Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:32 AM IST Updated On
date_range 21 Oct 2017 10:32 AM ISTതൊഴിയൂരല്ലിത് 'പുലി'യൂർ
text_fieldsbookmark_border
ഗുരുവായൂർ: തൊഴിയൂരുകാരുടെ ഉറക്കം കെടുത്തി അജ്ഞാതജീവി. തൊഴിയൂർ, താഴിശ്ശേരി മേഖലയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം രണ്ട് ദിവസമാണ് നാട്ടുകാരെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തിയത്. പുലികളുടെ ചിത്രങ്ങളുമായി സമൂഹമാധ്യമത്തിൽ വാർത്ത പ്രചരിച്ചതോടെ പരിഭ്രാന്തരായവർ ഗൾഫിൽ നിന്നു പോലും വിവരങ്ങൾ തിരക്കി ഫോൺ വിളിച്ചു. രണ്ട് ദിവസമായി പ്രദേശത്ത് പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു ബൈക്ക് യാത്രികൻ പുലിയെപ്പോലെ തോന്നുന്ന ജീവി ഓടിമറയുന്നതു കണ്ടുവെന്ന് പറഞ്ഞതിലായിരുന്നു തുടക്കം. വ്യാഴാഴ്ച രാത്രി പുലിയെ കണ്ടതായി പറഞ്ഞ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിയെത്തിയതോടെയാണ് കാര്യങ്ങൾ ഗൗരവത്തിലായത്. പുലിയെ പേടിച്ച് നാട്ടുകാർ വീട്ടിനുള്ളിൽ വാതിലടച്ചിരിക്കുന്ന അവസ്ഥയായി. നിജസ്ഥിതിയറിയാൻ ഗുരുവായൂർ പൊലീസും സ്ഥലത്തെത്തി. പുലിയെ കെണ്ടന്ന് പറഞ്ഞവരോട് കാര്യങ്ങൾ തിരക്കിയപ്പോൾ വ്യക്തമായി കണ്ടവർ ആരുമില്ലായിരുന്നു. വ്യാഴാഴ്ച പുലരുംവരെ കൗൺസിലർ ഹബീബ് നാറാണത്തിെൻറ നേതൃത്വത്തിൽ പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. ജനങ്ങളുടെ പരിഭ്രാന്തി അകറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തി. പുലിയെ കണ്ടതായി പറയുന്ന താഴിശ്ശേരി പ്രദേശത്തും പൂട്ടിയിട്ട വീട്ടിലും തൊഴിയൂർ പ്രദേശത്തെ മണ്ണാൻകുളം ഭാഗത്തുമെല്ലാം വിശദ പരിശോധന നടത്തി. താഴിശ്ശേരി ഭാഗത്ത് കണ്ടത് നായ്ക്കളുടെ കാൽപാദമായിരുന്നു. മണ്ണാൻകുളം പ്രദേശത്ത് കണ്ടത് കാട്ടുപൂച്ചയുടേതാണെന്ന് (കോക്കാൻ പൂച്ച) വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലി സ്ഥലത്തുണ്ടെങ്കിൽ അത് ഇര തേടിയതിെൻറ എന്തെങ്കിലും സൂചന പരിസരത്തുകാണുമെന്നും അത്തരം സൂചനകളൊന്നും പ്രദേശത്ത് കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു. എരുമപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഭാസി ബാഹുലേയൻ, ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.പി. അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുറച്ചു ദിവസമായി റോട്ട് വീലർ ഇനത്തിൽപെട്ട ഉപേക്ഷിക്കപ്പെട്ട നായ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെ രാത്രി കണ്ടതും പുലിയെന്ന സംശയത്തിന് കാരണമായിട്ടുണ്ടാവുമെന്നും പറയുന്നു. മേഖലയിൽ പുലി ഉള്ളതിെൻറ ഒരു സൂചനകളും ഇല്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കിയാണ് ഫോറസ്റ്റ് സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story