Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഷ്ടാവ് ‘കുതിര...

മോഷ്ടാവ് ‘കുതിര ഫിറോസ്’ അറസ്റ്റില്‍

text_fields
bookmark_border
തൃശൂര്‍: വിവിധ ജില്ലകളിലായി നാല്‍പതോളം മോഷണങ്ങളില്‍ ഉള്‍പ്പെട്ട ‘കുതിര ഫിറോസ്’ എന്ന പാലക്കാട് കുളപ്പുള്ളി സ്വദേശി പറമ്പില്‍ വീട്ടില്‍ ഫിറോസ് (32) അറസ്റ്റില്‍. വീടുകള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടത്തുന്ന ഫിറോസിനെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ പൊലീസ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ചെസ് കളിയില്‍ വിദഗ്ധനായ ഇയാള്‍ ‘കുതിര’യുടെ കരുനീക്കത്തില്‍ മികവ് കാണിച്ചതിലൂടെയാണ് കുതിര ഫിറോസ് എന്ന് അറിയപ്പെട്ടത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. റെയില്‍ പാളത്തിലൂടെ നടന്നാണ് മോഷണം നടത്തേണ്ട സ്ഥലം കണ്ടത്തെുന്നത്. 2000ല്‍ ആദ്യമായി മോഷണക്കേസില്‍ അറസ്റ്റിലായി. പിന്നീട് പലതവണ മോഷ്ടിക്കുകയും പിടിക്കപ്പെടുകയും ചെയ്തു. 2013ല്‍ പിടിയിലായപ്പോള്‍ രണ്ട് വര്‍ഷം തടവുശിക്ഷ ലഭിച്ചു. 2015ല്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേര്‍പ്പെട്ടതോടെ ഷാഡോ പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ മോഷണത്തിനിറങ്ങിയ ഇയാള്‍ ആളില്ലാത്ത വീടുകളും കാവലില്ലാത്ത ആരാധനാലയങ്ങളും സ്കൂളുകളുമാണ് മോഷണത്തിന് തെരഞ്ഞെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി ചെസ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. മോഷണത്തിന്‍െറ ഇടവേളകളില്‍ ചെസ് കളിയില്‍ പരിശീലനം തേടി യാത്ര ചെയ്യാറുണ്ട്. മികച്ച പല ചെസ് കളിക്കാരില്‍നിന്നും പരിശീലനം നേടിയിട്ടുണ്ട്. ജയിലില്‍ കഴിയുമ്പോള്‍ സഹ തടവുകാര്‍ക്ക് ചെസ് പരിശീലനം നല്‍കിയിരുന്നു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ചെസ് കൂട്ടായ്മയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ആയോധന കലകള്‍ അഭ്യസിച്ച ഇയാള്‍ അത് പരിശീലിപ്പിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഓരോ മോഷണവും വ്യത്യസ്ത രീതിയിലാണ് നടത്താറുള്ളത്. ഒറ്റപ്പാലം വാണിയംകുളം മാന്നന്നൂര്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ മോഷണത്തിനു ശേഷം അവിടെയുള്ള 100 കിലോയിലധികമുള്ള ഇരുമ്പ് സേഫെടുത്ത് അര കിലോമീറ്റര്‍ അകലെ ഭാരതപ്പുഴയില്‍ തള്ളി. പട്ടാമ്പിയിലെ സ്വകാര്യ സ്കൂളില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് കിട്ടിയത്. പിറ്റേന്ന് ആ ഫോണില്‍നിന്ന് സ്കൂളിലെ ഫോണിലേക്ക് വിളിച്ച് പ്രിന്‍സിപ്പലിനോട് ‘എന്‍െറ ഇന്നലത്തെ അധ്വാനം വെറുതെയായി, ഇനി സ്കൂളില്‍ 500 രൂപയെങ്കിലും വെക്കണം’ എന്ന് ആവശ്യപ്പെട്ടുവത്രേ. പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അഞ്ച് പൂട്ടുകളും ഷട്ടറും തകര്‍ത്ത് അകത്ത് കയറിയിട്ടും ഒന്നും കിട്ടാത്ത ദേഷ്യത്തിന് ഓഫിസ് മുറിയിലും മറ്റും മലമൂത്ര വിസര്‍ജനം നടത്തി. ഒരാഴ്ചയില്‍ കൂടുതല്‍ ഒരിടത്തും തങ്ങാത്ത ഇയാള്‍ മോഷ്ടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയും വില കൂടിയ മദ്യം ഉപയോഗിക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് സി.ഐ സജീവന്‍െറ നേതൃത്വത്തില്‍ എസ്.ഐ ലാല്‍കുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സി.പി.ഒമാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, ഈസ്റ്റ് എ.എസ്.ഐ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഫിറോസിനെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story