Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:33 AM IST Updated On
date_range 19 Oct 2017 10:33 AM ISTതങ്ങൾപ്പടി ചലിക്കും പാലം നിശ്ചലം
text_fieldsbookmark_border
പുന്നയൂർക്കുളം: രൂപകൽപനയിൽ വരുത്തിയ മാറ്റം കാരണം നിർമാണം പൂർത്തിയായ തങ്ങൾപ്പടി ചലിക്കും പാലം ഉദ്ഘാടനം ചെയ്യാനാവാതെ നിശ്ചലാവസ്ഥയിൽ. കാൽ നൂറ്റാണ്ടിലേറെയായി നാട്ടുകാർ കാത്തിരിക്കുന്ന തങ്ങള്‍പ്പടി കെട്ടുങ്ങലിൽ കനോലി കനാലിനു കുറുകെയുള്ള പാലം പണി പൂർത്തിയായിട്ടും ഗതാഗതയോഗ്യമാക്കാനാവത്തത് ഇറിഗേഷൻ വകുപ്പ് അധികൃതരുടെ ആസൂത്രണ പിഴവ് കൊണ്ടാണെന്നാണ് ആക്ഷേപം. അഞ്ച് വർഷത്തിലേറെയായി ആരംഭിച്ച പദ്ധതിയിൽ സിവിൽ വർക്കുകൾ തുടങ്ങിയ ശേഷമാണ് പ്ലാനിൽ മാറ്റം വരുത്തിയതത്രെ. സിവിൽ വർക്ക് തുടങ്ങുമ്പോൾ പാലത്തിന് കാണിച്ച ഭാരത്തെക്കാൾ ഇരട്ടി ഭാരമാണ് മാറ്റിയ പ്ലാനിൽ നിർദേശിച്ചത്. ഒമ്പത് മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയിലുമായി വാഹന ഗതാഗതത്തിന് അനുയോജ്യമായി നിർമിച്ച ഇരുമ്പുപാലത്തിന് ഇപ്പോൾ 12 ടണ്ണിനെക്കാൾ ഭാരമുണ്ട്. ജല ഗതാഗതത്തിനായി അവശ്യ ഘട്ടത്തില്‍ ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന വിധത്തിലാണ് പാലത്തിെൻറ നിർമാണം. എന്നാൽ പാലം ഉയര്‍ത്താന്‍ ഒരുക്കിയ യന്ത്രപ്പുരക്ക് 12 ടൺ ഭാരമുയർത്താനുള്ള കരുത്തില്ല. പാലം ഭാരം കൂടുതലാണെന്നും സിവിൽ വർക്കിൽ മാറ്റം വരുത്തണമെന്നുമാണ് എൻജിനീയറിങ് വിഭാഗം അറിയിച്ചിരിക്കുന്നത്. പാലം ഉയർത്തുമ്പോൾ ഭാരക്കൂടുതൽ കാരണം യന്ത്രപ്പുരയുടെ അടിത്തറ തകരാനിടയാക്കും. ഇതോടെ അനുബന്ധ നിര്‍മാണ പ്രവർത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. യന്ത്രപ്പുരയുടെ അടിത്തറക്ക് കരുത്ത് കൂട്ടാൻ പാലം ഉയര്‍ത്താന്‍ ഘടിപ്പിച്ച ഇരുമ്പ് റോപ്പ്, മോട്ടോര്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കേണ്ടി വരും. വൻ ചെലവാണ് ഇതിന് വേണ്ടിവരുക. അതേസമയം നിർത്തിവെച്ച പാലം പണി അടുത്ത ആഴ്ച ആരംഭിക്കുമെന്നും ജനുവരിയിൽ തുറന്നുകൊടുക്കാനാകുമെന്നും പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് പറഞ്ഞു. പഞ്ചായത്തും ജില്ല പഞ്ചായത്തും ചേര്‍ന്നാണ് അരക്കോടിയോളം രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നത്. കരകളിലേക്ക് ബന്ധിപ്പിക്കല്‍, ഇരുകരകളായ തങ്ങള്‍പ്പടി, ചെറായി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണവും പൂർത്തിയാക്കേണ്ടതുണ്ട്. ഈ രണ്ട് റോഡുകള്‍ ശോച്യാവസ്ഥയിലാണ്. മഴക്കാലം മാറിയാല്‍ റോഡുകളുടെ റീട്ടാറിങ് നടത്തുമെന്നും ഇതിനുള്ള 20 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story