Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:33 AM IST Updated On
date_range 3 Nov 2017 10:33 AM ISTവിദ്യാർഥികൾക്ക് മർദനം: പൊലീസ് സ്റ്റേഷൻ ഉപരോധിച്ചവർക്ക് നേരെ ലാത്തിച്ചാർജ്
text_fieldsbookmark_border
ചാവക്കാട്: വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സി.പി.െഎ - എ.െഎ.വൈ.എഫ് - എ.െഎ.എസ്.എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. സി.പി.ഐ ഗുരുവായൂർ, മണലൂർ മണ്ഡലം സെക്രട്ടറിമാരുൾെപ്പടെ 12 പേർക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് സ്റ്റേഷൻ പരിധിയിലും മണലൂർ മണ്ഡലത്തിലും വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെ സി.പി.ഐ ഹർത്താലിന് ആഹ്വാനം ചെയ്തു. സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, ലോക്കൽ സെക്രട്ടറി എ.എം. സതീന്ദ്രൻ, എ.െഎ.വൈ.എഫ് ജില്ല സെക്രട്ടറി രാകേഷ് കണിയാംപറമ്പിൽ, ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് എം.എസ്. സുബിൻ, മണ്ഡലം ജോ. സെക്രട്ടറി പി.കെ. സേവ്യർ, വെങ്കിടങ്ങ് പഞ്ചായത്ത് ജോ. സെക്രട്ടറി ഹബീബ്, എ.െഎ.എസ്.എഫ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി വിവേക് വിനോദ്, എ.ഐ.എസ്.എഫ് മണലൂർ മണ്ഡലം പ്രസിഡൻറ് യദുകൃഷ്ണൻ, ജിഷ്ണു, ഹംസക്കുട്ടി, നന്ദകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ചാവക്കാട് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ. സുനുവിന് മൂക്കിന് പരിക്കേറ്റു. പ്രവർത്തകരുടെ കൊടികൊണ്ടുള്ള മർദനത്തിലാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 30 ഒാളം പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച വൈകീട്ട് ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് തമ്പടിച്ച വെന്മെനാട് എം.ഐ.എസ്.എം ഹയർ സെക്കൻഡറി വിദ്യാർഥികളുൾപ്പെടെ ഏഴുപേരെ ചാവക്കാട് പൊലീസ് പിടികൂടിയിരുന്നു. പൊലീസ് മർദിച്ചെന്നാരോപിച്ച് ഇവരിൽ നാലുപേർ പിന്നീട് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ചാവക്കാട് എസ്.ഐ എം.കെ. രമേഷിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്റ്റേഷനിൽ കൊണ്ടുപോയി മർദിെച്ചന്നായിരുന്നു ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച 10.30 ഓടെ സി.പി.ഐ, എ.െഎ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കൾ ഉൾപ്പെട്ട സംഘം ചാവക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയത്. സ്റ്റേഷെൻറ വാതിൽ പടികളിൽ കുത്തിയിരുന്നായിരുന്നു ഉപരോധം. സി.ഐ കെ.ജി. സുരേഷ് നേതാക്കളുമായി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡിവൈ.എസ്.പിയോ എസ്.പിയോ ഇടപെടണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ഇതോടെ സി.ഐ തിരിച്ചുപോയി. തുടർന്നാണ് പ്രവർത്തകരെ വിരട്ടിയോടിക്കാൻ പൊലീസ് ലാത്തി വീശിയത്. നിരവധി പേർക്ക് ലാത്തിയടിയേറ്റു. പരിക്കേറ്റയാളെ ഓട്ടോയിൽ കയറ്റുന്നതിനിടെ സി.പി.െഎ നേതാവ് ബഷീറിെൻറ ചെവിക്കും ചുമലിലും ലാത്തിയടിയേറ്റു. ലാത്തിയടിയിൽ പരിക്കേറ്റ വി.ആർ. മനോജിനെ തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി വി.എസ്. സുനിൽ കുമാർ, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, സി.പി.ഐ നേതാവ് എം. കൃഷ്ണദാസ്, എൻ.കെ. അക്ബർ, സി.പി.ഐ നേതാക്കളായ കെ.പി. രാജേന്ദ്രൻ, കെ.കെ. വത്സരാജ്, പി. ബാലചന്ദ്രൻ എന്നിവർ താലൂക്കാശുപത്രിയിലെത്തി. ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര പരിക്കേറ്റ സി.പി.ഒ സുനുവിനെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story