Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടവഞ്ചി സവാരി:...

കുട്ടവഞ്ചി സവാരി: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് നിയമനടപടിക്ക് ഒരുങ്ങുന്നു

text_fields
bookmark_border
കോന്നി: അടവിയിലെ കുട്ടവഞ്ചി സവാരിയുമായി ബന്ധപ്പെട്ട് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നിയമനടപടിക്ക് ഒരുങ്ങുന്നു. വനംവകുപ്പിന്‍െറ നിയന്ത്രണത്തില്‍ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10 വാര്‍ഡുകളിലായാണ് ലോകശ്രദ്ധ ആകര്‍ഷിച്ച കുട്ടവഞ്ചി സവാരി നടക്കുന്നത്. വനംവകുപ്പിന് ഇതിലൂടെ കോടികളുടെ വരുമാനം ലഭിച്ചിട്ടും ഒരു രൂപപോലും വിനോദനികുതിയിനത്തില്‍ പഞ്ചായത്തില്‍ അടക്കാന്‍ തയാറായിട്ടില്ല. ഇതേതുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി കോടതിയെ സമീപിക്കുമെന്ന് കാട്ടി കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് കത്ത് നല്‍കി. ഇതുകൂടാതെ വിനോദനികുതി വനംവകുപ്പില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിട്ടുണ്ട്. ഇതോടെ അടവി കുട്ടവഞ്ചി സവാരിയുടെ പേരില്‍ പഞ്ചായത്തും വനംവകുപ്പും തമ്മില്‍ ഇടയുകയാണ്. 2014 ആഗസ്റ്റിലാണ് കോന്നി ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട അടവിയില്‍ കുട്ടവഞ്ചി സവാരി ആരംഭിച്ചത്. കേരളത്തിലെ തന്നെ ആദ്യസംരംഭം ആയിരുന്നു ഇത്. വിനോദസഞ്ചാരമേഖലയില്‍ ഏറെ ജനപ്രീതി നേടിയതാണ് അടവിയിലെ കുട്ടവഞ്ചി സവാരി. രണ്ടു വര്‍ഷം പിന്നിടുമ്പോഴേക്കും കല്ലാറ്റില്‍ തുഴ എറിഞ്ഞ് വനംവകുപ്പ് നേടിയത് ഒരു കോടി 32 ലക്ഷം രൂപയാണ്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ 24 മുതല്‍ 48 ശതമാനംവരെ നികുതി പഞ്ചായത്ത് ഭരണസമിതികള്‍ക്ക് വിനോദ നികുതിയിനത്തില്‍ ഈടാക്കാം. എന്നാല്‍, പഞ്ചായത്ത് ഭരണസമിതി 30 ശതമാനം നികുതിയാണ് വനംവകുപ്പിനോട് പഞ്ചായത്തില്‍ അടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വനംവകുപ്പ് ആരംഭിച്ച കുട്ടവഞ്ചി സവാരി വിജയകരമായതോടെ ഈ വര്‍ഷം മാര്‍ച്ചോടെയാണ് പഞ്ചായത്ത് ഭരണസമിതി വനംവകുപ്പിനോട് വിനോദനികുതി ആവശ്യപ്പെട്ടത്. നിരവധി തവണ നേരിട്ടും കത്ത് മുഖേനയും നികുതി ആവശ്യപ്പെട്ടെങ്കിലും തുക നല്‍കാന്‍ വനംവകുപ്പ് തയാറായില്ല. നിലവില്‍ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന് തനത് ഫണ്ട് പോലും 10,000 രൂപയില്‍ താഴെയാണുള്ളത്. അതുകൊണ്ടുതന്നെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ശമ്പളംപോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വനംവകുപ്പ് നികുതി അടക്കാന്‍ തയാറാകുകയാണെങ്കില്‍ ഏകദേശം നാലു ലക്ഷം രൂപയിലധികം പഞ്ചായത്ത് ഫണ്ടിലേക്ക് ലഭിക്കും. എന്നാല്‍, വനംവകുപ്പ് നിലപാട് കടുപ്പിക്കുകയാണെങ്കില്‍ കുട്ടവഞ്ചി സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തിലേക്കുവരെ പഞ്ചായത്ത് തീരുമാനം ഉണ്ടാകാനാണ് സാധ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story