Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം-കൈപ്പട്ടൂര്‍...

പന്തളം-കൈപ്പട്ടൂര്‍ റോഡില്‍ അപകടം പതിയിരിക്കുന്നു

text_fields
bookmark_border
പന്തളം: മനുഷ്യജീവനെടുക്കാന്‍ പതിയിരിക്കുന്ന ഒരു റോഡുകൂടി. നിരന്തരം ജീവന്‍ പൊലിയുന്ന എം.സി റോഡിനൊപ്പം റോഡ് നവീകരണം പൂര്‍ത്തിയായ പന്തളം-കൈപ്പട്ടൂര്‍ റോഡിലും അപകടം പതിയിരിക്കുന്നു. റോഡ് നവീകരണം പൂര്‍ത്തിയായി ആഴ്ചകള്‍ക്കുള്ളിലാണ് കൊടുമണ്‍ ഐക്കാട് എസ്.എസ് ഭവനില്‍ നടരാജന്‍െറ മകന്‍ സുനില്‍ നടരാജന്‍ ബൈക്കപകടത്തില്‍ മരിക്കുന്നത്. തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലര്‍ച്ചക്ക് മുമ്പോ ആണ് സുനില്‍ പന്തളം-കൈപ്പട്ടൂര്‍ റോഡില്‍ മാമ്പിലാലി ജങ്ഷനു സമീപം അപകടത്തില്‍പെടുന്നത്. പന്തളം-കൈപ്പട്ടൂര്‍ റോഡ് നവീകരണം പൂര്‍ത്തിയായതു മുതല്‍ അപകടങ്ങളും ആരംഭിച്ചു. പല സ്ഥലത്തും അശാസ്ത്രീയ ടാറിങ്ങാണ് നടന്നതെന്ന് ആക്ഷേപം തുടക്കത്തിലെ ഉയര്‍ന്നിരുന്നു. കാല്‍നടക്കാര്‍ക്ക് പോകാനുള്ള സ്ഥലമില്ലാതെയാണ് ടാറിങ് നടത്തിയിരിക്കുന്നത്. വീതികൂട്ടല്‍ പന്തളം മുതല്‍ കൈപ്പട്ടൂര്‍വരെ വ്യത്യസ്ത രീതിയിലാണ് നടത്തിയതെന്നും ആക്ഷേപമുയരുന്നു. തുമ്പമണ്‍ ജങ്ഷന്‍ മുതല്‍ കൈപ്പട്ടൂര്‍വരെയാണ് റോഡിന് വീതി കുറവുള്ളത്. ഈ ഭാഗത്ത് കാല്‍നട അസഹ്യമാണ്. നവീകരണം പൂര്‍ത്തിയായതോടെ അമിതവേഗത്തിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. കാല്‍നടക്കാര്‍ ഏറെ പണിപ്പെട്ടാണ് റോഡിലൂടെ നടന്നുനീങ്ങുന്നത്. വീതികുറഞ്ഞ റോഡാണെങ്കിലും റോഡ് മുറിച്ചുകടക്കാന്‍ വലിയ സാഹസം നടത്തിയെങ്കിലെ കഴിയു. റോഡില്‍ തന്നെ വൈദ്യുതി പോസ്റ്റുകള്‍ നില്‍ക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു. റോഡില്‍ പല സ്ഥലത്തും വശങ്ങളില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് റോഡ് നവീകരണം തുടങ്ങുന്നതിനു മുമ്പുതന്നെ ആവശ്യം ഉയര്‍ന്നതാണ്. നവീകരണം പൂര്‍ത്തിയായ റോഡില്‍ പല സ്ഥലത്തും സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കാത്തതും അപകട ഭീഷണി ഉയര്‍ത്തുന്നു. തുമ്പമണ്‍ മുതല്‍ നരിയാപുരംവരെയും പന്തളം ഭാഗത്തേക്ക് കടയ്ക്കാട് വരെയുമാണ് സംരക്ഷഭിത്തി നിര്‍മിക്കാനുള്ളത്. അമിതഭാരം കയറ്റിയ ലോറികള്‍ ചീറിപ്പായുന്നത് റോഡ് ഇടിഞ്ഞു താഴുന്നതിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കൈപ്പട്ടൂരിന് സമീപം സൈഡ് കൊടുക്കുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന് ലോറി മറിഞ്ഞിരുന്നു. നരിയാപുരത്തിനു സമീപം അമിതഭാരം കയറ്റിവന്ന ടിപ്പര്‍ മറിഞ്ഞതും റോഡ് ഇടിഞ്ഞ് താണതുകാരണമാണ്. രണ്ടപകടത്തിലും മനുഷ്യജീവന്‍ പൊലിയാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. ടാറിങ് പൂര്‍ത്തിയായെങ്കിലും പലഭാഗത്തും ഓടകളുടെ നിര്‍മാണവും എങ്ങുമത്തെിയിട്ടില്ല. നവീകരണം പൂര്‍ത്തിയായശേഷം തുമ്പമണ്ണിനു സമീപം റോഡിന്‍െറ വശത്തുള്ള കാനയിലേക്ക് കാര്‍ മറിഞ്ഞ സംഭവമുണ്ടായി. ഓട നിര്‍മിച്ച പലസ്ഥലത്തും മൂടി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ആകാത്തതും പ്രതിഷേധത്തിന് കാരണമാകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story