Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട മുതല്‍...

പത്തനംതിട്ട മുതല്‍ പമ്പവരെ ദുരന്തനിവാരണ സുരക്ഷായാത്ര നടത്തി

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സുരക്ഷിതമായ ശബരിമല തീര്‍ഥാടനം ഉറപ്പാക്കുന്നതിന് പത്തനംതിട്ട മുതല്‍ പമ്പവരെ ദുരന്തനിവാരണ സുരക്ഷായാത്ര നടത്തി. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നിര്‍ദേശാനുസരണം ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, റാന്നി തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷായാത്ര നടത്തിയത്. മൈലപ്ര പള്ളിപ്പടി ജങ്ഷനില്‍ ആവശ്യമായ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുന്നത് സംഘം ചര്‍ച്ച ചെയ്തു.മണ്ണാറക്കുളഞ്ഞി ഒന്നാം കലുങ്കിന് സമീപം കല്‍ക്കെട്ട് നിര്‍മിക്കാനും റോഡിന്‍െറ വശത്ത് സുരക്ഷാ പോസ്റ്റുകള്‍ സ്ഥാപിക്കാനും ചെങ്ങറമുക്ക്, മൂഴിക്കല്‍പടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന്‍െറ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാനും വടശേരിക്കര കന്നാംപാലത്തിന് സമീപം ട്രാഫിക് സുഗമമാക്കുന്നതിന് നടപടിയെടുക്കാനും പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. പത്തനംതിട്ട മുതല്‍ പമ്പവരെ റോഡിന്‍െറ ഇരുവശത്തും കിടക്കുന്ന വലിയ പാറകള്‍, മരത്തടികള്‍ എന്നിവ നീക്കം ചെയ്യും. ആവശ്യമായ സ്ഥലങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇടത്തറ അക്വഡറ്റിന് സമീപം തീര്‍ഥാടകര്‍ വാഹനം നിര്‍ത്തുന്നത് ഒഴിവാക്കണമെന്ന് സംഘം വിലയിരുത്തി. വടശേരിക്കര ഡി.ടി.പി.സി നേതൃത്വത്തിലുള്ള ശൗചാലയത്തിന്‍െറയും വിശ്രമകേന്ദ്രത്തിന്‍െറയും സൗകര്യം പരിശോധിച്ചു. തീര്‍ഥാടകര്‍ കുളിക്കാനിടയുള്ള വടശേരിക്കര കല്ലാര്‍ കുളിക്കടവ്, മുണ്ടപ്ളാക്കല്‍ കടവ്, കല്ലറ കടവുപാലം, മാടമണ്‍ അമ്പലക്കടവ്, പോത്തുംമൂട് കോട്ടൂപ്പാറക്കടവ് എന്നീ സ്ഥലങ്ങളിലെ സുരക്ഷ വിലയിരുത്തി. ളാഹ മുതല്‍ പമ്പവരെ റോഡില്‍ അലയുന്ന കന്നുകാലികള്‍ക്ക് ആവശ്യമായ സുരക്ഷിത താവളം ഒരുക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കും. കുളഞ്ഞിത്തോടു മുതല്‍ പമ്പവരെ കാനനപാതയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് നേരേ വന്യമൃഗങ്ങളില്‍നിന്ന് ആക്രമണം ഉണ്ടാകാനുള്ള സാധ്യതകള്‍ അവലോകനം ചെയ്തു. നിലക്കലെ ബേസ് ക്യാമ്പില്‍ മാലിന്യ സംസ്കരണത്തിന് ആവശ്യമായ ക്രമീകരണത്തിന് രൂപരേഖ തയാറാക്കി. നിലക്കല്‍ ക്ഷേത്രത്തിനും പമ്പക്കുമിടയില്‍ പ്രധാന കേന്ദ്രങ്ങളില്‍ റോഡില്‍ ക്രാഷ് ഗാര്‍ഡ് സ്ഥാപിക്കും. വഴിയിലെ വെള്ളച്ചാട്ടങ്ങളില്‍ തീര്‍ഥാടകര്‍ കുളിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നിലക്കലില്‍ ക്രെയിന്‍, എക്സ്കവേറ്റര്‍ സംവിധാനങ്ങള്‍ വേണ്ടിവരുമെന്ന് സംഘം വിലയിരുത്തി. ഈ മാസം 20ന് പമ്പ മുതല്‍ സന്നിധാനംവരെ നടത്തിയ സുരക്ഷായാത്രയുടെ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്ന് ഐ.എല്‍.ഡി.എം ഡയറക്ടര്‍ ഡോ.കേശവ് മോഹന്‍ അറിയിച്ചു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍െറ നേതൃത്വത്തില്‍ നേരത്തേ നടത്തിയ അവലോകന യോഗത്തിലാണ് സുരക്ഷായാത്ര നടത്താന്‍ തീരുമാനിച്ചത്. പൊതുമരാമത്ത്, വനം വകുപ്പ്, ആര്‍.ടി.ഒ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരും സുരക്ഷായാത്രയില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story