Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅക്രമരാഷ്​ട്രീയത്തെ...

അക്രമരാഷ്​ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് സി.പി.എം നയമല്ല -കോടിയേരി

text_fields
bookmark_border
കോന്നി: അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് സി.പി.എമ്മി​െൻറ നയമല്ലെന്നും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് തെക്കൻ മേഖല ജാഥക്ക് കോന്നിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം എവിടെ ഉണ്ടായാലും മുഖംനോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നുണ്ട്. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കഠിനശിക്ഷ വാങ്ങി കൊടുക്കണമെന്നതാണ് സി.പി.എം നിലപാട്. എല്ലാ പാർട്ടികളും ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചാൽ കേരളത്തിൽ സമാധാനം സൃഷ്ടിക്കപ്പെടും. അക്രമരാഷ്ട്രീയം ഒഴിവാക്കി പാർട്ടികൾ ആശയസംവാദങ്ങളുമായി പ്രചാരണവുമായി മുന്നിട്ടിറങ്ങണം. കേരളത്തിന് പുറത്ത് ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളിൽ പല കാരണങ്ങളുടെ പേരിൽ കൂട്ടക്കൊലപാതകങ്ങളാണ് നടക്കുന്നത്. സമാധാന അന്തരീക്ഷത്തിൽ നല്ല വായു ശ്വസിക്കാൻ പ്രധാനമന്ത്രി മോദിക്കും കേരളത്തിലേക്ക് വരാം. ആരൊക്കെ വന്നാലും കേരളത്തിൽ ഒരു കല്ലുപോലും ഇളക്കാൻ സാധിക്കുകയില്ലെന്ന് കോടിയേരി പറഞ്ഞു. സ്വീകരണ യോഗങ്ങളിൽ സ്വാഗതസംഘം ചെയർമാൻ പി.ആർ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ. പ്രകാശ് ബാബു, പി. സതീദേവീ. ഡോ. വർഗീസ് ജോർജ്, സ്വാഗതസംഘം കൺവീനർ പി.ജെ. അജയകുമാർ എന്നിവർ സംസാരിച്ചു. മാധ്യമങ്ങൾക്ക് കോടിയേരിയുടെ വിമർശനം കോന്നി: കേരള സംരക്ഷണ ജാഥക്ക് കോന്നിയിൽ നൽകിയ സ്വീകരണ യോഗത്തിൽ മാധ്യമങ്ങൾക്ക് കോടിയേരി ബാലകൃഷ്ണ​െൻറ വിമർശനം. മഹാഭൂരിപക്ഷം അച്ചടിമാധ്യമങ്ങളും ദ്യശ്യമാധ്യമങ്ങളും ബി.ജെ.പിക്കും യു.ഡി.എഫിനും കർസേവ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് ഇത്തരക്കാരുടെ ശ്രമം. കാസർകോട് കൊലപാതകം പ്രതിഷേധാർഹമാണ്. വസ്തുതകൾ അറിയാതെയും, ഹൃദയം അളക്കാതെയുമാണ് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. കൊട്ടാരക്കരയിൽ സി.പി.എം പ്രവർത്തകൻ ദേവദത്തനെ ഒറ്റവെട്ടിന് കൊലപ്പെടുത്തിയപ്പോൾ ഒരു മാധ്യമവും കരഞ്ഞില്ലെന്ന് കോടിയേരി ആരോപിച്ചു. 'മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ' റാന്നി: ബി.ജെ.പി ഭരണത്തിൽ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണയാത്രക്ക് റാന്നിയിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പിന്നാക്ക ദലിത് വിഭാഗങ്ങൾക്കും ഇന്ത്യയിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമാണ്. മതേതരത്വം സംരക്ഷിക്കാൻ മോദിയെ പുറത്താക്കി കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിലെത്തണമെന്നും കോടിയേരി പറഞ്ഞു. രാജ്യത്തെ രക്ഷിക്കാൻ ഇടതുപക്ഷം നേതൃത്വം നൽകുന്ന ഒരു സർക്കാർ അധികാരത്തിലെത്തണം. കാലുവാരൽ രാഷട്രീയം കളിക്കുന്ന കോൺഗ്രസിന് രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല. കോടികൾ നൽകിയാൽ ബി.ജെ.പിയിലേക്കു കാലുമാറുന്ന കോൺഗ്രസുകാരനെ വിശ്വസിക്കാൻ കഴിയില്ല. ഇടതുപക്ഷക്കാരൻ എത്ര കോടി ഓഫർ ലഭിച്ചാലും മാറില്ല. ഉറച്ച കാലാണ് ഇടതുപക്ഷക്കാരേൻറതെന്ന് കോടിയേരി പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രകാശ് ബാബു, ആൻറണി രാജു, പി. സതീദേവി, ഡോ. വർഗീസ് ജോർജ്, രാജൻ മാസ്റ്റർ, പി.എം. മാത്യു, ബിജിലി ജോസഫ്, ബാബു ഗോപിനാഥൻ, കെ. അനന്തഗോപൻ, ജോ എണ്ണക്കാട്ട്, പി.ആർ. പ്രസാദ്, ബേബിച്ചൻ വെച്ചുച്ചിറ, പാപ്പച്ചൻ കൊച്ചുമേപ്രത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story