Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 1:36 PM IST Updated On
date_range 25 Aug 2017 1:36 PM ISTവടക്കാഞ്ചേരി പീഡനക്കേസ്: മതിയായ തെളിവുകൾ കിട്ടിയില്ല
text_fieldsbookmark_border
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിൽ പ്രതിയായ സി.പി.എം കൗണ്‍സിലറെ കേസുമായി ബന്ധപ്പെടുത്താവുന്നതൊന്നും നുണപരിശോധനയിൽ ലഭിച്ചില്ലെന്ന് പൊലീസ്. വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ ജയന്തന്‍ ഉള്‍പ്പെടെ നാല് പ്രതികളെയാണ് കഴിഞ്ഞ മാസം നാല് ദിവസങ്ങളിലായി രാമവർമപുരം പൊലീസ് അക്കാദമിയിലെ ഫോറൻസിക് ലാബിൽ നുണപരിശോധനക്ക് വിധേയരാക്കിയത്. ഇവരെ േകസുമായി ബന്ധപ്പെടുത്താവുന്ന തെളിവൊന്നും ലഭിച്ചിട്ടിെല്ലന്നാണ് പൊലീസ് പറയുന്നത്. ജയന്തന്‍, സുഹൃത്തുക്കളായ ജിനീഷ്, ബിനീഷ്, ഷിബു എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. നുണപരിശോധന ഫലത്തിെൻറ പ്രാഥമിക റിപ്പോർട്ടും 10 ദിവസം കൂടുമ്പോൾ സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടും അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് എന്നിവ ശാസ്ത്രീയ പരിശോധനക്ക് ഹാജരാക്കാന്‍ വിസമ്മതിച്ചു. ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാരുടെ നിസ്സഹകരണം മൂലം കേസ് മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണെന്ന് പൊലീസ് പറയുന്നു. നുണപരിശോധന ഫലത്തിെൻറ അന്തിമ റിപ്പോർട്ടിനൊപ്പം ഈ വിവരം കൂടി പൊലീസ് കോടതിയെ അറിയിക്കും. തങ്ങള്‍ നിരപരാധികളാണെന്നും നുണപരിശോധനക്ക് വിധേയരാക്കണമെന്നും ജയന്തനടക്കം പ്രതി ചേർക്കപ്പെട്ടവർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പൊലീസ് നുണപരിശോധന നടത്താൻ കോടതിയുടെ അനുമതി തേടിയത്. കോടതിയിൽ ഹാജരായാണ് ജയന്തനും മറ്റും നുണപരിശോധനക്ക് തയാറാണെന്ന് അറിയിച്ചത്. പരാതിക്കാരിയെയും ഭർത്താവിനെയും നുണപരിശോധനക്ക് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ സംഘം ആലോചിക്കുകയാണ്. ഇതിന് അവരുടെ സമ്മതം വേണം. ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും കഴിഞ്ഞവർഷം നവംബർ ഒന്നിന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് വീട്ടമ്മ ആരോപിച്ചത്. ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലാണ് ബലാത്സംഗ വിവരം ആദ്യം പുറത്തുവിട്ടത്. ഭരണകക്ഷിയുടെ കൗണ്‍സിലര്‍ ബലാത്സംഗക്കേസില്‍ പ്രതിയായത് വിവാദമായിരുന്നു. ആരോപണത്തെ തുടർന്ന് ജയന്തനെയും ബിനീഷിനെയും സി.പി.എം പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story