ഡ്രൈവർമാരില്ല; അവതാളത്തിലായി കെ.എസ്.ആർ.ടി.സി സർവിസുകൾ
text_fieldsപത്തനംതിട്ട: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് വ്യാഴാഴ്ചയും നിരവധി കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി. ഇതോടെ കെ.എസ്.ആർ.ടി.സി വൻ പ്രതിസന്ധിയിലേക്ക് നീങ്ങിെക്കാണ്ടിരിക്കയാണ്. എല്ലാ സ്ഥലത്തും രൂക്ഷമായ യാത്രക്ലേശവും അനുഭവപ്പെടുന്നുണ്ട്. സർവിസുകൾ വെട്ടിക്കുറച്ചത് വലിയ രീതിയിൽ വരുമാനനഷ്ടത്തിനും ഇടയാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം യാത്രക്കാരടക്കം നൂറുകണക്കിനു യാത്രക്കാരാണ് മണിക്കൂറുകൾ സ്റ്റാൻഡിൽ ബസിനായി കാത്തിരിക്കുന്നത്.
ദീർഘദൂര സർവിസുകൾ മുടങ്ങുന്നതും യാത്രക്കാരെ വലക്കുന്നു. പത്തനംതിട്ട ഡിപ്പോയിൽ മാത്രം വ്യാഴാഴ്ച 19 സർവിസാണ് റദ്ദാക്കിയത്. ഡിപ്പോയിൽ ആകെ 65 സർവിസാണുള്ളത്. ഇതിൽ 46 എണ്ണം മാത്രമാണ് വ്യാഴാഴ്ച പോയത്. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന കടമ്മനിട്ട, വല്യയന്തി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കിയിട്ടില്ല. പകരം ആങ്ങമൂഴിയിലേക്കുള്ള അഞ്ച് ബസിൽ രണ്ട് എണ്ണം മാത്രമേ സർവിസ് നടത്തിയുള്ളു. മുണ്ടക്കയം, പുനലൂർ എന്നിവിടങ്ങളിലേക്ക് ആറ് ചെയിൻ സർവിസുണ്ടായിരുന്നത് ഇപ്പോൾ മൂന്നായി വെട്ടിക്കുറച്ചിട്ടുണ്ട്. കലക്ഷൻ കുറവുള്ള സർവിസുകൾ വെട്ടിക്കുറക്കാനാണ് നിലവിൽ അധികൃതരുടെ നിർദേശം. ആകെ 112 ഡ്രൈവർമാരാണ് ഡിപ്പോയിലുള്ളത്. ഇതിൽ 72 എംപാനലുകാരെ പിരിച്ചുവിട്ടു. ചിലർ അവധിയിലാണ്.
52 പേരാണ് സ്ഥിരം ജോലിക്കാർ. ദീർഘദൂര സർവിസുകളടക്കം റദ്ദാക്കിയ സാഹചര്യത്തിൽ വ്യാഴാഴ്ച ഡിേപ്പായിൽ എത്തിയ നിരവധി യാത്രക്കാരാണ് വലഞ്ഞത്. കോന്നിയിൽ 15 എംപാനൽ ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. അച്ചൻകോവിൽ, പുനലൂർ, കോട്ടയം ദീർഘദൂര സർവിസുകൾ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ആകെ ഏഴ് സർവിസ് മാത്രമാണ് വ്യാഴാഴ്ച പോയത്. എന്നാൽ, റാന്നിയിൽ സർവിസുകൾ ഒന്നും വ്യാഴാഴ്ച മുടങ്ങിയിട്ടിെല്ലന്ന് അധികൃതർ പറഞ്ഞു. മല്ലപ്പള്ളിയിൽനിന്ന് ആകെ 32 സർവിസാണ് നടത്തുന്നത്. ഇതിൽ 28 സർവിസുകൾ വ്യാഴാഴ്ച ഉണ്ടായിരുന്നു. 16 എംപാനൽ ഡ്രൈവർമാരെയാണ് മല്ലപ്പള്ളിയിൽനിന്ന് പിരിച്ചുവിട്ടത്. ചുങ്കപ്പാറ, എരുമേലി, ചങ്ങനാശ്ശേരി, തിരുവല്ല സർവിസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. അടൂരിൽ 50 സർവിസുകളിൽ 14 എണ്ണം മുടങ്ങി. ഇതിൽ ദീർഘദൂരവും ഉൾപ്പെടും. തിരുവല്ലയിലും നിരവധി സർവിസുകൾ റദ്ദുചെയ്തത് നൂറുകണക്കിനു യാത്രക്കാരെ വലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.