Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലാ കഥകളിമേളക്ക്...

ജില്ലാ കഥകളിമേളക്ക് നാലിന് തിരി തെളിയും

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ കഥകളിമേളക്ക് കേളി കൊട്ടുയരുന്നു. പത്തനംതിട്ട ജില്ലാ കഥകളി ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ജനുവരി നാല് മുതല്‍ 10 വരെയാണ് മേള നടക്കുന്നത്. നാലിന് രാവിലെ 11 ന് ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്‍റ് ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കഥകളി ക്ളബിന്‍െറ നാട്യഭാരതി അവാര്‍ഡ് പ്രശസ്ത കഥകളി ചെണ്ട വിദ്വാന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന് നല്‍കും. 11.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരിയില്‍ പത്താംക്ളാസ് മലയാള പാഠാവലിയിലെ ‘ഹംസവും ദമയന്തിയും’, ഹയര്‍ സെക്കന്‍ഡറി ക്ളാസിലെ ‘കേശിനീ മൊഴി’ എന്നീ രംഗങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം ഡോ. ജോസഫ് ജോര്‍ജ് പൊയ്യാനില്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ഇരട്ടമേളപ്പദത്തോടെ നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കും. അഞ്ചിന് രാവിലെ 11 ന് നടക്കുന്ന കഥകളി ആസ്വാദന കളരി കലക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്യും. ഡി.ടി.പി.സി. സെക്രട്ടറി വര്‍ഗീസ് പുന്നന്‍ സംസാരിക്കും. കലാമണ്ഡലം രാജീവ് കലാമണ്ഡലം അരുണ്‍ എന്നിവര്‍ കഥകളി മുദ്രാ ക്ളാസ് നയിക്കും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ കഥകളി മുദ്രയില്‍ പരിശീലനം നടത്തിവരുന്ന കുട്ടികളും പങ്കെടുക്കും. 12ന് പുറപ്പാട്. വൈകുന്നേരം ആറിന് പി. പി. രാമചന്ദ്രന്‍പിള്ള ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം രണ്ടാം ദിവസം അവതരിപ്പിക്കും. ആറിന് രാവിലെ 10 ന് നടക്കുന്ന തുള്ളല്‍ പഠന കളരി കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് താമരക്കുടി കരുണാകരന്‍ മാസ്റ്ററുടെ തുള്ളല്‍ ഡമോണ്‍സ്ട്രേഷന്‍. 11.30 മുതല്‍ അബിതാ കബീര്‍ അവതരിപ്പിക്കുന്ന കല്യാണ സൗഗന്ധികം ശീതങ്കന്‍ തുള്ളല്‍. വൈകുന്നേരം നാലിന് കേരള കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം. ആറിന് മനോജ് മാധവശ്ശേരില്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം മൂന്നാം ദിവസം അവതരിപ്പിക്കും. ഏഴിന് രാവിലെ 10 ന് നടക്കുന്ന കഥകളി ആസ്വാദന കളരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നാപൂര്‍ണാ ദേവി ഉദ്ഘാടനം ചെയ്യും. 10. 30 മുതല്‍ അയിരൂര്‍ നാട്യഭാരതി കഥകളി സെന്‍ററിലെ തബല വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വാദ്യ മഞ്ജരി. 11.30 മുതല്‍ പുറപ്പാട്. വൈകുന്നേരം ആറിന് കെ.എല്‍. കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം നാലാം ദിവസം അവതരിപ്പിക്കും. എട്ടിന് രാവിലെ 10 ന് നടക്കുന്ന കൂടിയാട്ടം പഠന കളരി രാജു എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 10.30 മുതല്‍ കലാമണ്ഡലം ഗായത്രി അവതരിപ്പിക്കുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടം. 11.30 മുതല്‍ കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ ഗോപികൃഷ്ണന്‍െറ കഥകളി അരങ്ങേറ്റം. പുറപ്പാട്. വൈകുന്നേരം 6.30 ന് എം.എ. കബീര്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ഉത്തരാസ്വയം വരം കഥകളി. കലാമണ്ഡലം എന്‍ഡോവ്മെന്‍റ് ലഭിച്ച കഥകളി നടന്‍ ഭാഗ്യനാഥിനെ ചടങ്ങില്‍ ആദരിക്കും. 9 ന് രാവിലെ 10 മുതല്‍ നടക്കുന്ന ക്ളാസിക്കല്‍ കലാമത്സരങ്ങള്‍ കോന്നിയൂര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 മുതല്‍ നടക്കുന്ന കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ തായമ്പക അരങ്ങേറ്റം കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. ആറിന് കെ.ചെല്ലമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് വടക്കന്‍ രാജസൂയം അവതരിപ്പിക്കും. 10 ന് രാവിലെ 10 മുതല്‍ കലാമണ്ഡലം ഹൈദര്‍ അലി സ്മാരക കഥകളി ക്വിസ് മത്സരങ്ങള്‍ നടക്കും. മത്സര പരിപാടികള്‍ സിനിമ-സീരിയല്‍ നടന്‍ മോഹന്‍ അയിരൂര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പ്രണവം എം. കെ. ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി. ആറിന് നടക്കുന്ന കഥകളിമേള സമാപന സമ്മേളനം ഡോ. അകവൂര്‍ സന്തോഷ് ഉദ്ഘാടനം ചെയ്യും. പി.എസ്. നായര്‍ അധ്യക്ഷത വഹിക്കും. അയിരൂര്‍ രാമന്‍പിള്ള, അയിരൂര്‍ സദാശിവന്‍ എന്നിവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സുമംഗല, പ്രണവം എം. കെ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ക്ക് നല്‍കും. കലാമണ്ഡലം ഫെലോഷിപ് ലഭിച്ച പ്രശസ്ത കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം 6.30 മുതല്‍ ഹരിശ്ചന്ദ്ര ചരിതം കഥകളി അവതരിപ്പിക്കും. ഒരാഴ്ച നീളുന്ന കഥകളിമേളയില്‍ വിദേശ പ്രതിനിധികളുള്‍പ്പെടെ കാല്‍ലക്ഷത്തോളം കാണികള്‍ പങ്കെടുക്കും. ക്ളബ് സെക്രട്ടറി വി.ആര്‍. വിമല്‍രാജ്, ജനറല്‍ കണ്‍വീനര്‍ പ്രസാദ് ആനന്ദഭവന്‍, മീഡിയാ കണ്‍വീനര്‍ ദിലീപ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story