Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:34 AM IST Updated On
date_range 17 Oct 2017 10:34 AM ISTചിത്രശലഭങ്ങളുടെ വിദ്യാലയം
text_fieldsbookmark_border
കൊടകര: വിദ്യാലയമുറ്റത്തെ പൂച്ചെടികളിലേക്ക് കൂട്ടമായി പാറിയെത്തുന്ന ചിത്രശലഭങ്ങള്‍ കുരുന്നുകള്‍ക്ക് വര്‍ണവിരുന്നൊരുക്കുകയാണ് കൊടകരയിലെ ഗവ.ലോവര്‍ പ്രൈമറി സ്‌കൂളില്‍. സ്‌കൂള്‍ മുറ്റത്തെ കിലുക്കിച്ചെടിയിലും കൊങ്ങിണിയിലും നന്ത്യാര്‍വട്ടത്തിലും കൂട്ടമായി എത്തി തേന്‍ നുകരുകയാണ് പൂമ്പാറ്റകള്‍. 12ലേറെ ഇനം ശലഭങ്ങളാണ് ഇൗ ജൈവവൈവിധ്യ ഉദ്യാനത്തില്‍ വിരുന്നെത്തുന്നത്. കൃഷ്ണശലഭം, കരിനീലക്കടുവ, വിറവാലന്‍, മഞ്ഞപ്പാപ്പാത്തി, കണിക്കൊന്ന ശലഭം, ചൊട്ടശലഭം, മരോട്ടി ശലഭം, നാട്ടുറോസ് തുടങ്ങിയ ഇനങ്ങളാണിവ. ജൈവവൈവിധ്യ ഉദ്യാനത്തില്‍ ശലഭങ്ങളെ ആകര്‍ഷിക്കുന്ന ചെടികള്‍ നട്ടുപിടിപ്പിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പൂമ്പാറ്റകള്‍ എത്തുന്നതെന്ന് പ്രധാനാധ്യാപകന്‍ പി.എസ്. സുരേന്ദ്രന്‍ പറഞ്ഞു. കിലുക്കിച്ചെടികളിലാണ് ശലഭങ്ങള്‍ കൂടുതൽ എത്തുക. ഇവയുടെ പൂങ്കുലകളില്‍ പൂമ്പാറ്റകൾ കൂട്ടമായി വന്നിരിക്കും. നീലക്കടുവ ഇനങ്ങളാണ് കൂടുതൽ എത്തുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കിലുക്കിച്ചെടികള്‍ പൂക്കുക. ഈ ചെടിയുടെ നീരില്‍ അടങ്ങിയ ലവണങ്ങള്‍ ശലഭങ്ങളുടെ പ്രജനനത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു. തെച്ചി, നന്ത്യാര്‍വട്ടം, കൃഷ്ണകിരീടം ചെടികളിലാണ് നാട്ടുറോസ് ഇനം ശലഭങ്ങള്‍ തേന്‍നുകരാനെത്തുന്നത്. ഈശ്വരമുല്ല എന്നറിയപ്പെടുന്ന കര്‍ളകച്ചെടിയിലും ഇവ കൂട്ടമായി എത്തുന്നു. കണിക്കൊന്നയിൽനിന്നാണ് കണിക്കൊന്ന ശലഭങ്ങള്‍ തേനൂറ്റുന്നത്. ഇവയുടെ ഇല തിന്നാണ് ലാര്‍വകള്‍ വളരുന്നത്. നീലയും കറുപ്പും കലർന്ന നിറത്തിലുള്ളതാണ് കൃഷ്ണശലഭങ്ങള്‍. വലുപ്പത്തില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനമുള്ള ഇവ അതിവേഗം പറക്കും. നാരകച്ചെടികളിലാണ് ഇവ മുട്ടയിടുന്നത്. മരോട്ടി മരത്തിെൻറ ഇലകളില്‍ മുട്ടയിടുന്ന ശലഭമാണ് മരോട്ടിശലഭം. ചുവപ്പുകലര്‍ന്ന മഞ്ഞനിറമുള്ള ഇവയുടെ കീഴ്ചിറകുകളുടെ മുകളിലായി വെളുത്തപൊട്ട് കാണാം. അരിപ്പൂക്കളിലെ തേനുണ്ണാനാണ് ഇവക്ക് ഏറെയിഷ്ടം. ഒരുപൂവിലും ഇരിപ്പുറക്കാത്ത സദാ വിറക്കുന്ന ചിറകുകളുമായി പാറിപ്പറക്കുന്ന വിറവാലന്‍ ശലഭങ്ങളെയും സ്‌കൂള്‍ അങ്കണത്തില്‍ കാണാം. പ്രകൃതിയിലെ ജൈവവൈവിധ്യവും വര്‍ണവൈചിത്ര്യവും പൂമ്പാറ്റകളുടെ ആവാസരീതികളും അടുത്തറിയാന്‍ ശലഭോദ്യാനം കുട്ടികളെ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story