Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 12:07 PM GMT Updated On
date_range 27 April 2017 12:07 PM GMTകുരുക്ക് ഒഴിയാതെ പറക്കോട് കവല: ബസ്സ്റ്റാൻഡ് സ്വകാര്യ വ്യക്തികൾ കൈയേറി
text_fieldsbookmark_border
അടൂർ: പറക്കോട് അനന്തരാമപുരം ചന്തക്കവല ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുമ്പോൾ പരിഹാരമായി നിർമിച്ച ബസ്സ്റ്റാൻഡിന് വയസ്സ് രണ്ടുപതിറ്റാണ്ടു പിന്നിട്ടു. ബസുകളുടെ സാന്നിധ്യമില്ലാത്ത സ്റ്റാൻഡ് സ്വകാര്യ വ്യക്തികൾ കൈയേറി. സ്വകാര്യ വാഹന പാർക്കിങ്ങും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവുമാണിവിടെ. ബസ്ബേ ടാർ ചെയ്ത് സ്റ്റാൻഡിൽ ബസ് കയറ്റുമെന്ന നഗരസഭ അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല. കായംകുളം-പുനലൂർ സംസ്ഥാന പാതയിലെ പറക്കോട് ചന്തക്കവലയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് ബസ്സ്റ്റാൻഡ് നിർമിച്ചത്. നിർമിതികേന്ദ്രം കംഫർട്ട് സ്റ്റേഷനും നഗരസഭ ബസ്ബേയും നിർമിച്ചു. എന്നാൽ, കവലയുടെ മുക്കിലും മൂലയിലും നിക്ഷിപ്ത താൽപര്യക്കാർ ‘ബസ്സ്റ്റോപ്പു’കൾ ഉയർത്തിയതോടെ സ്റ്റാൻഡിെൻറ പ്രസക്തി നഷ്ടപ്പെട്ടു. ബസുകൾ കയറാതായി. ഒടുവിൽ നാട്ടുകാർ രംഗത്തെത്തി ബസുകൾ കയറ്റാൻ തുടങ്ങി. ഇതിനിടെ ചിലർ ഡ്രൈവർമാരെ കൈയേറ്റം ചെയ്തത് കേസായതോടെ നാട്ടുകാർ പിന്തിരിഞ്ഞു. റോഡിൽ തന്നെ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും കാരണം സ്കൂൾ വിദ്യാർഥിയും ബൈക്ക് യാത്രക്കാരിയും മരിച്ചതുൾപ്പെടെ നിരവധി അപകടങ്ങളും ഉണ്ടായെങ്കിലും അധികൃതർ സ്റ്റാൻഡിനു നേരെ മുഖം തിരിച്ചു. നാട്ടുകാർ പറക്കോട് വികസനസമിതി രൂപവത്കരിച്ചെങ്കിലും അതും നിലച്ചു. ഇടക്ക് സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറിയെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ കയറിയില്ല. സ്റ്റാൻഡ് തകർന്നുകിടക്കുന്നതാണ് ബസുകൾ കയറ്റുന്നതിന് വിഘാതമായി ബസുടമകൾ പറയുന്നത്. എന്നാൽ, മത്സരയോട്ടത്തിനു തടസ്സമാകും എന്നതിനാലാണ് സ്റ്റാൻഡിൽ ബസുകൾ കയറ്റാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ നിർത്തുന്ന ബസുകളിൽ കയറിപ്പറ്റാനായി യാത്രക്കാർ നെട്ടോട്ടമോടുകയാണ്. സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്താലേ ഇനി ബസുകൾ കയറിയിറക്കാൻ പറ്റൂ. ബസുകൾ പുറത്തേക്കിറങ്ങേണ്ട കവാടത്തിലെ ഓടയുടെ മേൽമൂടി ഓട വൃത്തിയാക്കുന്നതിന് എക്സ്കവേറ്റർ ഉപയോഗിച്ച് തകർത്തതിനാൽ ഇവിടെ സ്ലാബ് പുതുക്കിപ്പണിയണം. ജീർണിച്ച സ്റ്റാൻഡിെൻറ ബോർഡ് പോസ്റ്ററും ഫ്ലക്സും കെട്ടാനാണ് ഉപയോഗിക്കുന്നത്. ശൗചാലയവും കാത്തിരിപ്പുകേന്ദ്രവും നാശത്തിെൻറ വക്കിലാണ്. പറക്കോട് ചന്തക്കവലയിൽ മുക്കിനും മൂലക്കുമുള്ള ഓട്ടോസ്റ്റാൻഡും കാർ, ടെമ്പോ ടാക്സി സ്റ്റാൻഡും ചന്തയിൽ ചരക്കിറക്കാനും കയറ്റാനും റോഡിനു ഇരുവശത്തും നിർത്തിയിടുന്ന ട്രക്കുകളും പിന്നെ ബസുകളും കൂടി പാർക്കുചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് കവലയെ വിട്ടൊഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story