Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2016 8:56 PM IST Updated On
date_range 2 Sept 2016 8:56 PM ISTഓണവിപണിയില്‍ വ്യാജ ജൈവന്‍
text_fieldsbookmark_border
പത്തനംതിട്ട: ഓണവിപണിയില്‍ വ്യാജന്മാരും സുലഭം. ജൈവപച്ചക്കറികള്‍ക്കാണ് പുതിയ അപരന്മാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജൈവവളം ഉപയോഗിച്ച് വിളയിച്ച ഇനങ്ങള്‍ എന്ന പേരില്‍ ജില്ലയില്‍ കൂടുതലും വില്‍ക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കയറ്റുമതി ചെയ്യുന്ന പച്ചക്കറികള്‍. പച്ചക്കറി സ്റ്റാളുകളില്‍ തന്നെ ജൈവപച്ചക്കറികള്‍ എന്ന പേരില്‍ പച്ചക്കറികള്‍ പ്രത്യേകം വില്‍പനക്ക് വെച്ചിട്ടുണ്ട്. കടമ്മനിട്ട, നാരങ്ങാനം, വി.കോട്ടയം, വള്ളിക്കോട്, തട്ട പ്രദേശങ്ങളിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിച്ചവ എന്ന വാദത്തോടെയാണ് വില്‍പന. എന്നാല്‍, ഇത്തരം പച്ചക്കറികളില്‍ ഭൂരിഭാഗവും ബംഗളൂരു, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കയറ്റുമതി ചെയ്യുന്നവയാണ്. ഇവ മൊത്തവ്യാപാരികളില്‍നിന്ന് വില കുറച്ചു വാങ്ങിയാണ് വില്‍പന. ഉല്‍പാദനം കൂടിയതിനാല്‍ പച്ചക്കറിക്ക് പൊതുവെ വിലക്കുറവാണ്. അതിനാല്‍ പച്ചക്കറി വില കൂട്ടി വില്‍ക്കാനുള്ള മാര്‍ഗമാണ് ജൈവപച്ചക്കറി എന്ന പേരിലുള്ള വില്‍പന. സര്‍ക്കാര്‍ അംഗീകൃത നാടന്‍ പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കടകളിലെല്ലാം ഇതാണ് അവസ്ഥ. ചീര, വെണ്ടക്ക, മത്തങ്ങ, പാവക്ക, തക്കാളി, പയര്‍, വെള്ളരിക്ക എന്നിവയാണ് അപരന്മാര്‍ കൂടുതലുള്ള ഇനങ്ങള്‍. ചീര ഒരു കിലോ 20 രൂപക്ക് വില്‍ക്കുമ്പോള്‍ ജൈവവളമിട്ട ചീര എന്ന പേരില്‍ 30 രൂപക്കും 40 രൂപക്കും വില്‍ക്കാന്‍ സാധിക്കുന്നു. അപരന്മാരെല്ലാം അടിസ്ഥാന വിപണി വിലയില്‍നിന്ന് പത്തോ ഇരുപതോ രൂപ അധികം ഈടാക്കിയാണ് വില്‍ക്കുന്നത്. വില കൂടുതലായതിനാല്‍ ജൈവപച്ചക്കറി വാങ്ങാന്‍ ആദ്യം ജനം മടി കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി വ്യത്യാസപ്പെട്ടിട്ടുണ്ട്. ഓണം എത്തുന്നതിനാല്‍ പച്ചക്കറി വില്‍പന ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വന്‍തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചു വിളയിച്ച പച്ചക്കറികളുമായാകും ജനം ഇത്തവണ ഓണം ഉണ്ണേണ്ടത്. ജില്ലയില്‍ പലയിടത്തും വര്‍ഷങ്ങളായി ഈ അപരന്മാരുടെ സാന്നിധ്യം ഉണ്ടെങ്കിലും ഓണ വിപണിയോടനുബന്ധിച്ച് അളവ് കൂടിയിട്ടുണ്ട്. വിഷരഹിത പച്ചക്കറി ഉപയോഗിച്ച് ഓണം ഉണ്ണാമെന്ന് കരുതിയവര്‍ ഉറപ്പ് വരുത്തിക്കോളു. നിങ്ങള്‍ വാങ്ങുന്ന പച്ചക്കറി ശരിക്കും വിഷരഹിതം തന്നെയാണോ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story