര്‍ഷങ്ങളായി 25 ശതമാനം വരുന്ന തോട്ടഭൂമി കാട് കയറിക്കിടക്കുകയാണ്. തോട്ടം അനുബന്ധ ജോലികളുമായി ഉപജീവനം നടത്തുന്ന ആയിരത്തോളം കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കും. ഉൽപാദന ക്ഷമത നഷ്ടപ്പെട്ട റബര്‍ മരങ്ങള്‍ വര്‍ഷംതോറും മുറിച്ച് മാറ്റി പുതിയ തൈകള്‍ വെക്കുന്നതാണ് തോട്ടങ്ങളിലെ രീതി. ഒരു മരത്തിന് ഏകദേശം 500 രൂപ നിരക്കില്‍ തുക സര്‍ക്കാറിലേക്ക് നല്‍കണം. എന്നാല്‍ പാലപ്പിള്ളിയിലെ പുതുക്കാട് ചിമ്മിനി, എച്ചിപ്പാറ തോട്ടങ്ങളുടെ ഉടമകളായ കല്‍ക്കട്ട കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനി അവരുടെ മാതൃ കമ്പനിയായ കല്‍ക്കട്ട ജ്യുങ് ടോളി ടീ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയില്‍ ലയിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പേര് മാറ്റം സാങ്കേതികം മാത്രമാണെന്നും കാലാവധി കഴിഞ്ഞ റബര്‍മരം മുറിക്കാന്‍ വനം വകുപ്പ് തടസ്സമുയര്‍ത്തേണ്ട കാര്യമില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ജ്യുങ്‌ടോളി കമ്പനിയുടേയും പാലപ്പിള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടേതുമായി ഒന്നര ലക്ഷം മരങ്ങള്‍ മുറിച്ചു മാറ്റാനാവാതെയുണ്ട്. ഇതില്‍ കാലാവധി കഴിഞ്ഞതും പ്രകൃതിക്ഷോഭങ്ങളില്‍ നശിച്ചതും തോട്ടത്തിലിറങ്ങുന്ന കാട്ടാനകള്‍ നശിപ്പിച്ചവയുമുണ്ട്. ഉപയോഗ യോഗ്യമല്ലാത്ത മരങ്ങള്‍ മുറിച്ച് പുനര്‍ നടീല്‍ നടത്താന്‍ സര്‍ക്കാരും വനം വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story