Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരന്തങ്ങളുടെ കാലത്ത്...

ദുരന്തങ്ങളുടെ കാലത്ത് കവിതയുടെ ഉള്ളും പുറവും മാറണം –സച്ചിദാനന്ദന്‍

text_fields
bookmark_border
തൃശൂര്‍: സമഗ്രാധിപത്യം ജനാധിപത്യത്തിന്‍െറ ഭാഷയില്‍ സംസാരിച്ചാല്‍ ജനം അനാഥരാകുമെന്ന് കവി സച്ചിദാനന്ദന്‍. എങ്ങനെ എഴുതണമെന്ന് പറയുന്നവരെ സംശയിക്കണം. ദുരന്തങ്ങളുടെ കാലത്ത് കവിതക്ക് പഴയ കവിതയായിരിക്കാന്‍ കഴിയില്ളെന്നും അതിന്‍െറ ഉള്ളും പുറവും മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവ വേദിയില്‍ ‘കവിതയും പ്രതിരോധവും’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദന്‍. എഴുപതുകളില്‍ കേരളത്തിന്‍െറ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ട ‘അനീതിക്കെതിരെ കലാപം ചെയ്യൂ’ എന്ന മുദ്രാവാക്യം ഇന്നും പ്രസക്തമാണ്. വിപ്ളവത്തിന് ചെയ്യാവുന്നതിലുപരി ചെയ്യാന്‍ പ്രതിരോധത്തിന് കഴിയും. എല്ലാ കാലത്തും അനീതി വിപ്ളവത്തെ അതിജീവിച്ചിട്ടുണ്ട്. അനീതി, അസ്വാതന്ത്ര്യം, അസമത്വം എന്നിവ നിലനില്‍ക്കുന്ന കാലത്തോളം പ്രതിരോധം രൂപപ്പെട്ടുകൊണ്ടിരിക്കും. വിപ്ളവം ഒരു സംഭവമാണെങ്കില്‍ പ്രതിരോധം അവസ്ഥയാണ്. വിപ്ളവം എല്ലാ കാലത്തും അവസാനം ജനവിരുദ്ധമായിട്ടുണ്ട്. എന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചോ അതില്‍ അവസാനിക്കുന്നതാണ് വിപ്ളവത്തിന്‍െറ ചരിത്രം. സമഗ്രാധിപത്യത്തിനെതിരെ തുടങ്ങിയ വിപ്ളവങ്ങളെല്ലാം അവസാനിച്ചത് സമഗ്രാധിപത്യത്തിലാണ്. അത് റഷ്യയിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം കണ്ടതാണ്. സ്വാതന്ത്ര്യത്തിന്‍േറയും നീതിയുടേയും സമത്വത്തിന്‍േറയും പേരില്‍ തുടങ്ങിയ വിപ്ളവങ്ങള്‍ അതേ തടവറകളാണ് പ്രദാനം ചെയ്തത്. വിപ്ളവം എന്ന വാക്കിനെ തള്ളുന്നില്ളെങ്കിലും അതിന്‍െറ അനുഭവം വിപരീതമാണ്. അതേസമയം, പ്രതിരോധം ഏതെങ്കിലും കാലത്ത്, ഏതെങ്കിലുമൊരു ദേശത്ത് ഉണ്ടാകുന്നതല്ല. അത് അനുസ്യൂതമായ ജാഗ്രതയാണ്. റഷ്യയിലെ പാടങ്ങളിലും ചൈനയിലെ ടിയനന്‍മെന്‍ സ്ക്വയറിലും തുണീഷ്യയിലും ഈജിപ്തിലും വാള്‍ സ്ട്രീറ്റിലും നിര്‍ഭയ സംഭവത്തില്‍ ഡല്‍ഹിയിലും ഇവിടെ പ്ളാച്ചിമടയിലും ചെങ്ങറയിലും കൂടംകുളത്തുമെല്ലാം ഉയിര്‍ത്തെഴുന്നേറ്റത് പ്രതിരോധമാണ്. ലോകമെമ്പാടും നിരന്തരം നടക്കുന്ന മഹാ ജനപ്രസ്ഥാനമാണത്. മനുഷ്യരുടെ ലോകം സൃഷ്ടിക്കാന്‍ എല്ലാ പ്രത്യയ ശാസ്ത്രങ്ങള്‍ക്കുമപ്പുറമുള്ള വന്‍ പ്രതിരോധമാണത്. എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്താണ് നില്‍ക്കേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വലിയ ദുരന്തങ്ങളുടെ കാലത്താണ് വലിയ കലാസൃഷ്ടികള്‍ ഉണ്ടായത്. ഇന്ന് നിലനില്‍ക്കുന്ന സാഹിത്യത്തിന് പ്രതിരോധത്തിന്‍െറ ഭാഷ കണ്ടത്തൊന്‍ കഴിയാതെ വരും. പഴയ സാഹിത്യം പോലെയല്ല ഇന്നത്തേത്. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നതാണ് സാഹിത്യം. ചരിത്രം തിരുത്തപ്പെടുകയും മരിച്ചവര്‍ക്കു പോലും രക്ഷയില്ലാതാവുകയും ചെയ്യുമ്പോള്‍ കല അതിന്‍െറ മാനുഷിക ശബ്ദം വീണ്ടെടുക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ടി.ടി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും പ്രഫ. പുന്നക്കല്‍ നാരായണന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story