Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണ്ണു മാഫിയ...

മണ്ണു മാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
പന്തളം: കുടിവെള്ളത്തിനായി നാടു കേഴുമ്പോള്‍ മണ്ണു മാഫിയ കുന്ന് തുരന്നുകൊണ്ടുപോകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന കുരമ്പാല, പറയന്‍റയ്യം ഭാഗത്താണ് നാലു കുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി മണ്ണു മാഫിയ അധികൃതരുടെ ഒത്താശയോടെ തുരക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ഒരു നിയന്ത്രണവുമില്ലാതെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നല്‍കുന്ന പാസിന്‍െറ മറവിലാണ് ലക്ഷങ്ങള്‍ മറിയുന്ന മണ്ണുവ്യാപാരം നടക്കുന്നത്. വന്‍ മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം. നഗരസഭ മുതല്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുവരെ നീളുന്ന അധികൃതരുടെ ഒത്താശയും പൊലീസിന്‍െറ പിന്‍ബലവും ഇതിന് പിന്നിലുണ്ട്. വീടുവെക്കാന്‍ അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ ഇല്ലാത്തവര്‍ക്ക് നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും 3000 സ്ക്വയര്‍ ഫീറ്റുവരെ മേല്‍ മണ്ണ് എടുത്തുമാറ്റാന്‍ അനുമതി നല്‍കാമെന്നാണ് നിയമം. ഇങ്ങനെ എടുക്കുന്ന മണ്ണ് തണ്ണീര്‍ത്തടം നികത്തുന്നതിനോ വയല്‍ നികത്തുന്നതിനോ ഉപയോഗിക്കാന്‍ പാടില്ളെന്നാണ് വ്യവസ്ഥ. ഒരു സ്ഥലത്തുനിന്നെടുക്കുന്ന മണ്ണ് എവിടെയിടുന്നുവെന്നും അധികൃതരെ മുന്‍കൂര്‍ ബോധ്യപ്പെടുത്തണമെന്നാണ് വ്യവസ്ഥ. പന്തളം ഭാഗത്തുനിന്നെടുക്കുന്ന മണ്ണ് ആലപ്പുഴ ജില്ലയുടെ തീരമേഖലയിലേക്കാണ് പോകുന്നത്. ഇതിനായി മണ്ണു മാഫിയ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റും വര്‍ക്ക് ഓര്‍ഡറും തരപ്പെടുത്തി, ഇതുപയോഗിച്ചാണ് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാറുള്ളത്. പല വര്‍ക്ക് ഓര്‍ഡറുകളും വ്യാജവും ചിലത് പണി പൂര്‍ത്തീകരിച്ചതും ആണ്. ഇവയൊന്നും പരിശോധിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ശ്രമിക്കാറില്ല. മേല്‍ മണ്ണുമാറ്റാന്‍ നല്‍കുന്ന പെര്‍മിറ്റ് ഉപയോഗിച്ച് ഭൂമി തുരന്ന് മണ്ണുമായാണ് മാഫിയ കടക്കുന്നത്. പെര്‍മിറ്റ് നല്‍കുന്ന വാഹനങ്ങള്‍ കൂടാതെ അനധികൃതമായും പാസിന്‍െറ മറവില്‍ ലോഡു കണക്കിന് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. ജിയോളജി വകുപ്പ് നല്‍കുന്ന പാസില്‍ സാധാരണ ടിപ്പര്‍ ലോറിയില്‍ 198 അടി മുതല്‍ 215 അടിവരെയാണ് ലോറി നിരപ്പില്‍ മണ്ണുകൊണ്ടുപോകാന്‍ അനുവദിക്കുന്നത്. ഈ പാസിന്‍െറ മറവില്‍ 350 മുതല്‍ 400 അടിവരെപൊക്കം മണ്ണാണ് ലോഡായി തീരദേശത്തേക്ക് പോകുന്നത്. ഒരു ലോഡ് മണ്ണിന് 1000 മുതല്‍ 2000 രൂപവരെ വീട്ടുടമസ്ഥന് നല്‍കുമ്പോള്‍ 15,000 മുതല്‍ 25,000 രൂപക്ക് വരെയാണ് തീരമേഖലയില്‍ ഇത് മറിച്ചു വില്‍ക്കുന്നത്. 3000 സ്ക്വയര്‍ ഫീറ്റുവരെ സ്ഥലത്തുനിന്ന് മണ്ണെടുക്കാന്‍ ലഭിക്കുന്ന പാസ് ഉപയോഗിച്ച് 10ഉം 20ഉം ഇരട്ടി സ്ഥലത്തെ മണ്ണാണ് മാഫിയ തുരക്കുന്നത്. പരിശോധിക്കാതിരിക്കാന്‍ റവന്യൂ, പൊലീസ് അധികാരികളെ മാഫിയ ഏജന്‍റുമാര്‍ വേണ്ട തരത്തില്‍ കാണാറുണ്ട്. ഇതു കൊണ്ടുതന്നെ നാട്ടുകാര്‍ പരാതിപ്പെട്ടാലും ബന്ധപ്പെട്ടവര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. കുരമ്പാലയില്‍ എം.സി റോഡ് സൈഡില്‍നിന്നുപോലും വ്യാപകതോതില്‍ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുന്നത് ശ്രദ്ധിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നാട്ടുകാര്‍ പലരും പൊലീസിനെയും റവന്യൂ അധികൃതരെയും അറിയിച്ചിട്ടും ആരും ഗൗനിക്കുന്നില്ളെന്നാണ് ആക്ഷേപം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story