Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനയോട്ടത്തില്‍...

ആനയോട്ടത്തില്‍ കേമന്‍; പൂച്ചയെയും കോഴിയെയും ഭയം

text_fields
bookmark_border
ഗുരുവായൂര്‍: കൊമ്പന്‍ രാമന്‍കുട്ടി ഓര്‍മയാകുന്നത് ആന പ്രേമികള്‍ക്ക് എന്നും ഓര്‍ക്കാനുള്ള അനശ്വരമായ ഒരുപിടി ആനക്കഥകള്‍ സമ്മാനിച്ച്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടത്തില്‍ 11 തവണ ജേതാവായി റെക്കോഡ് സ്ഥാപിച്ചെങ്കിലും ഈ കൊമ്പന് കോഴിയെയും പൂച്ചയെയും ഭയമായിരുന്നു. ഒരിക്കല്‍ ചാവക്കാട് ഭാഗത്ത് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞോടിയത് കുതിരയെ കണ്ട് ഭയന്നായിരുന്നു. രാമന്‍കുട്ടി കുളിച്ചുകൊണ്ടിരിക്കേ ഒരിക്കല്‍ കുളത്തില്‍ തെങ്ങ് വീണു. പേടികയറിയ രാമന്‍കുട്ടി പിന്നീടൊരിക്കലും ആ കുളത്തില്‍ കുളിക്കാനിറങ്ങിയിട്ടില്ല. 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ പങ്കെടുക്കാന്‍ ഗുരുവായൂരില്‍നിന്നുള്ള ആനകളെ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കണ്ടതോടെ രാമന്‍കുട്ടി പിന്തിരിഞ്ഞോടുകയായിരുന്നു. നാലുവര്‍ഷം മുമ്പ് ക്ഷേത്രത്തിനകത്തുവെച്ച് കുട്ടിക്കൊമ്പനായ ഗോകുല്‍ ഒപ്പം നിന്നിരുന്ന കൊമ്പന്‍ കുട്ടിശങ്കരനെ കുത്തിവീഴ്ത്തുന്നതിന് രാമന്‍കുട്ടി സാക്ഷിയായി. ഇതുകണ്ട് ഭയന്ന രാമന്‍കുട്ടി പടിഞ്ഞാറേ ഗോപുരം വഴി ഇറങ്ങിയോടി. ആനത്താവളത്തിലെ സഹ്യപുത്രന്മാരായ നാടന്‍ ആനകളിലൊരുവനായിരുന്നു ഈ കൊമ്പന്‍. ആനയോട്ടത്തിനുള്ള പട്ടികയില്‍ രാമന്‍കുട്ടി ഇടംപിടിച്ചാല്‍ കാണികള്‍ ഏറിയ പങ്കും വിജയം ഉറപ്പിക്കുന്ന സ്ഥിതിയായിരുന്നു. ആനയോട്ടഭ്രമം ഈ കൊമ്പനെ അബദ്ധത്തിലും ചാടിച്ചിട്ടുണ്ട്. 2010ലെ ആനയോട്ടത്തിന് മാരാര്‍ ശംഖ് വിളിക്കും മുമ്പേ രാമന്‍കുട്ടി ഓടി. മുന്നില്‍ സൈറണ്‍ മുഴക്കി വേഗത്തില്‍ പോയ ജീപ്പ് ആനയോട്ടത്തിന് മുന്നില്‍ ഓടാറുള്ള ജീപ്പാണെന്ന് കരുതി ആവേശം കാട്ടിയതാണ് അബദ്ധമായത്. ആനയോട്ടം തുടങ്ങാന്‍ സമയമായിട്ടില്ലാത്തതിനാല്‍ വഴിയില്‍ ആളുകള്‍ നിരന്നുനില്‍ക്കേയാണ് ആന ഓടി ക്ഷേത്രത്തിലേക്ക് വന്നതെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. 2008ല്‍ ആനയോട്ടത്തില്‍ കരുതലായി അണിനിരത്തിയപ്പോള്‍ ഓടി ഒന്നാമതത്തെിയ ചരിത്രവും രാമന്‍കുട്ടിക്കുണ്ട്. 2014ലാണ് അവസാനമായി ആനയോട്ടത്തില്‍ ജേതാവായത്. 11 വിജയങ്ങളില്‍ പലതും 60 വയസ്സ് പിന്നിട്ട ശേഷമായിരുന്നു എന്നതും പ്രത്യേകതയാണ്. ഗുരുവായൂരപ്പന്‍െറ സ്വര്‍ണ്ണക്കോലം തലയിലേറ്റാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്‍െറ ജീവിതത്തില്‍ കണ്ട ‘മികച്ച അത്ലറ്റ്’ രാമന്‍കുട്ടിയാണെന്നാണ് ഏഴുതവണ രാമന്‍കുട്ടിയെ ജേതാവാക്കിയ, ദേവസ്വത്തില്‍നിന്ന് വിരമിച്ച പാപ്പാന്‍ ശങ്കരനാരായണന്‍ പറയുന്നത്. ആനയോട്ടത്തിനുള്ള കുടമണികളുമായി പാപ്പാന്മാര്‍ ക്ഷേത്രത്തില്‍നിന്ന് ഓടിയത്തെുന്നത് കാണുമ്പോള്‍ തന്നെ രാമന്‍കുട്ടി കുതിക്കാന്‍ വെമ്പുമെന്ന് അദ്ദേഹം പറഞ്ഞു. കുടമണിയണിയിച്ചാല്‍ പിന്നെ ശരംവിട്ട കണക്കേ ഒറ്റപ്പാച്ചിലാണ്. ആനയോട്ടത്തിന്‍െറ ചിട്ടവട്ടങ്ങളും മന$പാഠമാണെന്ന് ശങ്കരനാരായണന്‍ സാക്ഷ്യപ്പെടുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story