Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 1:41 PM IST Updated On
date_range 30 July 2017 1:41 PM ISTവയോധികയുടെ കാലൊടിഞ്ഞ സംഭവം: നടപടി തേടി ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഉപരോധിച്ചു
text_fieldsbookmark_border
ഗുരുവായൂര്‍: ദർശനത്തിന് എത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ ആരോപണവിധേയരെ സംരക്ഷിക്കുെന്നന്നാരോപിച്ച് വയോധികയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഉപരോധിച്ചു. സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാരെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ബി.ജെ.പിയുടെയും ഹൈന്ദവ സംഘടനകളുടെയും നേതാക്കൾ പ്രതിഷേധക്കാർക്ക് ഒപ്പമുണ്ടായിരുന്നു. ദേവസ്വം ഓഫിസിലേക്ക് എത്തിയ പ്രതിഷേധക്കാരെ നേരിടാൻ ഇടതുപക്ഷ ജീവനക്കാരുടെ യൂനിയൻ രംഗത്തെത്തിയത് സംഘർഷത്തിന് കാരണമായി. കാലൊടിഞ്ഞ കുഞ്ഞുലക്ഷ്മിയമ്മയുടെ മക്കളായ സുധീർ ബാബു, ബേബി എന്നിവരും കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് പ്രതിഷേധവുമായെത്തിയത്. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി. നിവേദിത, ബി.ജെ.പി നിയോജക മണ്ഡലംപ്രസിഡൻറ് കെ.ആർ. അനീഷ്, വൈസ് പ്രസിഡൻറ് ദീപ ബാബു, ഹൈന്ദവ സംഘടനാ നേതാക്കളായ പ്രസാദ് കാക്കശേരി, എം.ബി. വിജേഷ്, സോമൻ തിരുനല്ലൂർ, വി.എം. മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭത്തിന് മുന്നിൽ നിന്ന് പ്രാർഥിച്ച ശേഷമാണ് പ്രതിഷേധക്കാർ നാമം ജപിച്ച് ദേവസ്വം ഓഫിസിലെത്തിയത്. ഗുരുവായൂരിലെ കോൺഗ്രസ് നേതാവും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനുമായ സി. ശിവശങ്കരൻ, സി.പി.എം അനുകൂല യൂനിയനായ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ അംഗമായ ദേവസ്വം യു.ഡി. ക്ലർക്ക് കെ.എൻ. ജയശ്രീ എന്നിവരെയാണ് സസ്െപൻഡ് ചെയ്തതും പിറകെ മരവിപ്പിച്ചതും. പ്രതിഷേധക്കാർ അഡ്മിനിസ്േട്രറ്ററുടെ മുറിയിൽ എത്തിയതോടെ ഇടതുപക്ഷ യൂനിയനുകളിലെ വനിതകളടക്കമുള്ള ജീവനക്കാർ സ്ഥലത്തെത്തി. ഇവരും ബി.ജെ.പി നേതാക്കളും തമ്മിൽ വാക്കേറ്റമായി. സ്ഥലത്തുണ്ടായിരുന്ന ടെമ്പിൾ സ്റ്റേഷൻ സി.ഐ യു.എച്ച്. സുനിൽ ദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. പ്രതിഷേധക്കാർ നാരായണ നാമം ചൊല്ലി അഡ്മിനിസ്ട്രേറ്ററുടെ മേശക്ക് മുന്നിൽ കുത്തിയിരുന്നു. രണ്ടുപേരെ സസ്പെൻഡ് ചെയ്ത ഭരണ സമിതി തീരുമാനം നടപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഭരണ സമിതിയാണെന്നും ആഗസ്റ്റ് മൂന്നിന് നടക്കുന്ന ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ പറഞ്ഞെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ഇതിനിടെ ഇടതുപക്ഷ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള തർക്കം മൂർഛിച്ചു. ഒടുവിൽ പ്രതിഷേധക്കാരെ പൊലീസ് ദേവസ്വം ഓഫിസിൽ നിന്ന് നീക്കി. പൊലീസ് ഇടപെടാതിരുന്നതാണ് ഹൈകോടതി വിധി ലംഘിച്ച് ദേവസ്വം ഓഫിസ് സമരകേന്ദ്രമാകാൻ കാരണമെന്ന് ഇടതു സംഘടന നേതാക്കൾ ആരോപിച്ചു. ദേവസ്വം ഓഫിസിലേക്ക് അനധികൃതമായെത്തിയവരെ തടയേണ്ടത് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരാണെന്നും ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയവരെയാണ് തങ്ങൾ നീക്കം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഈ മാസം 20 നാണ് ദർശനത്തിന് എത്തിയ എരമംഗലം സ്വദേശി കുഞ്ഞുലക്ഷ്മിയമ്മക്ക് (70) പരിക്കേറ്റത്. പ്രസാദ കൗണ്ടറിന് സമീപം നിൽക്കുമ്പോൾ ദേവസ്വം കാവൽക്കാരനായ സി. ശിവശങ്കരൻ തള്ളിയിട്ടതിനെ തുടർന്നാണ് വീണതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ചികിത്സക്ക് ധനസഹായത്തിനായി അപേക്ഷ നൽകാനെത്തിയപ്പോൾ യു.ഡി ക്ലർക്ക് കെ.എൻ. ജയശ്രീ മോശമായി സംസാരിച്ചതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story