Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:32 AM IST Updated On
date_range 17 Oct 2017 10:32 AM ISTജലനിധിയുടെ വെള്ളക്കരം വർധന പഞ്ചായത്തംഗങ്ങൾ രണ്ട് തട്ടിൽ; ജലവിതരണം താളംതെറ്റുന്നു
text_fieldsbookmark_border
മാള: മാളയിൽ ജലനിധി ജലവിതരണം ചെയ്യുന്ന വെള്ളത്തിെൻറ കരം വർധിപ്പിച്ചത് സംബന്ധിച്ച് വിവാദം പുകയുന്നു. ഇതിനിടെ പദ്ധതി കാര്യക്ഷമമല്ലെന്നും 15ദിവസത്തിലൊരിക്കൽ മാത്രമാണ് വെള്ളം കിട്ടുന്നതെന്നും ഉപഭോക്താക്കളും പരാതിയുമായെത്തി. അമിത വെള്ളക്കരം ഈടാക്കുന്നത് നിർത്തിവെക്കാൻ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ നേരത്തെ നിർദേശം നൽകിയിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ഭരണസമിതിയിൽ വിഷയം കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷാംഗം ടി.കെ. ജെനീഷ് പറഞ്ഞു. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് യോഗത്തിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്തിന് മുന്നിൽ ധർണയും നടത്തി. ജലനിധി പദ്ധതിയിൽ പഞ്ചായത്ത് അംഗങ്ങൾ രണ്ട് തട്ടിലാണ്. മണ്ഡലത്തിൽ നടപ്പാക്കിയ മൾട്ടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി ഉപഭോക്താക്കൾ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ ഫലത്തിൽ പദ്ധതി തങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥയിലായതായി അവർ ആരോപിച്ചു. വാട്ടർ അതോറിറ്റി ഗാർഹിക ആവശ്യങ്ങൾക്ക് 5000 ലിറ്റർ വെള്ളം 22 രൂപക്കാണ് നൽകുന്നത്. എന്നാൽ, ജലനിധി 10,000 ലിറ്റർ വെള്ളം നൂറ് രൂപക്കാണ് നൽകുക. വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും നൂറ് രൂപ അടക്കണം. വാട്ടർ അതോറിറ്റിയുടെ വെള്ളമായിരുന്നെങ്കിൽ വെള്ളക്കരം 22 രൂപ നൽകിയാൽ മതി. ജലനിധിയിൽ വെള്ളക്കരം അടക്കാൻ വൈകിയാൽ 25ശതമാനം പിഴയും നൽകണം. ദിവസം ആയിരം ലിറ്റർ വെള്ളമെന്ന ക്രമത്തിൽ 30,000 ലിറ്ററിൽ കൂടുതൽ ഉപയോഗിച്ചാൽ കണക്ഷൻ വിഛേദിക്കും. ഈ സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ വെള്ളം വിതരണത്തിലെ അപാകത പരിഹരിച്ച് വിതരണം നന്നാക്കാമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ജലനിധിക്കായി 51 കോടിയിൽപരം രൂപയാണ് ചെലവഴിച്ചത്. ഈ പണം ഉണ്ടായിരുന്നെങ്കിൽ ടാങ്കുകളുടെ എണ്ണം കൂട്ടിയും പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചും ശുദ്ധജലം കൂടുതൽ സമയം നൽകാൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെറിയ തുകക്ക് ലഭിച്ചുകൊണ്ടിരുന്ന ശുദ്ധജലം വലിയ വില കൊടുത്ത് വാങ്ങേണ്ട സാഹചര്യത്തിലേക്ക് ഉപഭോക്താക്കളെ തള്ളി വിട്ടിരിക്കുകയാെണന്ന് പരക്കെ ആക്ഷേപമുണ്ട്. കടകൾ അടപ്പിച്ചു മാള: ഹർത്താൽ ദിനത്തിൽ മേഖലയിൽ രാവിലെ തുറന്ന ഏതാനും വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. അന്നമനടയിൽ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു. കെ.എസ്.ആർ.ടി.സി മാള ഡിപ്പോ രാവിലെ ഏഴ് സർവിസുകൾ നടത്തി. എന്നാൽ അന്നമനടയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേ ഭീഷണിയുണ്ടായി. തുടർന്ന് സർവിസുകൾ നിർത്തിെവച്ചു. മാള, പുത്തൻചിറ, കുഴൂർ, അന്നമനട, പൊയ്യ ടൗണുകളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. മണ്ഡലം പ്രസിഡൻറുമാരായ ജോൺ കെന്നഡി, എം.പി. സോണി, എൻ.എസ്. വിജയൻ, കെ.കെ. രവി നമ്പൂതിരി, സി.ജെ. ബെന്നി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story